തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണിതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ സീനയുമായി സംസാരിച്ചിരുന്നെന്നും സിപിഎം നേതാവ് പി രാജീവ് അറിയിച്ചു.അതേസമയം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ റീത്ത് സമര്‍പ്പിക്കരുതെന്നും ബ്രിട്ടോയുടെ ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.അദ്ദേഹത്തിന്റെ ഭാര്യ സീന കൊല്‍ക്കത്തയില്‍ നിന്ന് ഇന്ന് വൈകീട്ടോടെ എത്തും. കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും.
കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം;മൂന്നുപേർക്ക് പരിക്കേറ്റു,യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറമ്പത്ത് അബ്‌ദുള്ള മുസ്‌ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്.അബ്‌ദുള്ള മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റ് പോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീർ,ആരിഫ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം പരിക്കേറ്റവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച് വച്ചതായും പൊലീസ് പറയുന്നു. രാവിലെ സംഭവം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്തുമ്ബോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയ്യപ്പജ്യോതിക്കിടെ പയ്യന്നൂർ മേഖലയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ
പയ്യന്നൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കിടെ പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ സ്വദേശികളായ വിപിന്‍, സജിത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.കരിവെള്ളൂര്‍ ആണൂര്‍ വി.വി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.ഈ കേസിലാണ് രണ്ടുപേർകൂടി അറസ്റ്റിലായിരിക്കുന്നത്.അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളില്‍ 162 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ട് സംഭവങ്ങളിലായി 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: ചേളന്നൂരില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി കരുതുന്നത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആന്ധ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
ഹൈദരാബാദ്:ആന്ധ്രയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു.ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം നടന്നത്.എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.അമിത വേഗത്തിലായിരുന്നു കാര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. അപകടം പറ്റിയവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുവല്‍സരാഘോഷത്തിനായി വിജയവാഡയിലേക്ക് പോയ കുട്ടികള്‍ ആണ് മരിച്ചത്.
കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്:കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പട്രോളിംഗിനായി കളനാട് ജംഗ്ഷനിൽ എത്തിയപ്പോൾ ജീപ്പിൽ എസ്‌ഐയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി എട്ടംഗ സംഘം റോഡിൽ നൃത്തം ചെയ്യന്നത് കണ്ട് ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പോലീസുകാർക്ക് നേരെ യുവാക്കൾ അക്രമമഴിച്ചുവിട്ടത്.അക്രമത്തിൽ നിന്നും പരിക്കുകളോടെ ഓടിരക്ഷപ്പെട്ട പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും സ്ഥലത്തുമ്പോൾ വെട്ടേറ്റ് ചോരയിൽകുളിച്ച് കിടക്കുകയായിരുന്നു ജയരാജൻ.ഉടൻതന്നെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവിടെ നിന്നും കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു
തൃശൂർ:സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്തരിച്ചത്.എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്‌എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്‍ റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നൽകും; കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുന്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് മരിച്ച സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും,ധനസഹായവും സര്‍ക്കാര്‍ നല്‍കും.സിഎസ്‌ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.22 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരമാണ് ഇതോടെ അവസാനിപ്പിച്ചത്.വിജിക്ക് സഹായമായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കേണ്ടത് അത് തുടങ്ങിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രേഖാമൂലം ഉറപ്പുകിട്ടിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിജി പ്രതികരിക്കുകയും ചെയ്തിരുന്നു.
വനിതാ മതിൽ നാളെ;ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
കോഴിക്കോട്:നാളെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്ബോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്ബോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിംഗ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്.ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്‍റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്‍റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്‍റെ സംഘാടന മികവിന്‍റെ വിജയം കൂടിയായിരിക്കും അത്.
കിലോയ്ക്ക് 90 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാകുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്:കിലോയ്ക്ക് 90 രൂപാ നിരക്കിൽ മായം കലരാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തി രാസമരുന്നുകള്‍ കുത്തിവക്കാത്ത കോഴിയിറച്ചിയാണ് കേരള ചിക്കൻ ലൈവ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുക.മുഴുവൻ കോഴി കിലോയ്ക്ക് 90 രൂപയ്ക്കും കോഴിയിറച്ചി 140 മുഇതല്‍ 150 രൂപ വരെ നിരക്കിലും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധര്‍തിയിലൂടെ ലക്ഷ്യമിടുന്നത്. കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.കൃത്യമായ മലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരോ കേരളാ ചിക്കന്‍ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയാണ്.