ഹർത്താലിനെതിരെ വ്യാപാരികൾ;കോഴിക്കോട് വ്യപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു

keralanews traders against hartal merchants opened shops in kozhikkode

കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിനെതിരെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ വ്യാപാരികൾ.കോഴിക്കോട് വ്യാപാരികൾ കൂട്ടമായെത്തി കടകൾ തുറന്നു.നൂറോളം വ്യാപാരികള്‍ സംഘമായി എത്തി കടകള്‍ തുറക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും വ്യാപാരികൾ കടകൾ തുറന്നു.പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു. കൊല്ലം പള്ളിമുക്കില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.തിരുവനന്തപുരതു കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികള്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.ചാലയിൽ ഉള്‍പ്പെടെ കടകള്‍ തുറന്നിട്ടില്ല.

പന്തളത്ത് സംഘപരിവാർ പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ കർമസമിതി പ്രവർത്തകൻ മരിച്ചു

keralanews sabarimala karmasamithi worker who was injured in stone pelting died

പന്തളം:ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കർമ്മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ കർമ്മസമിതി പ്രവർത്തകൻ മരിച്ചു.കുരമ്ബാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി മാറിയതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.രാത്രി 10 നാണ് മരണം സംഭവിച്ചത്. സിപിഎം ഓഫീസില്‍ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. പൊലീസും സിപി‌എമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചന്ദ്രന്റെ കുടുംബം ആരോപിച്ചു.സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍ ,അജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂരിൽ ഹർത്താലിൽ വ്യാപക അക്രമം;9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

keralanews massive violence in harthal in kannur nine under police custody

കണ്ണൂർ:ശബരിമല യുവതീ  പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണൂരിൽ ജില്ലയിൽ വ്യാപക അക്രമം.റയിൽവെ സ്റ്റേഷന് മുന്നിൽ പകുതി ഷട്ടർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു കട അക്രമികൾ അടിച്ചുതകർത്തു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹർത്താൽ അനുകൂലികൾ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ലുകൾ അടിച്ചുതകർത്തു.കണ്ണൂര്‍ താളിക്കാവില്‍ ബിജെപി ഓഫീസിനു മുന്നിൽ ഹര്‍ത്താലനുകൂലികള്‍ രോഗികള്‍ക്ക് രക്തം നല്‍കാന്‍ പോയ സന്നദ്ധ സംഘടനയുടെ ജീപ്പ് തകര്‍ത്ത് സന്നദ്ധ പ്രവർത്തകരെ ആക്രമിച്ചു.തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്. പയ്യന്നൂർ എടാട്ട് കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒമ്പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി;പലയിടത്തും അക്രമം

keralanews hartal announced by sabarimala karmasamithi in the started violence in many places

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. പ്രതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. യുവതീപ്രവേശനത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശനം;പള്ളിക്കുന്ന് ദേശീയപാതയ്ക്കിരുവശവും പ്രതിഷേധക്കാർ തീയിട്ടു

keralanews sabarimala woman entry protesters set fire on both side of pallikkunnu national highway

കണ്ണൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർ പള്ളിക്കുന്ന് ദേശീയപാതയിൽ വനിതാ കോളേജിന് സമീപം റോഡിന് ഇരുവശവും തീയിട്ടു.ടയർ കത്തിച്ചു ഇട്ടതിനാൽ വലിയ പുകയാണ് ഉയർന്നത്.ഇതോടെ ദേശീയപാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.ഫയർ ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ടൗൺ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ശബരിമല ദർശനം നടത്തിയ യുവതികളെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

keralanews ladies who visited sabarimala shifted to secret place

പത്തനംതിട്ട:ശബരിമല ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗ്ഗയെയും പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഇവരെ പമ്പയിൽ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റി.ഇവിടെ നിന്നും അങ്കമാലിയിലെത്തിച്ച യുവതികളെ കുളിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കിയ പോലീസ് ശേഷം ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.യുവതികളെ എങ്ങോട്ടാണ് മാറ്റിയതെന്ന് സുരക്ഷ മുൻനിർത്തി പോലീസ് പുറത്തുവിട്ടിട്ടില്ല.അതേസമയം യുവതിൽ ശബരിമല ദർശനം നടത്തിയെന്ന് സ്ഥിതീകരിച്ചതിനു പിന്നാലെ രണ്ടുപേരുടെയും വീടുകൾക്കും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിനി ബിന്ദു ഹരിഹരൻ(42),മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ(45) എന്നിവരാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തിയത്.

ശബരിമല യുവതീ പ്രവേശനം;സംസ്ഥാനത്ത് വ്യാപക പ്രതിഷേധം;പലയിടത്തും പ്രതിഷേധം അക്രമാസക്തമായി

keralanews sabarimal woman entry wide protest in the state and protest become violent in many places

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം.ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം അരങ്ങേറി. അക്രമസക്തരായ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി. കാമറകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ളക്സ്ബോര്‍ഡുകള്‍ തകര്‍ത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു.കൊല്ലത്ത് മനോരമയുടെ ഫോട്ടോഗ്രാഫര്‍ വിഷണു സനലിന് ആക്രമണത്തില്‍ പരിക്കേറ്റു. കൊച്ചിയില്‍ കച്ചേരിപ്പടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം കള്ളിക്കാട് റോഡില്‍ കിടന്ന പ്രവര്‍‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആലുംമൂട്ടിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.
ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. പത്തനംതിട്ട തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച കര്‍മ്മസമിതി കടകള്‍ ബലം പ്രയോഗിച്ച്‌ അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹര്‍ത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്.ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച്‌ കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച്‌ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ

keralanews traders will not co operate with tomorrows hartal

തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യപാരികൾ.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്ബര്‍ ഓഫ് കൊമേഴ്സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം.രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടലുകാരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചിരുന്നു.പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.

സംസ്ഥാനത്ത് നാളെ ഹർത്താൽ

keralanews tomorrow harthal in sabarimala

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.  മുഖ്യമന്ത്രി രാജി വെച്ച്‌ ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അയ്യപ്പകര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി.ശബരിമല കര്‍മ്മ സമിതിയെക്കൂടാതെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം.യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ടായതോടെ നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കാസർകോട് വനിതാമതിലിനു നേരെയുണ്ടായ അക്രമത്തിൽ 200 പേർക്കെതിരെ കേസെടുത്തു

keralanews attack against vanithamathil case registered against 200 people

കാസർകോഡ്:കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു.അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു സ്ത്രീകളുടെ നില ഗുരുതരമാണ്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.വനിതാ മതിലിനിടെ ഒരു വിഭാഗം ബി ജെ പി ആ ര്‍എസ് എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് മതില്‍ തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.