കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് ഗുണം ചെയ്യുക ആഭ്യന്തര സർവീസിന്. ചെന്നൈ,ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗോ എയറിനാണ് ഇപ്പോൾ നികുതിയളവിന്റെ ഗുണംചെയ്യുക. പുതുതായി തുടങ്ങിയ വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളെ ആകർഷിക്കാനും വിമാനത്താവളത്തിന്റെ നിലനിൽപ്പ് പരിഗണിച്ചുമാണ് താൽക്കാലികമായി നികുതിയിളവ് നൽകുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.അന്താരാഷ്ട്ര സർവീസുകൾക്ക് കേന്ദ്രസർക്കാർ തന്നെ ഇന്ധനനികുതി ഒരുശതമാനമായി നിശ്ചയിച്ചതാണ്.ഇത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ബാധകമാണ്.ഉടൻ സർവീസുകൾക്കും ഇന്ധന നികുതി ഒരു ശതമാനമാണ്. ഉടൻ സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾക്ക് ആ ഇനത്തിൽ വരുമാനമില്ലാത്തതിനാൽ കേന്ദ്ര സർക്കാർ ചില ഇളവുകൾ നൽകുന്നുണ്ട്.കേന്ദ്ര സർക്കാർ ഉടമസ്ഥതയിലല്ലാത്ത വിമാനത്താവളങ്ങൾക്ക് ഉടൻ സർവീസ് കനത്ത ബാധ്യതയാകുന്നതിന് ചെറിയ ആശ്വാസം നല്കുന്നതിനാണിത്. സംസ്ഥാനത്ത് കേന്ദ്രസർക്കാർ ഉടമസ്ഥതയിലല്ലാത്തതും എന്നാൽ സംസ്ഥാന സർക്കാരിനും കേന്ദ്ര പൊതുമേഖലയ്ക്കും കൂടി 65 ശതമാനം ഓഹരിയുള്ളതുമായ വിമാനത്താവളമാണ് കണ്ണൂരിലേത്.
ശബരിമലയിൽ നിന്നും പോലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ
ശബരിമല:ശബരിമലയിൽ നിന്നും പോലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ.ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂർ സ്വദേശിനികളായ രേഷ്മാ നിഷാന്ത്, ഷനില എന്നീ യുവതികളെ പോലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്.നിലക്കലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ശബരിമല ദര്‍ശനം സാധ്യമാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്നും രേഷ്മ പറഞ്ഞു.ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തുന്നത്. പോലീസ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതികള്‍ കുറ്റപ്പെടുത്തി. അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പോലീസ് തങ്ങളെ തിരിച്ചിറക്കിയത്. നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്നും അടുത്ത നീക്കം അറിയില്ലെന്നും യുവതികള്‍ പറഞ്ഞു.നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. വ്യത്യസ്ത ജീപ്പുകളില്‍ കയറ്റി യുവതികളെ നീലിമലയില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു.മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍തിരിച്ചിറങ്ങുകയായിരുന്നു.
കെഎസ്ആർടിസി പണിമുടക്ക്;യൂണിയൻ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. അതേസമയം പണിമുടക്കിന‌് നോട്ടീസ‌് നല്‍കിയ ട്രേഡ‌് യൂണിയന്‍ പ്രതിനിധികളുമായി ബുധനാഴ‌്ച രാവിലെ പത്തിന‌് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച നടക്കും.പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഡിസംബറില്‍ ഒരു ഗഡു കുടിശിക ക്ഷാമബത്ത നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകളുടെ പ്രധാന പരാതി. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും, അതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നില്ലെന്ന് നേതാക്കള്‍ പറയുന്നു.ശമ്പള പരിഷ്‌കരണത്തിലും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറില്‍ ഗതാഗതമന്ത്രിയും തൊഴില്‍മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
മുനമ്പം മനുഷ്യക്കടത്ത്;ചെറായി ബീച്ചിൽ ആറ് റിസോർട്ടുകൾ പൂട്ടി മുദ്രവെച്ചു;അന്വേഷണത്തിനായി ഓസ്‌ട്രേലിയൻ പോലീസ് കേരളത്തിലേക്ക്
കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവർ താമസിച്ചെന്ന് കരുതുന്ന ചെറായി ബീച്ചിലെ ആറ് റിസോര്‍ട്ടുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു. ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം ഇവിടെയാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മുനമ്പം സ്വദേശിയില്‍ നിന്നും വാങ്ങിയതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് ബോട്ട് വാങ്ങിയത്. ഉടമസ്ഥരില്‍ ഒരാള്‍ തിരുവന്നതപുരത്തുകാരനും മറ്റേയാള്‍ കുളച്ചല്‍കാരനുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.മുനമ്പത്തു നിന്ന‌് തമിഴ‌്, സിംഹള വംശജര്‍ ഉള്‍പ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയില്‍ എത്തി. ഇതുസംബന്ധിച്ച‌് എംബസിയും ഐബിയും ഓസ‌്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ‌്ട്രേലിയന്‍ പൊലീസ‌് എത്തുന്നത‌്.
ശബരിമലയിൽ ദർശനത്തിനായി കണ്ണൂർ സ്വദേശിനികളായ യുവതികളെത്തി;പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി
ശബരിമല:മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ വീണ്ടും യുവതികളെത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്.പുലര്‍ച്ചെ നാലരയോടെയാണ് രേഷ്മയും ഷനിലയും പമ്പ കടന്ന് ശബരിമല കയറാന്‍ ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. എല്ലാവരും തന്നെ കണ്ണൂര്‍ സ്വദേശികളാണ്.പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.യുവതികള്‍ മല കയറുന്നു എന്ന വിവരെ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി. ഇവർ യുവതികളെ നീലിമലയിൽ തടഞ്ഞു. മൂന്ന് മണിക്കൂറിലധികം നേരമാണ് പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ തടഞ്ഞ് വെച്ചത്.പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാരും സ്ഥലത്തേക്ക് എത്തി യുവതികള്‍ക്ക് സുരക്ഷയൊരുക്കി.നീലി മലയില്‍ ഏതാണ്ട് ആയിരത്തോളം പ്രതിഷേധക്കാരാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ അസി. കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ സ്ഥലത്ത് എത്തി യുവതികളുമായും ഒപ്പമുളള പുരുഷന്മാരുമായും സംസാരിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ തിരിച്ച് പോകാന്‍ തയ്യാറാവാതെ യുവതികള്‍ നീലിമലയില്‍ കുത്തിയിരുന്നു. പ്രതിഷേധം കണ്ട് ഭയന്ന് മടങ്ങിപ്പോകാനല്ല വന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞില്ലെന്നും ഇപ്പോള്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളേയും സംഘത്തേയും പമ്ബയിലേക്ക് തിരിച്ചിറക്കി. യുവതികളേയും പുരുഷന്മാരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂരില്‍ അധ്യാപികയായ രേഷ്മ നിഷാന്ത് നേരത്തേയും ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയാണ് രേഷ്മയും ഷനിലയും ഇത്തവണ ശബരിമലയിലേക്ക് എത്തിയത്.
കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു
ബെംഗളൂരു:മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രതിസന്ധിയിലാഴ്ത്തി കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.ഇരുവരും പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് കൈമാറി.നിലവിൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.രണ്ടുപേർ പിന്തുണ പിൻവലിച്ചതോടെ ഇത് 118 ആയി.224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.
അതേസമയം കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷന്‍ താമര’യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപി പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഡെല്‍ഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും ഇപ്പോള്‍ തലസ്ഥാനത്തുണ്ട്.ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.അതേസമയം മുംബൈയിലേക്കു പോയ തങ്ങളുടെ മൂന്നു എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.എന്നാൽ ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡെല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.
കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി
തിരുവനന്തപുരം:കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ബൈപ്പാസ് ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്.കൊല്ലം എംരാജഗോപാൽ,രാജഗോപാൽ, ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപി,വി മുരളീധരൻ, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവരും വേദിയിലുണ്ടാവും.ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വിവാദമുയർത്തിയിരുന്നു.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
ഷാർജ:ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ബഹ്റൈനെതിരായി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു.വിം കോവർമാൻ സിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 ആം സ്ഥാനത്തുനിന്ന് 97 ആം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. നേരത്തെ 2002-2005 വര്‍ഷങ്ങളിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിട്ടുള്ള കോണ്‍സ്റ്റന്റൈന്‍, തന്റെ രണ്ടാം വരവില്‍ ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിക്കുകയായിരുന്നു.എന്നാല്‍ ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ ഈ അന്‍പത്തിയാറുകാരന്‍ തീരുമാനിക്കുകയായിരുന്നു.
ഏഷ്യൻ കപ്പ് ഫുട്ബോൾ;ഇന്ത്യ പുറത്ത്
ഷാർജ:എഎഫ‌്സി ഏഷ്യന്‍ കപ്പ് ഫുട‌്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്റൈനോട‌് തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ‌് ബഹ‌്റൈന്റെ ജയം. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജമാല്‍ റഷീദാണ‌് വിജയഗോള്‍ നേടിയത‌്.ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി.തുടക്കംമുതല്‍ ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്റൈനെ പ്രതിരോധക്കരുത്തിലാണ‌് ഇന്ത്യ അവസാനംവരെ തടഞ്ഞുനിര്‍ത്തിയത‌്. യുഎഇയെ നേരിട്ട ഇന്ത്യന്‍നിരയില്‍ ഒരു മാറ്റവുമായാണ‌് പരിശീലകന്‍ സ‌്റ്റീഫന്‍ കോണ്‍സ‌്റ്റന്റൈന്‍ ടീമിനെ വിന്യസിച്ചത‌്.മൂന്നു മത്സരങ്ങളില്‍ തായ്‌ലന്‍ഡിനെതിരായ ജയത്തില്‍നിന്ന‌് ലഭിച്ച മൂന്ന‌് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ഗ്രൂപ്പിലെ രണ്ടാംമത്സരത്തില്‍ യുഎഇയെ ഒരു ഗോളിന‌് സമനിലയില്‍ തളച്ച തായ്‌ലന്‍ഡ്, ഗ്രൂപ്പില്‍ മൂന്നാമതെത്തി. ഒരു ജയവും രണ്ട‌് സമനിലയും ഉള്‍പ്പെടെ അഞ്ച‌് പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയവും സമനിലയും ഉള്‍പ്പെടെ നാല‌് പോയിന്റുമായി ബഹ്റൈന്‍ രണ്ടാംസ്ഥാനത്തെത്തി.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചു
ശബരിമല:ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനമായത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായാൽ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.