തിരുവനന്തപുരം: സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള ദേവസ്വം പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പത്മകുമാറിന്റെ പരസ്യ നിലപാടുകള്‍ക്കെതിരെ എന്‍ വാസു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു.ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണര്‍ അറിയിച്ചതായാണ് സൂചന.അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന.എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പ്രശ്ങ്ങള്‍ ഇല്ലെന്നും പ്രസിഡന്റും കമ്മിഷണറും തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി ചര്‍ച്ച ചെയ്തത് റിവ്യുഹര്‍ജികള്‍ മാത്രമായിരുന്നെന്നും സാവകാശ ഹര്‍ജി ഈ സമയത്ത് പ്രസക്തമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി നിലപാട് നേരത്തെ തന്നെ ബോര്‍ഡ് അംഗീകരിച്ചതാണ്. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും മന്ത്രി പറഞ്ഞു.
റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.2015 നവംബര്‍ 24ന് പ്രതിരോധ മന്ത്രാലയം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് നല്‍കിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നത്. 2018 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിൽ കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശമില്ല.റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി.ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു.ദേശീയ അയ്യപ്പഭക്ത അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്.ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന മാത്യു നെടുമ്പാറയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ കഴമ്പുണ്ടെങ്കില്‍ വാദത്തിന് അവസരം നല്‍കാം എന്ന് കോടതി മറുപടി നല്‍കി.56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്നലെ വാദം പറയാനായുള്ളൂ.
തലസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം
തിരുവനന്തപുരം: അരുവികുഴില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ തകർന്നു.ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോർജിനെ വിളിച്ചതായി തെളിവ്;നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ ഏജൻസികൾ
കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ വിളിച്ചതിന്റെ തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴി രവി പൂജാരി തനിക്കെതിരെ വധഭീഷണി നടത്തിയിരുന്നതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു.രവി പൂജാരിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടാഴ്ച മുമ്ബ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞതായി പി.സി ജോര്‍ജ് പറഞ്ഞു. സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി.സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പോലീസ് നിർദേശമനുസരിച്ച് സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി.സി ജോര്‍ജ് പറയുന്നു.
വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി

ലണ്ടൻ:വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി.വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21 ആം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ജനുവരി 21 തിങ്കളാഴ്ച വൈകുന്നേരം 7.15-ന് പുറപ്പെട്ട വിമാനം രാത്രി 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.
കെഎസ്‌ആര്‍ടിസി എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്ത് മണിയോടെ ചീഫ് ഓഫീസിലെത്തിയാകും അദ്ദേഹം ചുമതലയേൽക്കുക.മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ നിയമിച്ചത്.അതേ സമയം സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ ദിനേശിന്റെ പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് ദീര്‍ഘകാല പദ്ധതികളാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ പുതിയ എംഡിക്ക് സമയം കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇരിട്ടിയിൽ കോൺഗ്രസ് നേതാവിനെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
കണ്ണൂർ:ഇരിട്ടിയിൽ കോൺഗ്രസ് നേതാവിനെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്ബന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.വൈദ്യുതി ലൈനില്‍ നിന്നും വീടിന്റെ വരാന്തയിലെ ഗ്രില്‍സിലേക്ക് കേബിള്‍ വഴി വൈദ്യുതി കടത്തിവിടുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പള്ളിയില്‍ നിസ്‌കാരത്തിന് പോകാനായി അബ്ദുള്ളക്കുട്ടി ഗ്രില്‍സ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കടിച്ച് തെറിച്ച് വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗ്രില്‍സിനെ വയറ് കൊണ്ട് ബന്ധിപ്പിച്ചതായി കണ്ടെത്തിയത്. അബ്ദുള്ളക്കുട്ടിയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. സംഭവത്തില്‍ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശബരിമല കേസ് വിധിപറയാനായി മാറ്റി
ന്യൂഡൽഹി:മണിക്കൂറുകള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. വിധിയെ അനുകൂലിച്ചും എതിര്‍ത്തുമുളള വാദങ്ങള്‍ മൂന്നര മണിക്കൂറാണ് കോടതി കേട്ടത്. മുഴുവന്‍ ഹര്‍ജികളും കേള്‍ക്കാന്‍ തയ്യാറാകാത്ത കോടി അവശേഷിച്ച ഹര്‍ജികളില്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദേശം നല്‍കി.രാവിലെ പത്ത് മണിയോടെയാണ് ശബരിമല കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് ആദ്യം വാദിച്ചത്. എന്‍എസ്‌എസിന് വേണ്ടി കെ പരാശരന്‍, ശബരിമല തന്ത്രിക്ക് വേണ്ടി വിവി ഗിരി, പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേഖ് സിംഗ്വി, ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്‌ഡെ, ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍, പന്തളം കൊട്ടാരത്തിന് വേണ്ടി സായ് ദീപക് അടക്കമുളളവര്‍ വാദിച്ചു.ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഴുവന്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളമുണ്ടാക്കി. എന്നാല്‍ മര്യാദയ്ക്ക് പെരുമാറുന്നില്ലെങ്കില്‍ കോടിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബാക്കിയുളളവരുടെ വാദങ്ങള്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനാ ഹര്‍ജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടെടുത്തത്.ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് കൊണ്ടുളള വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ഹാപ്പി ടു ബ്ലീഡ്, ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ക്ക് വേണ്ടി ഇന്ദിര ജയ്‌സിംഗ് ഹാജരായി. വിധി തുടരണമെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.മൂന്ന് മണിയോടെ വാദം പൂര്‍ത്തിയായി കോടതി കേസ് വിധി പറയുന്നതിനായി മാറ്റി.
എടിഎം തട്ടിപ്പ്;മാഹി സ്വദേശിയായ യുവാവിന്റെ 28000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി
കണ്ണൂർ:എടിഎം തട്ടിപ്പിലൂടെ മാഹി സ്വദേശിയായ യുവാവിന്റെ 28000 രൂപ നഷ്ട്ടപ്പെട്ടതായി പരാതി.മാഹി സ്വദേശി അരുണിന്റെ എസ്ബിഐ പള്ളൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എടിഎം കാര്‍ഡ് അരുണിന്റെ കൈവശം തന്നെയാണുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴിച്ച രാവിലെ മൂന്ന് തവണയായി തുടരെ പണം പിന്‍വലിച്ചതായുള്ള സന്ദേശം അരുണിന്റെ ഫോണില്‍ ലഭിക്കുകയായിരുന്നു.രണ്ടു തവണ പതിനായിരം രൂപയായും പിന്നീട് 8000 രൂപയായുമാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. പള്ളൂര്‍ എസ്ബിഐ മാനേജര്‍, പൊലീസ് സൈബര്‍ സെല്‍ എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ട്.