തലശ്ശേരി:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്.മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു.തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചെറിയെ കൂടാതെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ,സിസ്റ്റര്‍ ഒഫീലിയ,തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരാണ് മറ്റ് പ്രതികള്‍.വിചാരണക്കിടെ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ വൈദികന് തിരിച്ചടിയാവുകയായിരുന്നു. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.ഇതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്.
കൊട്ടിയൂർ പീഡനക്കേസ്;വൈദികൻ പ്രതിയായ കേസിൽ കോടതി വിധി ഇന്ന്
കണ്ണൂർ:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വിധി ഇന്ന്.തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക.ഫാ. റോബിന്‍ വടക്കുംചേരി (49)യാണ് കേസിലെ മുഖ്യപ്രതി.പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ വച്ച് പ്രസവിച്ചിരുന്നു. ഇതിനു ശേഷം നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറില്‍ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസില്‍ പ്രതികളായിരുന്നുവെങ്കിലും ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
നെയ്യാറ്റിൻകര:കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഡിപ്പോകളുടെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്യുകയും വില്‍ സപ്ലൈസിലേയും സപ്ലൈകോയിലേയും ഏഴ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തു.കൊല്ലത്ത് പൊലീസ് പിടിച്ചെടുത്ത മൂന്ന് ലോഡ് റേഷനരിയും നെയ്യാറ്റിന്‍കരയില്‍ നിന്ന് കടത്തിയതാണന്ന് തെളിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ തന്നെ റേഷനരി കടത്തുന്നതായി സൂചന ലഭിച്ചത്. റേഷന്‍കടകളിലേക്ക് കൊടുക്കേണ്ട അരിയുടെ തൂക്കത്തില്‍ കുറവ് വരുത്തിയാണ് ഇവര്‍ പുറത്തേക്ക് കടത്താനുള്ള അധിക അരി കണ്ടെത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് ഡിപ്പോകളുടെ ചുമതലയുള്ള സിവില്‍ സപ്ലൈസ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് സി ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്തത്.
പുൽവാമ ഭീകരാക്രമണം;ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
ശ്രീനഗർ:പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.തെക്കന്‍ കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2500 ഓളം വരുന്ന ജവാന്മാരുമായി പോവുകയായിരുന്ന വാഹനവ്യൂഹത്തിലേക്ക് ഐ.ഇ.ഡി ബോംബുകള്‍ നിറച്ച എസ്.യു.വി ചാവേര്‍ ഭീകരന്‍ ഇടിച്ചുകയറ്റുകയായിരുന്നു.44 സി.ആര്‍.പി.എഫ്. ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.കഴിഞ്ഞ ദിവസം ജവാന്‍മാരുടെ മൃതശരീരങ്ങള്‍ ഡല്‍ഹിയിലെത്തിച്ച് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ജന്മനാടുകളില്‍ എത്തിക്കും.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വയനാട്:പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.രാവിലെ 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന വസന്തകുറിന്റെ മൃതദേഹം ജില്ലാ കലക്ടറടങ്ങുന്ന സംഘം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും.പിന്നീട് മൃതദേഹം വസന്തകുമാറിന്റെ നാടായ വയനാട്ടിലേക്ക് കൊണ്ടുപോകും.വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും. തൃക്കേപ്പറ്റ വഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒൻപതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്.
കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്
കണ്ണൂർ:കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്.മൂന്നു വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ വിജയിച്ചു. 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.ഇവിടെ എല്‍ഡിഎഫ് അംഗം കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.കല്യാശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ വെള്ളാഞ്ചിറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍ച്ചത്.731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ശ്രീകണ്‌ഠപുരം നഗരസഭയിലെ പത്താം വാര്‍ഡായ കാവുമ്പായിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ രാജന്‍ വിജയിച്ചു. ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്.സിപിഐ എം എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പുൽവാമ ഭീകരാക്രമണം;തിരിച്ചടിക്കാനുറച്ച് ഇന്ത്യ;പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ഡൽഹി:പുൽവാമ ഭീകരാക്രമണത്തിനതിരെ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാവിലെ 9.15 ഓടെ ചേര്‍ന്ന മന്ത്രിസഭ സുരക്ഷാ സമിതി യോഗം അവസാനിച്ചു.അന്താരാാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാകിസ്താന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) എടുത്ത് മാറ്റിയതായും ജയ്റ്റ്ലി അറിയിച്ചു.പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കൂടാതെ സൈനിക തലവന്‍മാരും പങ്കെടുത്തു.
പുൽവാമ ഭീകരാക്രമണം;കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ഡല്‍ഹി:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും ചെയ്‌തത് വലിയ തെറ്റാണെന്നും മോദി പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപെടുമെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ലെന്നും ഇന്ത്യയെ അങ്ങനെ തളര്‍ത്താന്‍ സാധിക്കില്ലെന്നും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയെന്നും മോദി പറഞ്ഞു.അതേസമയം, ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. വന്‍ തോതില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.അഫ്ഗാനില്‍ നടന്നതിനു സമാനമായ ആക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ കരസേന, സിആര്‍പിഎഫ്, ബിഎസ്‌എഫ്, കശ്മീര്‍ പൊലീസ് നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ നടന്ന ആക്രമണത്തില്‍ ഇതുവരെ ൪൪ സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
മട്ടന്നൂരിൽ തെരുവുനായ ആക്രമണം; വിദ്യാർഥികളടക്കം ഒൻപതുപേർക്ക് നായയുടെ കടിയേറ്റു
മട്ടന്നൂർ:മട്ടന്നൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥികളടക്കം ഒൻപതുപേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിൽ ഒൻപതുമണിയോടെയാണ് ആക്രമണം.നെല്ലൂന്നി,ശിവപുരം,വെമ്പടി, പരിയാരം എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ മട്ടന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടി.മണക്കായിയിലെ കെ.സൗമിനി(66),ഇടപഴശ്ശിയിലെ പി.ഉഷ(38),പരിയാരത്തെ പി.എ യൂസഫ്(47),പരിയാരം യു.പി സ്കൂൾ വിദ്യാർത്ഥിയായ വെമ്പടിയിലെ നജഫാത്തിമ(12),ശിവപുരം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി വിപി ഫർസാന,നെല്ലൂന്നിയിലെ ശ്രീജ(36),കാർത്തിക്(24),കൊളാരിയിലെ സി.എച് അലിയാർ(55),കൊളാരിയിലെ അമ്പിളി(28) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.റോഡിന്റെ നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന സൗമിനിക്ക് പണിക്കിടെയാണ് കടിയേറ്റത്.വിദ്യാത്ഥികൾ സ്കൂളിലേക്ക് പോകുമ്പോഴാണ് നായയുടെ കടിയേറ്റത്.റോഡിൽ വാഹനത്തിനായിkatthu നിന്നവരാണ് മറ്റുള്ളവർ.മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരിയാരത്ത് കിണറിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു
പരിയാരം:പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണറിൽ നിന്നും വടിവാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.കോരൻപീടികയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കിണറിൽ ഏലി വീണിരുന്നു.ഇതിനെ തുടർന്ന് കിണർ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് ആയുധം കണ്ടെത്തിയത്.രണ്ട് വടിവാളുകൾ, ഒരുകത്തിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയാണ് കണ്ടെത്തിയത്.ഉടൻ തന്നെ പി.എച് സി അധികൃതർ പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.പോലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു.പ്രിൻസിപ്പൽ എസ്‌ഐ വി.ആർ വിനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.