ന്യൂഡൽഹി:രാജ്യത്തുടനീളം ഇനി മുതൽ ഒരേ ഒരു ഹെല്പ് ലൈൻ നമ്പർ മാത്രം.പോലീസ് (100), ഹെല്‍ത്ത് (108), വനിത സുരക്ഷ (108) എന്നീ നമ്ബറുകള്‍ക്ക് പകരമാണ് ‘112’ എന്ന ഒറ്റ നമ്പർ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് നമ്ബര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്യദീപ്, ആന്‍ഡമാന്‍, ജമ്മു ആന്റ് കാശ്മീര്‍ തുടങ്ങിയിടങ്ങളിലാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കുളള സംവിധാനം ഇപ്പോള്‍ അഹമ്മദാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കട്ട, ലക്നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്.
യുവ സംവിധായിക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:യുവ ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റും സന്തത സഹചാരിയുമായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു നയന സിനിമയിലേക്കെത്തിയത്. പക്ഷികളുടെ മരണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും, പരസ്യ ചിത്രങ്ങളും, രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് സ്വദേശിയാണ് നയന.
കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ;600 ഏക്കറോളം വനം കത്തിനശിച്ചു
മൈസൂരു:കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ.600 ഏക്കറോളം വനം കത്തിനശിച്ചു. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച്ച ഉച്ചയോടെയാണ് ഗോപാല്‍സ്വാമി പേട്ട ഭാഗത്ത് നിന്നും തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തീ പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളി മേഖലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.ബന്ദിപ്പൂര്‍ വനമേഖലയുടെ ഭാഗമായി ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സംരക്ഷണ കേന്ദ്രത്തിന് അകത്തേക്ക് തീ പടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇവിടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന്‍റെ തുടര്‍ച്ചയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിര്‍ത്തിയിലെ വനമേഖലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.കാട്ടു തീ നേരിടാനുള്ള കര്‍ണാടക വനംവകുപ്പ് സംവിധാനത്തോടൊപ്പം മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.
കാസർകോഡ് പെരിയയിൽ വീണ്ടും ആക്രമണം; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീയിട്ടു
കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന പെരിയയിൽ വീണ്ടും ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് പ്രെസിഡന്റ് രാജൻ പെരിയയുടെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ രാജന്റെ വീടിന് മുൻപിൽ തീയിട്ടു.പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്.കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതകം;കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം
കാസർകോഡ്: ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം.സി.പി.എം നേതാക്കളായ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്.ഇവരുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസും സിപിഎം പ്രവർത്തകരുടെ വീടും സന്ദർശിക്കുന്നതിനായാണ് നേതാക്കൾ കല്യോട്ട് എത്തിച്ചേർന്നത്.ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ടേയ്ക്ക് ആരും വരേണ്ടെന്നും പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.സംഘം കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. എംപിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.കൃപേഷിന്റേയും, ശരത്‌ലാലിന്റേയും കൊലപാതകക്കേസില്‍ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധര്‍ എന്നിവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി.
പ്രണയാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപികയെ ക്ലാസ് റൂമില്‍ വെച്ച് യുവാവ് വെട്ടിക്കൊന്നു
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപികയെ ക്ലാസ് റൂമില്‍ വെച്ച് യുവാവ് വെട്ടിക്കൊന്നു.തമിവ്‌നാട്ടിലെ കടലൂരിലെ ഒരു സ്വകാര്യ സ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. അദ്ധ്യാപികയായ എസ്. രമ്യ (23) ആണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.സ്‌കൂളിനു സമീപത്ത് തന്നെ വീട്ടില്‍ താമസിക്കുന്ന അദ്ധ്യാപിക എല്ലാ ദിവസങ്ങളിലും നേരത്തെ സ്കൂളിലെത്താറുണ്ട്.ഇന്നലെ രാവിലെ ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖര്‍ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടര്‍ന്ന് രാജശേഖര്‍ അവരെ ആക്രമിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കോളജ് പഠനകാലം മുതല്‍ രാജശേഖര്‍ പ്രണയാഭ്യര്‍ഥനയുമായി രമ്യയെ സമീപിച്ചിരുന്നു.രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആറു മാസം മുൻപ് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതു നിരസിച്ചു. കൃത്യത്തിനു ശേഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിക്കു സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍പോയ രാജശേഖറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശബരിമല ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കും;രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി നേതാക്കള്‍ പ്രതികളാകും
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ സംസ്ഥാനത്തിനുണ്ടായ 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദേശം.ഒപ്പം ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ടിപി സെന്‍കുമാർ, കെപി ശശികല പിഎസ് ശ്രീധരന്‍പിള്ള,കെഎസ് രാധാകൃഷ്ണൻ,ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരടക്കമുള്ള ബിജെപി, ശബരിമല കര്‍മ്മസമിതി നേതാക്കളെ പ്രതികളാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.
കടലുണ്ടിയില്‍ ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 30 പേര്‍ക്ക് പരിക്ക്
കോഴിക്കോട്:കടലുണ്ടിയില്‍ ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയം ഗ്യാലറി തകര്‍ന്നു വീണ് 30 പേര്‍ക്ക് പരിക്ക്.വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.പ്രാദേശിക ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് അപകടം.കടലുണ്ടി പഞ്ചായത്തിൽ മരം കൊണ്ട് താൽക്കാലികമായി നിര്‍മ്മിച്ച ഗ്യാലറിയില്‍ ആയിരത്തിലധികം പേര്‍ മത്സരം കാണാനായി എത്തിയിരുന്നു. പരിക്കേറ്റ 14 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം
കൊച്ചി:കൊച്ചിയില്‍ വീണ്ടും തീപിടുത്തം.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.ഏക്കറ് കണക്കിന് വരുന്ന മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്.കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകൾ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും ഇപ്പോഴും തീ അണയ്ക്കാനായിട്ടില്ല.ബ്രഹ്മപുരം, കരിമുകള്‍, കാക്കനാട് ഭാഗത്തെ ആളുകള്‍ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇന്‍ഫോപാര്‍ക്ക് ഭാഗത്തും ആളുകള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു.10 കിലോമീറ്റര്‍ ഇപ്പുറത്ത് വൈറ്റില ചമ്പക്കര എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പടെ പുക പടര്‍ന്നിട്ടുണ്ട്.വന്‍ തോതില്‍ പ്ലാസ്റ്റിക് കത്തിയത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.ഫയര്‍ഫോഴ്‌സ് സ്ഥലത്ത് ഇപ്പോഴും ക്യാമ്ബ് ചെയ്യുകയാണ്.ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്.എംഎല്‍എ വി പി സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടര്‍ ഷിലാദേവി എന്നിവര്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.തീ പിടിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വി പി സജീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര യോഗം വിളിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം;കോണ്‍ഗ്രസ് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
കാസർകോഡ്:പെരിയ ഇരട്ടകൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേടുകള്‍ തകർത്തു.ഡിസിസി പ്രസിഡണ്ട് ഹക്കീം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രവർത്തകരെ വിലക്കിയെങ്കിലും അവരുടെ വാക്കുകള്‍ വില വെക്കാതെയാണ് സ്ത്രീകള്‍ അടക്കമുള്ള നൂറു കണക്കിന് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞത്. പോലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ നാലും പോലീസിന്റെ പ്രതിരോധത്തെ പോലും വെല്ലുവിളിച്ച് തകര്‍ക്കുകയായിരുന്നു.ബാരിക്കേട് തകര്‍ത്തിട്ടും കലിയടങ്ങാത്ത പ്രവര്‍ത്തകര്‍ പോലീസിന് നേരെ പാഞ്ഞടുത്തു.ഇതോടെ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി എ അഷ്‌റഫലി, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ എന്നിവര്‍ പോലീസിന് മുന്നിലായി അണിനിരന്ന് മറതീർത്തു.നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.തുടര്‍ന്ന് കെ.പി സി.സി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, നേതാക്കളായ എം സുബ്ബയ്യറായ്, പി വി സുരേഷ്, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, ധന്യാ സുരേഷ്, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം അസിനാര്‍, സി വി ജെയിംസ്, ഗീതാകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.