കോഴിക്കോട്:വയനാട് വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസിന്റെ പ്രത്യേക കാവലില്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പോലീസിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്ന് ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് ആവശ്യപ്പെട്ടു.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ ജലീ.ലും കൂട്ടാളിയും എത്തിയത്.വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു.റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ നല്‍കിയ വിശദീകരണം.
അയോധ്യതർക്കം;മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം
ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.
മാവോയിസ്റ്റ് ജലീലിന് വെടിയേറ്റത് മൂന്ന് തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്;തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി
വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റ് കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ ഏറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്‌ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.കൂടാതെ ഡിണറ്റേര്‍ അടക്കമുള്ള സ്‌ഫോടകവസ്തുകളും മാവോയിസ്റ്റ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടകവസ്തുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും റിസോര്‍ട്ട് ജീവനക്കാരേയും മാറ്റിയ ശേഷം വളരെ കരുതലോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ്;പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന
കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ് വഴിത്തിരിവിലേക്ക്.ആക്രണം നടത്താൻ പ്രതികൾക്ക് ഒത്താശ ചെയ്തത് പ്രമുഖ നിർമാതാവാണെന്ന് സൂചന.പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും ഇയാൾതന്നെയാണ് എന്നാണ് സൂചന.ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിന് സമീപത്തെ ഫ്ലാറ്റിലാണ് നിര്‍മ്മാതാവ് താമസിക്കുന്നത്. പ്രതികള്‍ വെടിവെച്ചതിന് ശേഷം ഈ ഫ്ലാറ്റിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിലിരുന്നാണ് ക്രിമിനല്‍ സംഘം നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ലീനയുടെ അഭിഭാഷകന്‍, ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകൾ രവി പൂജാരിക്ക് നല്‍കി ഫോണ്‍ വിളിപ്പിച്ചത് നിര്‍മ്മാതാവാണെന്ന് സൂചനയുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാംസംഘവുമായി നിര്‍മ്മാതാവിനുള്ള അടുത്തബന്ധത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണ്.
ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; രണ്ടു മരണം
ജമ്മു:ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.27 പേർക്ക് പരിക്കേറ്റു.ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശി മുഹമ്മദ് ഷരീഖ്(17),അനന്തനാഗ് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് മരിച്ചത്.മുഹമ്മദ് ഷരീഖ് ഇന്നലെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.ജമ്മുവിലെ സർക്കർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് റിയാസ് ഇന്ന് പുലർച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ജമ്മു നഗരത്തിലെ ബസ്സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.ബസ്റ്റാന്റിൽ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്.ആക്രമണത്തില്‍ പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ് വ്യക്തമാക്കി.ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസ്‍ബുല്‍ മുജാഹിദീന്‍ കമാന്‍ററുടെ നിര്‍ദേശപ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.മേഖലയില്‍ സുരക്ഷ ശക്തമാക്കി.ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ട് ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിയാണിതെന്ന് സംശയിക്കുന്നതായി ജമ്മു ഐജി എം.കെ സിൻഹ പറഞ്ഞു.
വൈത്തിരിയിലെ ഏറ്റുമുട്ടൽ;ആദ്യം നിറയൊഴിച്ചത് പോലീസുകാരെന്ന് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസിനെ സംശയനിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി.ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.റിസപ്ഷൻ കൗണ്ടറിലെത്തിയ മാവോയിസ്റ്റുകൾ പത്തുപേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ റിസോർട്ട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വൈത്തിരി ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട് കമന്റോകളും ആന്റി നക്സൽ സ്ക്വാർഡ് അംഗങ്ങളുമാണ് ഓപ്പറേഷൻ നടത്തിയത്.അതേസമയം മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച് തീരുമാനം ബന്ധുക്കളെ അറിയിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ്;ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മത്സരിക്കും
തൃശൂർ:ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിന് വീണ്ടും അവസരം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.ഇന്നസെന്റിനു പുറമെ സാജു പോൾ,പി.രാജീവ് എന്നിവരെ കൂടി ചാലക്കുടിയിൽ പരിഗണിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ശുപാർശ.എന്നാൽ സംസ്ഥാന സമിതി ഈ ശുപാർശ തള്ളി ഇന്നസെന്റിനു രണ്ടാമൂഴം നൽകുകയായിരുന്നു.
20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം
ന്യൂഡല്‍ഹി: 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.12 കോണുകളുള്ള രൂപത്തിലായിരിക്കും നാണയം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകിയിട്ടുണ്ട്.രണ്ടു നിറത്തിലാകും 27 മില്ലീ മീറ്റര്‍ നീളത്തിലുള്ള നാണയം പുറത്തിറങ്ങുക.നാണയത്തിന്‍റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. നടുവിലെ ഭാഗത്തിന് 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ഉപയോഗിക്കും.10 രൂപ നാണയം ഇറങ്ങി 10 വര്‍ഷം തികയുന്ന സമയത്താണ് പുതിയ 20 രൂപ നാണയമിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് നാണയം പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു; നഗരത്തിന് ഭീഷണിയായി വിഷപ്പുക
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ സ്ഥലമായ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് മാലിന്യകൂമ്പാരത്തിൽ നിന്നും തീയുയരുന്നത് കണ്ടത്.തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക നഗരത്തിന് ഭീഷണിയായിട്ടുണ്ട്.മൂന്നുകോടി ജനസംഘ്യയുള്ള പ്രദേശമാകെ കറുത്ത പുകയില മൂടിയിരിക്കുകയാണ്.ഫയർ എൻജിനുകൾ തീകെടുത്താനുള്ള ശ്രമത്തിലാണ്.7000 മുതൽ 9000 മെട്രിക് ടൺ വരെയുള്ള മാലിന്യമാണ് ദിവസവും ഇവിടെയെത്തുന്നത്.തീപടരാനുള്ള കാരണം വ്യക്തമല്ല.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ സഹോദരന്‍;ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം
കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും റഷീദ് പറഞ്ഞു.ജലീലിന്റെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറയുന്നില്ല.പിന്നെങ്ങനെ ഏറ്റുമുട്ടലാകുമെന്നും റഷീദ് ചോദിക്കുന്നു.എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടുവന്ന ശേഷം വെടിവെച്ച് കൊന്നതാകാമെന്നും റഷീദ് പറഞ്ഞു.ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോള്‍.പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.