വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

keralanews one died in wild elephant attack in wayanad

വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമൊട്ടാംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. ക്ഷീരകര്‍ഷകനായ രാഘവന്‍ സമീപത്തെ വീടുകളിൽ പാല്‍ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.തുടര്‍ന്ന് നാട്ടുകാര്‍ രാഘവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തെ കാട്ടാന ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന

keralanews pancard become useless if it will not link with aadhar

ന്യൂഡൽഹി:21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന.ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പാന്‍ ആധാറുമായി യോജിപ്പിക്കേണ്ട ആവശ്യമുണ്ട്. മാര്‍ച്ച്‌ 31നാണ് അവസാന തീയതി.11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ജീവമാക്കിയെന്നാണ് വിവരം.മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിച്ച്‌ വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെര്‍മനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാന്‍ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യയാണ് പാന്‍.അതായത് ഒരു പാന്‍ സീരിയല്‍ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാര്‍ഡ് മാത്രമേ ഉണ്ടാകൂ.കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാന്‍ വ്യവസ്ഥകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച്‌ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കില്‍, അതായത് ആദായ നികുതി അടയ്ക്കാന്‍ വേണ്ട പരിധിക്കുള്ളിലാണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും പാന്‍കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്.

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു;അച്ഛനും ഒരു മകളും രക്ഷപ്പെട്ടു

keralanews mother and two children burnt alive when car catches fire in delhi

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ അമ്മയും രണ്ട് കുട്ടികളും വെന്ത് മരിച്ചു. കാറോടിച്ചിരുന്ന ഭര്‍ത്താവും ഒരു കുട്ടിയും കാറില്‍നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. അക്ഷര്‍ധാം ഫ്ളൈഓവറില്‍ ഞായറാഴ്ചയായിരുന്നുസംഭവം.രഞ്ജന മിശ്ര,മക്കളായ റിധി, നിക്കി എന്നിവരാണ്‌അപകടത്തില്‍ മരിച്ചത്. രഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്രയാണ് കാറോടിച്ചിരുന്നത്.അപകടമുണ്ടായ ഉടനെ മുന്‍സീറ്റിലിരുന്ന ഇളയ മകളെയുമെടുത്ത് ഉപേന്ദര്‍ പുറത്തേക്ക് ചാടുകയായിരുന്നു.കാറിനുള്ളിലെ സിഎന്‍ജി സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.പിന്‍സീറ്റിലിരുന്ന രഞ്ജനയും കുട്ടികളും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

keralanews high court banned using flex board for election campaign

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാർ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയത്.ഈ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും, യാതൊരു തരത്തിലും നശിക്കാന്‍ സാധ്യതയില്ലാത്ത ഫ്‌ളെക്‌സുകള്‍ ബോര്‍ഡുകൾ പരിസ്ഥിതിതിക്ക് ദോഷമുണ്ടാക്കുമെന്നും കോടതി ഇടപെട്ട് അടിയന്തിരമായി ഇതില്‍ പരിഹാരം കാണണം എന്നുമായിരുന്ന ശ്യാം കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ്;കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

keralanews loksabha election k sudhakaran will be the udf candidate in kannur

കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ അതൃപ്തിയാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ സൈന്യം വധിച്ചു

keralanews Army killed the main mastermind of the Pulwama terror attack

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ പിംഗ്ലിഷില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഏറ്റുമുട്ടലില്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെയ്പ്പുണ്ടാവുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയുമായിരുന്നു.സ്ഫോടനത്തിനായി കാര്‍ വിലക്കെടുത്ത ജെയ്ഷെ ഭീകരന്‍ സജാദ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ 23  കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീടുവിട്ട മുദസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദസിര്‍ ഐടിഐയില്‍ നിന്ന് ഇലക്‌ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലോക്​സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന്

keralanews 2019 loksabha election dates announced election held on april23rd in kerala

ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നടക്കും. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും സുനിൽ അറോറ ആവശ്യപ്പെട്ടു.പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.

എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു;മരിച്ചവരിൽ നാല് ഇന്ത്യക്കാരും

keralanews 157 including four indians died in ethiopian airline crash

നെയ്‌റോബി:എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ മരിച്ചു.എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്ബനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വിമാനം പൊങ്ങുന്നതിനനുസരിച്ച്‌ വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം.അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ ദ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;സുരക്ഷയ്ക്കായി 300 പോലീസുകാർ മാത്രം

keralanews sabarimala temple will open today for meenamasa festival

ശബരിമല:ഉത്സവ-മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. യുവതീ പ്രവേശനത്തെ ചൊല്ലിയുണ്ടായിരുന്ന സംഘർഷം അല്പം കെട്ടടങ്ങിയ സാഹചര്യത്തിൽ ശബരിമലയിലെ പോലീസ് സുരക്ഷ വെട്ടിക്കുറച്ചു.കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പോലീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ  300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍,പമ്ബ എന്നിവിടങ്ങളിലായി ഉണ്ടാകുക. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ഇത് സ്ത്രീകള്‍ക്ക് മല കയറാന്‍ പറ്റിയ അവസരമാണെന്നും യുവതികളെ തടയുമെന്നും തറപ്പിച്ച്‌ പറഞ്ഞ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെ രംഗത്തുണ്ട്.

അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ കണ്ണൂർ വിമാനത്താവളം;സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകൾ

keralanews kannur airport ready to be a holiday destination and special vacation packages to attract visitors

കണ്ണൂർ:അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങി കണ്ണൂർ വിമാനത്താവളം. സഞ്ചാരികളെ ആകർഷിക്കുവാൻ പ്രത്യേക അവധിക്കാല പാക്കേജുകളുമായി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളും ടൂർ ഓപ്പറേറ്റർമാരും ഒരുങ്ങിക്കഴിഞ്ഞു.ബൾക്ക് ബുക്കിങ്ങിന്റെ  ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് പലരും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും വിമാനയാത്ര നടത്തുന്നത്.ബെംഗളൂരു,ചെന്നൈ,ഗോവ, മുംബൈ,ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ നിശ്ചിത തീയതി വരെ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഏപ്രിൽ,മെയ് മാസങ്ങളിലാണ് യാത്രകൾ.കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും വിമാനയാത്ര ഉൾപ്പെടെയുള്ള ടൂറിസം പാക്കേജുകളുമുണ്ട്.കുടുംബശ്രീ പ്രവർത്തകർ,സ്വയം സഹായസംഘങ്ങൾ,റെസിഡന്റ്‌സ് അസോസിയേഷൻ എന്നിവരും വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.ബെംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇത്തരം യാത്രക്കാർ കൂടുതൽ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഗോ എയർ അടക്കമുള്ള വിമാനകമ്പനികൾ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്.അതേസയം ജില്ലയിൽ ഹോട്ടൽ സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസം വികസനത്തിന് തിരിച്ചടിയാണ്.