തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍(യുഎൻഎ) വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി.പ്രസിഡന്റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന്റെ തെളുവുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ജാസ്മിൻ ഷായും മറ്റ് യുഎൻഎ ഭാരവാഹികളും ചേർന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയതായാണ് പരാതി.മാസാവരി പിരിച്ച മൂന്നുകോടിയിലേറെ പണം മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്.ഇതിൽ ഒരുകോടി രൂപ ചിലവഴിച്ചതിന് കണക്കുകളുണ്ട്.എന്നാൽ ബാക്കി തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.പലതവണ സംഘടനയോട് കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.അതേസമയം ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. യു.എന്‍.എക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കട്ടെയെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്:വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.നഗരസൗന്ദര്യ വത്കരണത്തിന്റെ കരാറുകാരന്‍ തോയമ്മല്‍ സ്വദേശി ഗണേശന്റെ സാംസംഗ് കമ്ബനിയുടെ പുത്തന്‍ മൊബൈല്‍ ഫോണാണ് വാഹനത്തിനകത്ത് പൊട്ടിതെറിച്ചത്.സംഭവസമയത്ത് ഗണേശനും സഹായി അരുണും നഗരത്തില്‍ കെ എസ് ടി പി റോഡിന് മധ്യത്തിലും മറ്റുമുള്ള പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു.ജലസേചനം നടത്തുന്ന എയ്സ് വാഹനത്തിനുള്ളിൽ നിന്നും ഉഗ്രന്‍ ശബ്ദത്തോടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗണേശന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും പുറത്തേക്കെടുത്തിട്ട് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ന്യൂസിലൻഡിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മരണം 40 ആയി
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. വെടിവെപ്പില്‍ ഇരുപതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് വെടിവെയ്പ്പ് നടന്നത്.അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലുമാണ് വെടിവയ്പ്പ് ഉണ്ടായത്.ള്ളിയല്‍ പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി വെടിയുതിര്‍ത്തത്. ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളില്‍ പൊലീസ് പിടികൂടി.ഹെഗ്ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്. സംഭവസമയത്ത് ന്യൂസീലൻഡ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചർച്ച് പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെയ്പ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ നടപ്പാലം തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു
മുംബൈ:മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് രണ്ടു സ്ത്രീകളടക്കം ആറു പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി.പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകട കാരണമെന്നാണ് സൂചന.വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം മോശം അവസ്ഥയിലായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ മന്ത്രി വിനോദ് താവ്ഡെ പറഞ്ഞു.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കും.സിഎസ്ടി റെയിൽവേ സ്റ്റേഷനെയും ആസാദ് മൈദാൻ പോലീസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ പാലം കസബ് പാലം എന്നും അറിയപ്പെടുന്നു.2011 ല്‍ മുബൈ ഭീകരകരമാണത്തിൽ അജ്മല്‍ കസബും കൂട്ടാളിയും ചേര്‍ന്ന് 58 പേരെ കൊന്നടുക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു പുറത്തേക്ക് കടന്നത് ഈ മേല്‍പ്പാലം വഴിയായിരുന്നു.
കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയ വിദ്യാർത്ഥി ടെറസ്സിൽ നിന്നും വീണുമരിച്ചു
കാഞ്ഞങ്ങാട്:കളിക്കുന്നതിനിടെ ടെറസിന് മുകളിൽ വീണ പന്തെടുക്കാൻ പോയ വിദ്യാർത്ഥി ടെറസ്സിൽ നിന്നും വീണുമരിച്ചു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അഹമ്മദ്- ഫാഹിദ ദമ്പതികളുടെ മകന്‍ മിഖ്ഷാദ് (എട്ട്) ആണ് മരിച്ചത്.കളിക്കുന്നതിനിടെ പന്ത് ടെറസില്‍ വീഴുകയും ഇതെടുക്കാന്‍ ചെന്ന കുട്ടി അബദ്ധത്തില്‍ വീഴുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
ന്യൂഡൽഹി:ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി.ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു.ജസ്‌റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.2013ലെ വാതുവെയ്‌പ്പ് കേസില്‍ ഇപ്പോളും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്.സുപ്രീം കോടതിയുടെ വിധിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നും മുപ്പത്തിയാറ് വയസ്സായ ഞാന്‍ ഇനി ആര്‍ക്കും ഒരു വെല്ലുവിളി ആയിരിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഇനി സീസണ്‍ ഉള്ളത്. വിദേശ കൌണ്ടി ക്രിക്കറ്റ് ടുര്‍ണ്ണമെന്‍റുകളാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ നിലപാടാണ് ശരിവച്ചിരുന്നത്.തുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കതിരൂരിൽ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി;മൂന്നുപേർക്ക് പരിക്കേറ്റു;വീടുകൾക്ക് നേരെ ബോംബേറ്
തലശ്ശേരി:കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ് നടന്ന കലശം ഘോഷയാത്രക്കിടെ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു വീടിന് ബോംബേറും നടന്നു.ബുധനാഴ്ച വൈകിട്ട് കലശഘോഷയാത്ര കടന്ന് പോകുന്നത് കൂറ്റേരിച്ചാലിലെ പത്മാവതിയുടെ വിദ്യാവിഹാര്‍ എന്ന വീട്ടില്‍ നിന്ന് വീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന് ഇരച്ചെത്തിയ സംഘം ഇവിടെ നിന്നിരുന്ന പത്മാവതിയുടെ മകനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.ഈ സംഭവത്തില്‍ പരിക്കേറ്റ റിക്‌സണ്‍(27), ജിതേഷ്(35),മിഥുന്‍(27) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ പത്മാവതിയുടെ തറവാട്ട് വീടായ പാറേമ്മല്‍ പ്രേമന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു.ബോംബേറിൽ വീട്ടിന്റെ ജനാലകളും ചാരുപടിയും മറ്റും തകര്‍ന്നു.മുറ്റത്ത് നിര്‍ത്തിയിട്ട ഓംനി വാനിനും കേടുപാട് സംഭവവിച്ചു.നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.കതിരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിവെള്ളൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു
കണ്ണൂർ:കരിവെള്ളൂർ കൊഴുമ്മലിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു.പി.വി ജിതയ്ക്കാണ്(38) തൊഴിലിനിടെ സൂര്യതാപമേറ്റത്.കൊഴുമ്മൽ കോട്ടോൽ പാലത്തിനു സമീപം പച്ചക്കറി കൃഷിക്ക് തടമെടുക്കുന്നതിനിടെയാണ് സംഭവം.കഴുത്തിന് പിന്നിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ കറുത്ത നിറം കാണപ്പെട്ടത്. തുടർന്ന് കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം ഘോഷയാത്രയിൽ ചെണ്ടമേളം അവതരിപ്പിക്കുന്നതിനിടെ പെരളം കൂവച്ചേരിയിലെ സി.സൗമ്യയ്ക്കും സൂര്യതാപമേറ്റിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ സര്‍വീസുകള്‍ ഇന്നാരംഭിക്കും
കണ്ണൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നാരംഭിക്കും.ഇൻഡിഗോ എയർലൈൻസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് പുറപ്പെട്ട എട്ട് മണിയോടെ കുവൈത്തിലും. തിരിച്ച് ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരും എത്തിച്ചേരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.ചെന്നൈ വഴിയാണ് കണ്ണൂരിലേക്ക് സര്‍വീസ്.ഇതിനാലാണ് തിരികെയുള്ള വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം നീളുന്നത്.ദോഹയിലേക്കുള്ള വിമാനം രാത്രി 7.05ന് പുറപ്പെട്ട് 8.45ന് ദോഹയിലെത്തും. തിരിച്ച് രാത്രി 10.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40ഓടെ കണ്ണൂരിലെത്തും.കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസും സര്‍വീസ് നടത്തുന്നുണ്ട്.
കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം:കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ.നേരിട്ട് കൊലപാതകത്തില്‍ പങ്കാളികളായവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .നീഷ്, വിഷ്ണു ,ഹരി, വിനീത് , അഖില്‍ ,കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പൂവാറില്‍ നിന്നാണ് പോലീസ് പിടി കൂടിയത്.ഇതോടെ 13 പ്രതികളില്‍ 11 പേരും അറസ്റ്റിലായി.കേസുമായി ബന്ധപ്പെട്ട് കിരണ്‍ കൃഷ്ണന്‍ എന്ന ബാലു, മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൈമനത്തെ കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ പൊലീസിനോട് വിശദീകരിച്ചു. അനന്തുവിന്‍റെ കണ്ണില്‍ സിഗരറ്റ് വെച്ച് കുത്തിയെന്ന് പ്രതികള്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റും പ്രതികള്‍ കാണിച്ചു കൊടുത്തു.അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികള്‍ ലഹരികള്‍ക്ക് അടിമകള്‍ ആണെന്ന് പോലീസ് പറഞ്ഞു.ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 11 ന് വൈകീട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.