തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.അടുത്ത മൂന്നു ദിവസം കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.വയനാട് ഒഴികയുള്ള ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സൂര്യാഘാത,സൂര്യതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി.
പ്രാർത്ഥനകൾ വിഫലം;തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി
കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി.പത്തുദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയുടെ മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ആദ്യമേ വ്യക്തമാക്കിയ മെഡിക്കൽ സംഘം സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു.വ്യാഴാഴ്ച കുട്ടിക്ക് ഭക്ഷണം നല്കാൻ ശ്രമിച്ചെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ അതും വിജയിച്ചില്ല.ഇന്ന് രാവിലെയോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.മാർച്ച് ഇരുപത്തിയേഴാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ഡോക്റ്റർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്തു.ഇതോടെയാണ് കുട്ടിക്കെതിരെ നടന്ന ക്രൂരതയുടെ ചുരുളഴിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
2018 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ചരിത്ര നേട്ടവുമായി വയനാട്ടിൽ നിന്നുള്ള ആദിവാസി പെൺകുട്ടി
തിരുവനന്തപുരം: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷയിൽ 410 ആം റാങ്ക് സ്വന്തമാക്കി വയനാട്ടില്‍നിന്നുള്ള വനവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമായി.കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്.വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്.
അതേസമയം 29 ആം റാങ്കുമായി തൃശൂര്‍ സ്വദേശി ആര്‍ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വര്‍ഗീസ് (49 ആം റാങ്ക്), അര്‍ജുന്‍ മോഹന്‍(66 ആം റാങ്ക്) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.ഐഐടി ബോംബെയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.
അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമസേന;പാകിസ്താന്റെ എഫ്16 വെടിവച്ചിട്ടതിന് തെളിവുണ്ട്
ന്യൂഡൽഹി:പാകിസ്താന്റെ എഫ്16 ഇന്ത്യ വെടിവെച്ചിട്ടിട്ടില്ല എന്ന അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമസേന.കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടതിന് തങ്ങളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.പാകിസ്ഥാന്റെ കൈവശമുള്ള എഫ്-16 വിമാനങ്ങളെല്ലാം അവരുടെ കൈവശം തന്നെയുണ്ടെന്ന് രണ്ട് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാനും ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തതവരുത്തി ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്.പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16 വിമാനം വെടിവച്ച് വീഴ്‌ത്തിയതെന്ന് ഓപറേഷന്‍സ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി. വ്യോമാക്രമണം നടന്ന ദിവസം പാകിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക‌്‌തമായിരുന്നു. വിമാനത്തില്‍ നിന്നുള്ള ഇജക്‌ഷന്‍ സംബന്ധിച്ച ഇലക്‌ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചത് റഡാര്‍ സിഗ്നേച്ചറും മിസൈലിന്റെ അവശിഷ്‌ടങ്ങളും കാണിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു.
കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
കൊച്ചി:കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബുദ്ദീന്‍, അബ്ദുള്‍ സാബിദ് എന്നിവരാണ് ‘ഓപ്പറേഷൻ കിംഗ് കോബ്ര’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്ത് നിന്നാണ് ഇവർ പോലീസ് പിടിയിലായത്.വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്കായി എത്തിച്ച ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. 500 രൂപ വിലയുള്ള ചെറു പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കുമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പനയെന്ന് പോലീസ് സൂചിപ്പിച്ചു.
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്.കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ യോഗിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം പാലിക്കണമെന്നും ഇത്തരം പ്രസ്ഥാവനകൾ ഇനി ആവർത്തിക്കരുതെന്നും യോഗിക്കയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.അതിനിടെ, കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ , നീതി ആയോഗ് വൈസ് ചെയർമാൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി.നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതെന്ന് രാജീവ് കുമാര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്ക
വാഷിംഗ്ടൺ:പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്കൻ മാഗസിനിൽ റിപ്പോർട്ട്.അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ തുരത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ സൈനികനായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്താന്‍ പിടിയിലാകുന്നത്. ഇതിന് തൊട്ടുമുന്‍പ് പാക്കിസ്താന്‍റെ എഫ് 16 വിമാനം തകര്‍ത്തതായി അഭിനന്ദന്‍ വര്‍ധമാന്‍ ഡി ബ്രീഫിംഗ് സമയത്തടക്കം വെളിപ്പെടുത്തിയിരുന്നു.ഈ വാദമാണ് ഇപ്പോൾ അമേരിക്ക തള്ളിയിരിക്കുന്നത്.പാക്കിസ്ഥാന് അമേരിക്ക എഫ്-16 നല്‍കിയത് നിരവധി ഉപാധികളോടെ ആയിരുന്നു. മറ്റുരാജ്യങ്ങളേ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും ഭീകരതയെ നേരിടാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ആയിരുന്നു അമേരിക്കന്‍ നിഷ്‌കര്‍ഷ. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചു എന്ന വാദം ഇന്ത്യ ഉയര്‍ത്തിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയായിരുന്നു.ഇന്ത്യ വെടിവച്ചിട്ടത് എഫ്-16 തന്നെയെന്ന് ഉറപ്പിച്ചിരുന്നെങ്കില്‍ ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടി ആകുമായിരുന്നു. എന്നാല്‍ ഇന്ത്യ വീഴ്‌ത്തിയത് ഈ വിമാനം അല്ലെന്നാണ് ഇപ്പോള്‍ അമേരിക്ക സ്ഥിരീകരിച്ചതായി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാക്കിസ്ഥാന്‍ നേരെത്തെയും അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന് ആശ്വാസം;ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.ഹെരാൾഡ് ഹൗസ് ഒഴിപ്പിക്കൽ നടപടിയുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണൽ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വർഷത്തെ വരുമാനം സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രമണ്യൻ സ്വാമിയാണ് കേസ് നൽകിയത്.
പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
തിരുവനന്തപുരം:പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി(67) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ മുന്‍നിര നായികമായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി.കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ദേവി കന്യകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു.മഴത്തുള്ളി കിലുക്കം എന്ന സിനിമയില്‍ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി സിനിമയില്‍ ഡബ്ബ് ചെയ്തത്. ടെലിവിഷന്‍ സീരയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. മക്കള്‍:അന്തരിച്ച സംവിധായകനായ ദീപന്‍, അനുലക്ഷ്‌മി.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയ്ക്ക് അനുമതി
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുൻപാകെയാണ് വാദം.കേസിന്റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു.പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ.കേസുമായി ബന്ധപ്പെട്ട് ചില രേഘകള്‍ ലഭിക്കണെമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതില്‍ കോടതി പ്രോസിക്യൂഷന്‍റെ തീരുമാനം തേടിയിട്ടുണ്ട്.കേസിലെ പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല.