ടിക് ടോക് ആപ്പിന് ഇന്ത്യയിൽ പൂർണ്ണ വിലക്കേർപ്പെടുത്തി ഗൂഗിൾ

keralanews google banned tik tok app in india

ന്യൂഡൽഹി:ടിക് ടോക് ആപ്പിന് ഇന്ത്യയിൽ പൂർണ്ണ വിലക്കേർപ്പെടുത്തി ഗൂഗിൾ.ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിൾ വിലക്കേർപ്പെടുത്തിയത്.ഏപ്രില്‍ 3നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.എന്നാൽ ഏറ്റവും പുതിയ വിവരം അനുസരിച്ച് ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല. പക്ഷെ ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

ലോക്സഭാ തിരഞ്ഞെടുപ്പ്;രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ;95 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

keralanews loksabha election second phase polling tomorrow

ന്യൂ ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും. കര്‍ണാടകയില്‍ 14ഉം മഹാരാഷ്ട്രയില്‍ 10ഉം ഉത്തര്‍പ്രദേശില്‍ 8ഉം സീറ്റുകളിലാണ് വോട്ടെടുപ്പ്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ 5ഉം ജമ്മുകശ്മീരില്‍ 2ഉം മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരു സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.സുരക്ഷാ കാരണങ്ങളാല്‍ ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റി.കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ ഹരിപ്രസാദ് അടക്കം നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ജിതേന്ദ്ര സിങ്, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ദയാനിധിമാരന്‍, കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, ഹേമമാലിനി, താരിഖ് അന്‍വര്‍ എന്നിവരും നാളെ ജനവിധി തേടുന്നവരില്‍ പെടുന്നു.

രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ;രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

keralanews rahul gandhi in kannur today and traffic restrictions in kannur from 8-30am to 10-00am

കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിൽ എത്തുന്നു.തിരുവനന്തപുരത്തുനിന്ന് രാത്രി 8.55ന് മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധി 9.5ന് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി കാർമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു.കോൺഗ്രസ് പതാകയുമായി വഴിനീളെ കാത്ത് നിന്ന പ്രവർത്തകരെ കാണുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.9.55 ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്ന രാഹുൽ ഗാന്ധിയെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ത്രിവർണ ഷാളണിയിച്ച് സ്വീകരിച്ചു.നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, പി എം സുരേഷ് ബാബു, വി എ നാരായണൻ തുടങ്ങിയവർ ഗസ്റ്റ്ഹൗസിൽ സന്നിഹിതരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഗസ്റ്റ് ഹൗസിൽ രാഹുൽഗാന്ധിയുടെ റൂമിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തി. രാഹുൽ ഗാന്ധിയോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, മുകൾ വാസ്നിക് എന്നിവരും എത്തിച്ചേർന്നിരുന്നു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ 8.30 മണി മുതൽ 10.00 മണി വരെ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍;ഒന്‍പത് ജില്ലകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും

keralanews congress national president rahul gandhi will reach in kerala participate in public meetings in nine districts

തിരുവനന്തപുരം:രണ്ടു ദിവസത്തെ യുഡിഎഫ് പ്രചാരണ പരിപാടികൾക്കായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും.ഇന്ന് രാവിലെ പത്തുമണിക്ക് കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പതിനൊന്നരയ്ക്ക് പത്തനംതിട്ടയിലെയും പൊതുയോഗത്തില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.നാളെ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ജില്ലയിലെ റോഡ് ഷോയിലും രാഹുല്‍ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തന്റെ മത്സര സ്ഥലമായ വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ എത്തുക. തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പിന്നീട് കോടഞ്ചേരിയിലും വണ്ടൂരും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. പൊന്നാനി മണ്ഡലത്തിലെ തൃത്താലയിലെ പരിപാടിയില്‍ പ്രസംഗിച്ച ശേഷം രാഹുൾ ദില്ലിയിലേക്ക് മടങ്ങും.

ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം

keralanews notre dame cathedral in paris catches fire

പാരീസ്:ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ ദേവാലയമായ നോത്രേ ദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം.റ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽ നിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ പടരുകയായിരുന്നു. പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നാണ് തീ ഉയരുന്നത് കണ്ടത്.മേല്‍ക്കൂരയില്‍ തീ പ്രത്യക്ഷപ്പെട്ട് മിനുട്ടുകള്‍ക്കകം തന്നെ ഗോപുരങ്ങളിലേക്ക് പടരുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായ തീ അണച്ചു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ളെ തീപിടിത്തത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്.തീപിടിത്തത്തെ തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിരക്ഷാ സേനയും തടഞ്ഞു. 400ല്‍ പരം അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീ പടരാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു.

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

keralanews three other state workers killed in an accident in malappuram

മലപ്പുറം:മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.പശ്ചിമ ബംഗാളുകാരായ സഹോദരങ്ങള്‍ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വിഷുവെത്തി;സജീവമായി പടക്കവിപണിയും

keralanews vishu crackers market become active

കണ്ണൂർ:ഐശ്വര്യത്തിന്റേയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. മേടച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടെയാണ് ഇത്തവണത്തെ വിഷു ആഘോഷം. വിഷുകച്ചവടത്തിനായി ഈ വേനല്‍ച്ചൂടിലും വിപണികള്‍ സജീവമായി.പടക്ക വിപണിയാണ് ഇതിൽ പ്രധാനം.കൈപൊള്ളാത്ത പടക്കങ്ങളാണ് വിഷുവിപണിയിലെ ഇത്തവണത്തെ താരങ്ങള്‍. നിലച്ചക്രം, കമ്പിത്തിരി, കയര്‍, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോള്‍ കൈയ്യില്‍ പൊള്ളല്‍ ഏല്‍ക്കാത്ത തരത്തിലുളള കൂള്‍ ഫയറുകളാണ് പടക്കങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരങ്ങള്‍. 200 രൂപ മുതലാണ് ഇവയുടെ വില.ശബ്ദത്തേക്കാള്‍ വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് തന്നെയാണ് ഇത്തവണയും വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ലോലിപോപ്പ്, പോപ്പ് കോണ്‍, ലോട്ടസ് വീല്‍, മാജിക് സ്പ്രിങ് തുടങ്ങിയ വിത്യസ്ത പേരുകളിലാണ് ഇത്തരം പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുളളത്.കൂടാതെ കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, കയര്‍ എന്നിവയടങ്ങുന്ന കിറ്റുകള്‍ ലഭ്യമാണ്. 1200 മുതല്‍ 1500 രൂപ വരെയാണ് കിറ്റുകള്‍ ലഭ്യമാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ താത്കാലിക പടക്കകടകള്‍ക്ക് ഇത്തവണ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കടകള്‍ സജീവമാണ്.

keralanews vishu crackers market become active (2)

ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി ചന്തകള്‍ വിഷു പ്രമാണിച്ച് സജീവമാണ്. കണിവെളളരിയാണ് പച്ചക്കറി ചന്തകളിലെ പ്രധാന ഐറ്റം.ശ്രീകൃഷ്ണ വിഗ്രഹങ്ങളും വാല്‍ക്കണ്ണാടികളും വിപണികളില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.ഖാദി കൈത്തറി മേളകളും വിഷു വിഷു ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു.കേരളസര്‍ക്കാര്‍, കൈത്തറി ആന്‍റ് ടെക്സ്റ്റൈല്‍ വകുപ്പ്, ജില്ലാ വ്യവസായങ്ങളും കൈത്തറി വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വസ്ത്ര പ്രദര്‍ശന വിപണന മേള തുടങ്ങി. വസ്ത്രവില്‍പ്പനയുമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തെരുവു കച്ചവടക്കാരും സജീവമാണ്.

എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്

keralanews udf candidate ramya haridas ready to approach court against ldf convenor a vijayaraghavan

കോഴിക്കോട്:തനിക്കെതിരെ മോശം പരാമർശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്.പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്.ഇതിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് പാര്‍ലമെന്‍റ് കമ്മറ്റിയുടെ തീരുമാനം.സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാതിരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ സ്ഥിരം രീതിയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്; അറസ്റ്റിലായ പ്രതികളെ ഇന്ന് കാസർകോഡ് എത്തിച്ച് തെളിവെടുക്കും

keralanews kochi beauty parlour firing case accused arrested brought to kasarkode for evidence collection

കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും.പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.പ്രതികളെ സഹായിച്ച ആലുവ സ്വദേശി അല്‍ത്താഫിനെ ഇന്നലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കേസിലെ മുഖ്യ പ്രതികളായ ബിലാലും വിപിനും അറസ്റ്റിലായതിന് പിന്നാലെയാണ് ആസൂത്രണം നടത്തിയ അല്‍ത്താഫും അറസ്റ്റിലായത്.ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ ബിലാലിനും വിപിനും ആവശ്യമായ സൌകര്യങ്ങളൊരുക്കിയതും സഹായങ്ങളെത്തിച്ചു നല്‍കിയതും അല്‍ത്താഫാണന്നാണ് ക്രെം ബ്രാഞ്ച് സംഘം പറയുന്നത്.പ്രതികളെ ബ്യൂട്ടി പാര്‍ലറിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ക്രെം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.പ്രതികളെ കാസര്‍ഗോഡെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മറ്റ് പ്രതികളെയും കസ്റ്റഡിയിലെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍ അന്തരിച്ചു

keralanews former cheif secretary and famous writer dr babu paul passes away

തിരുവനന്തപുരം:എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബുപോള്‍(78)അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21 ആം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59 ആം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച്‌ ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.1998-2000 കാലയളവില്‍ സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) പ്രവര്‍ത്തിക്കവെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ-ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.ഇടുക്കി ജില്ല നിലവിൽ വന്ന 1972 മുതൽ 1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു ബാബു പോൾ. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയിരുന്നു.ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവനകാലം സംബന്ധിച്ച അനുഭവ കുറിപ്പുകള്‍), കഥ ഇതുവരെ, രേഖായനം, നിയമസഭാ ഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്ന. മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ.