ചെന്നൈ: യുവതലമുറയുടെ മേലുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.അശ്ലീലം കലര്‍ന്നതും വിവാദപരവുമായ ഏതെങ്കിലും വീഡിയോകള്‍ വ്യവസ്ഥ ലംഘിച്ച് അപ് ലോഡ് ചെയ്യപ്പെട്ടു എന്ന് കണ്ടാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്‌എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയില്‍ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അഭിഭാഷകനായ മുത്തുകുമാര്‍ നല്‍കിയ കേസിലാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 18ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നും ഇതുമൂലം കമ്പനിക്ക് വലിയ രീതിയില്‍ നഷ്ടമുണ്ടായെന്നും ടിക് ടോക് കോടതിയില്‍ വാദിച്ചു.അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.നിരോധനം നീക്കിയതോടെ ആപ്ളിക്കേഷന്‍ വീണ്ടും പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയിലാണ് കൂടുതല്‍ ഉപഭോക്താക്കളെന്നാണ് റിപ്പോര്‍ട്ട്. നിരോധനത്തെ തുടര്‍ന്ന് ജീവനക്കാരെയും പ്രതിസന്ധിയില്‍ ആഴ്ത്തിയിരിന്നു. അതേസമയം അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയതായി സൂചന
കോഴിക്കോട്:രാസവസ്തു കലർന്ന മൽസ്യം വിൽക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി.വ്യാഴാഴ്ച പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധന നടത്തിയത്.അമോണിയം കലര്‍ത്തിയെന്ന് സംശയിച്ച മത്സ്യം കണ്ടെത്തിയതായും സൂചനയുണ്ട്.പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ഇവയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; ഇത്തവണ ‘മാറി നില്‍ക്ക് അങ്ങോട്ട്’
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കലിപ്പ് ഡയലോഗുമായി മുഖ്യമന്ത്രി.പോളിംഗ് ശതമാനം കൂടിയതിനെ കുറിച്ച് അഭിപ്രായം പറയാന്‍ മടിച്ച മുഖ്യമന്ത്രി ക്ഷുഭിതനായി മാധ്യമപ്രവർത്തകരോട് ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു പ്രതികരിച്ചു. തുടര്‍ന്നു വാഹനത്തില്‍ കയറി പോകുകയായിരുന്നു.എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്ബോഴാണു മാധ്യമങ്ങള്‍ സമീപിച്ചത്. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.
ശുഹൈബ് വധക്കേസ്;നാല് പ്രതികൾക്ക് ജാമ്യം
കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം.ഒരു ലക്ഷം രൂപയുടെ ബോണ്ട്,മട്ടന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.
പാനൂർ കടവത്തൂരിൽ സിപിഎം-ലീഗ് സംഘർഷം; സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്
തലശ്ശേരി:പാനൂർ കടവത്തൂരിൽ സിപിഎം-ലീഗ് സംഘർഷം.സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ ബോംബേറ്.ബോംബെറിൽ പോലീസുകാർക്ക് പരിക്ക് പറ്റി.പോളിംഗ് അവസാനിച്ചതിനുശേഷം കടവത്തൂർ ഇരഞ്ഞിയിൽ കീഴിൽ ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഇരഞ്ഞിൻ കീഴിലെ സിപിഎം ഓഫീസ് ലീഗുകാർ ആക്രമിച്ചു. പ്രകോപിതരായ സിപിഎം പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ച് വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. ഈ സമയത്ത് ഇവിടെയെത്തിയ കൊളവല്ലൂർ പോലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു.പ്രിൻസിപ്പൽ എസ്.ഐ എം.കെ.അനിൽകുമാറിനാണ് പരിക്ക് പറ്റിയത്.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ സ്പെഷൽ പോലീസിലെ ചന്ദ്രദാസിനും പരിക്കേറ്റിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ റെക്കോർഡ് പോളിങ്;ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ
തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ റെക്കോർഡ് പോളിങ്.77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-83.05%.തിരുവനന്തപുരത്താണ് കുറവ് – 73.45 %.വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.
ലോക്സഭാ തിരഞ്ഞെടുപ്പ്:പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. വാരാണസിയിലെ സിറ്റിംഗ് എംപിയായ മോദി ഇത്തവണയും വാരാണസിയില്‍നിന്നു തന്നെയാണ് ജനവിധി തേടുന്നത്.പത്രിക സമര്‍പ്പണത്തിന് മോദിയെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും നിതിഷ് കുമാര്‍, പ്രകാശ് സിംഗ് ബാദൽ, രാം വിലാസ് പസ്‌വാന്‍, ഉദ്ധവ് താക്കറെ തുടങ്ങിയവരും അനുഗമിക്കും.വെള്ളിയാഴ്ച രാവിലെ 11.30ഓടെ മോദി പത്രിക സമര്‍പ്പിക്കുമെന്നും വ്യാഴാഴ്ച മോദി വാരാണസിയില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
തൃശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ:തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി.മുണ്ടൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയതിന് ശേഷമായിരുന്നു ആക്രമണം.ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ശ്യാമിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് വോട്ടിങ് സമയം അവസാനിച്ചു; പലയിടത്തും നീണ്ട ക്യൂ തുടരുന്നു;ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ട് രേഖപെടുത്തുന്നതിനുള്ള സമയം അവസാനിച്ചു. സമയം അവസാനിച്ചെങ്കിലും ഇപ്പോഴും ബൂത്തുകളുടെ മുന്‍പില്‍ നീണ്ടനിരയാണ് ഉള്ളത്.സമയം നീട്ടി നല്‍കില്ലെങ്കിലും നിലവില്‍ വോട്ട് ചെയ്യുന്നതിനായി ക്യു നില്‍ക്കുന്ന ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.ഇതിനായി ആറുമണി വരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂര്‍ത്തിയായപ്പോള്‍ കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്ക് കടന്നു. 2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു.നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിനെയും തകര്‍ക്കും എന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ പോളിംഗ് വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയം എടുക്കും.പല മണ്ഡലങ്ങളിലും റെക്കോര്‍ഡ് പോളിംഗ് ആണ് നടക്കുന്നത്.കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തെ പല മണ്ഡലങ്ങളും മറികടന്നു കഴിഞ്ഞു.തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട്, കണ്ണൂര്‍ എന്നിവയാണ് ഇതില്‍ മുന്നിലുള്ളത്. വോട്ടിംഗ് രാത്രി വൈകിയും നടക്കുമെന്ന് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടി
കോഴിക്കോട്:വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79 ആം നമ്പർ ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി.വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്.രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുൻപുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിച്ചത്.എന്നാല്‍ വോട്ടിങ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.