കൊച്ചി:കല്ലട ബസ്സിൽ യാത്രക്കാരെ ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും എറണാകുളം ആര്‍ടിഒ നോട്ടീസ് നല്‍കി.അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിർദേശം.സുരേഷിനൊപ്പം ഹരിപ്പാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറിനും തുടര്‍ന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവറിനുമാണ് നിലവില്‍ ഹാജരാകാന്‍ നിര്‍ദേശം വന്നിരിക്കുന്നത്. എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്.കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് ഇന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.
അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ.ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയിരിക്കുന്നത്. ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ആരോപണം ഉന്നയിച്ചിരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്തിരുന്നത്.ഇതിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി
തിരുവനന്തപുരം:കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം എന്‍.പി സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്ത പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കണമെന്ന് കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കി.അതുകൊണ്ട് എന്‍പി സലീനയെ അയോഗ്യയാക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു;98.11 ശതമാനം വിജയം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.98.11 ആണ് ഇത്തവണ വിജയശതമാനം.പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം.മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 2493 കുട്ടികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇത്തവണ ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടുമില്ല. 599 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി വിജയം നേടി.സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ എഴുതാം. പരമാവധി മൂന്ന് വിഷയം എഴുതാമെന്നും ഡിപിഐ അറിയിച്ചു.www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം അറിയാനാവും. പിആര്‍ഡി ലൈവ്, സഫലം ആപ്പുകള്‍ വഴിയും ഫലമറിയാം.വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസല്‍റ്റ് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഫലം പ്രഖ്യാപിച്ചത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു
തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ (75) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തലശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കലാകാരനായിരുന്നു മൂസ.”വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ തന്റെ പാട്ടുജീവിതം തുടങ്ങുന്നത്.പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു. മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി അദ്ദേഹം വിദേശത്ത് പോയിട്ടുണ്ട്.എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്‍റെയും മകനാണ്.കുഞ്ഞാമിയാണ് ഭാര്യ, മക്കള്‍; നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം;മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ സഹകരണവകുപ്പ് മന്ത്രി അധ്യക്ഷനാകും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് രേഖമൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.
ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍; 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ നാടുകടത്തി
കൊളംബോ:ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ ശ്രീലങ്കൻ സർക്കാർ നാടുകടത്തി.ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തുടര്‍ന്നുവെന്ന് കണ്ടെത്തിയവരില്‍ക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.
അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം; പുൽവാമയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം
ന്യൂഡൽഹി:ലോക്‌സഭാ ഇലക്ഷന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം.കശ്മീരിലെ പുൽവാമയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം. അനന്ത്നാഗ് മണ്ഡലത്തിലെ പോളിങ് പുരോഗമിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.പ്രദേശത്ത് സൈന്യം സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് (14), രാജസ്ഥാന്‍ (12), ബംഗാള്‍ (7), മദ്ധ്യപ്രദേശ് (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (4), ജമ്മുകാശ്മീര്‍ (2) എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, അര്‍ജുന്‍ റാം മേഘ്‌വാള്‍ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും
തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും.ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്ന് ഉണ്ടാകും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എല്‍.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് https://thslcexam.kerala.gov.in ലും ലഭ്യമാകും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി.ആര്‍.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്
കാസര്‍കോഡ്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ശരത് ലാലിന്‍റെയും സുഹൃത്തായ ദീപു കൃഷ്ണന്‍റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയോടെയാണ് ബോംബേറുണ്ടായത്.സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കി.