പീഡനപരാതി;യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന ബിനോയ് കോടിയേരിയുടെ ശബ്ദരേഖ പുറത്ത്

keralanews sexual harrasement complaint the audio of binoy kodiyeri trying to reconcile with the girl is out

മുംബൈ:ബീഹാർ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിയായ യുവതിയുമായി ബിനോയ് കോടിയേരി നടത്തിയ ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.പ്രമുഖ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖയില്‍ അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച്‌ ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ കഴിയും അത്ര നല്‍കൂവെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു.’, ‘പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിറുത്തണം. താനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും ബിനോയ് പറയുന്നുണ്ട്.അതിനിടെ തനിക്കെതിരേ യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഹർജിനൽകിയത് ചൂണ്ടിക്കാട്ടി ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല.

ദുബായ്-കണ്ണൂർ ഗോ എയർ സർവീസ് ഇന്ന് മുതൽ

keralanews dubai kannur go air service starts today

കണ്ണൂർ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗോ എയറിന്റെ ആദ്യ സര്‍വീസ് ഇന്ന്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രാത്രി 12.20-ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35-ന് കണ്ണൂരിലെത്തിച്ചേരും. വൈകീട്ട് 7.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബൈയില്‍ എത്തിച്ചേരും.335 ദിര്‍ഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കുമാണ് നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നത്.വൈകാതെ തന്നെ  കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത അറിയിച്ചു. കണ്ണൂരില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുള്ളത്. മുബൈയിലേക്കുള്ള സര്‍വീസ് വൈകാതെ ആരംഭിക്കുന്നതാണ്.

കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി

keralanews the-decomposed dead body of missing lady found after one month

തിരുവനന്തപുരം:കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി.പൂവാര്‍ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്കിലുള്ള സുഹൃത്ത് അഖിലിന്റെ വീടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. എറണാകുളത്ത് ജോലി ചെയ്യുന്ന രാഖി ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടത് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഖിലിന്റെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു.അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ രാഹുലും ഒളിവിലാണ്.

ഡല്‍ഹിയില്‍ സൈനികനായ അഖില്‍(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.മിസ്ഡ് കോളിലൂടെയാ‌ണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ചാണ് കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതി വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന്‍ അഖിലിലേക്ക് പൊലീസ് എത്തിയത്.തുടര്‍ന്ന് അഖിലിന്‍റെ വീടും പരിസരവും കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.അഖിലിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ അഖിലിന്‍റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാസർകോഡ് ജില്ലയിൽ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു

keralanews brother and sister died due to fever in kasarkode district

കാസർകോഡ്:ബദിയടുക്കയില്‍ കന്യപാടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു.കന്യാപാടി സ്വദേശി സിദ്ധീഖിന്റെ മക്കളാണ് മരിച്ചത്.പനിയുടെ കാരണം വ്യക്തമല്ല.ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് – നിഷ ദമ്പതികളുടെ മക്കളായ ഷിനാസ്(4), എട്ടു മാസം മാത്രം പ്രായമായ സിദ്റത്തുല്‍ മുന്‍തഹ എന്നിവരാണ് മരിച്ചത്.കുട്ടികളുടെ മാതാവും പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലാണ്.പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച സിദ്റത്തുല്‍ മുന്‍തഹ മരണപ്പെട്ടു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാഴ്ച മുൻപ് മാതാവിന്റെ മുഗു റോഡിലെ വീട്ടില്‍ നിന്നുമാണ് കുട്ടികള്‍ക്ക് പനി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.അതേസമയം കുട്ടികളുടെ മരണകാരണം തേടി മെഡിക്കല്‍ സംഘം കന്യപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.

ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

keralanews two arrested in the case of try to kidnap student in iritty

കണ്ണൂർ:ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവ്വർ(33),നടുവനാട് കണ്ണിക്കറിയിൽ മുഹമ്മദ്(33) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പായം വട്ട്യറ എരുമത്തടത്തിൽ ഈ മാസം 11 നാണ് സംഭവം.കാറിലെത്തിയ യുവാക്കൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.വിദ്യാർഥികൾ എരുമത്തടത്തെ വീട്ടിലേക്ക് നടന്നു പോകവേ കാറിലെത്തിയ യുവാക്കൾ ഇവരുടെ വഴിചോദിക്കുകയും പിന്നീട് മുന്നോട്ട് പോയ കാർ തിരിച്ചെത്തി എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ കഴുത്തിൽ പിടിച്ച് മർദിക്കുകയും കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയുമായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ ബഹളം വെച്ചതിനെ തുടന്ന് സമീപവാസികൾ ഓടിയെത്തിയതോടെ യുവാക്കൾ അതിവേഗം കാർ ഓടിച്ച് രക്ഷപ്പെട്ടുപോവുകയായിരുന്നു.നിറം ഒഴികെ കാറിന്റെ നമ്പറോ മാറ്റ് കാര്യങ്ങളോ കുട്ടികൾക്ക് അറിയാമായിരുന്നില്ല.ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ സിഐ എ.കുട്ടികൃഷ്‌ണൻ,എസ്.ഐ ദിനേശൻ കൊതേരി,സിവിൽ പോലീസ് ഓഫീസർമാരായ കെ.നവാസ്,റോബിൻസൺ,കെ.പി ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ പിടിയിലാകുന്നത്.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.തട്ടിക്കൊണ്ടുപോകൽ,പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി

keralanews stale fish seized from kollam

കൊല്ലം:ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി.വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കഐസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.അതേസമയം രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്തിയിട്ടില്ല.

വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു; കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു

keralanews loses trust vote kumaraswami govt falls in karnataka

ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു.കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു.105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു.സര്‍ക്കാര്‍ ആറ് വോട്ടിന് പരാജയപ്പെട്ടതായി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ സഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പിന്നാലെ, കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയെ സന്ദര്‍ശിച്ച്‌ രാജി സമര്‍പ്പിച്ചു.പതിന്നാല് മാസം മാത്രമാണ് കുമാരസ്വാമി സര്‍ക്കാര്‍ നിലനിന്നത്.ഇതോടെ പതിന്നാല് ദിവസം നീണ്ട രാഷ്‌ട്രീയ നാടകമാണ് അവസാനിച്ചത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു.വിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ ബി.ജെ.പി അംഗങ്ങള്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പതിനാറ് കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. വിശ്വാസ വോട്ടെടുപ്പ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കാമെന്ന് സ്‌പീക്കര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് സ്പീക്കര്‍ തന്നെ ഭീഷണിമുഴക്കിയത് നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചു. രാജിക്കത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു.2018 മെയ് മാസത്തിലാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യംസര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കര്‍ ബിഎസ് യെദ്യൂരിയപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്ബേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ രാജിവെച്ച്‌ കുമാരസ്വാമി അധികാരത്തിലേറിയത്.

കുറഞ്ഞ ചെലവില്‍ പാഴ്സലുകള്‍ അയക്കുന്നതിനുള്ള പുത്തന്‍ സംവിധാനവുമായി പോസ്റ്റ് ഓഫീസ്

keralanews postal department with new system to sent parcel in low cost

തിരുവനന്തപുരം: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ പാഴ്സലുകൾ അയക്കുന്നതിനുള്ള പുത്തന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.പാര്‍സല്‍ അയയ്ക്കണമെങ്കില്‍ സാധനം വാങ്ങി നേരെ പോസ്റ്റ്‌ ഓഫീസിലേക്ക് എത്തിയാൽ മതി.പായ്ക്കിങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പധികൃതര്‍ നോക്കിക്കോളും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാന്‍ ജീവനക്കാരും സജ്ജരാണ്.പദ്ധതി വിജയകരമായാല്‍ എല്ലാ പോസ്റ്റ്‌ ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം.

‘കാസർകോടിനൊരിടം’ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് വെച്ച് നടത്തപ്പെടുന്നു

keralanews kasarkodinoridam presents international film festival on september 13 14 and 15th in kasarkode

കാസർകോഡ്:വികസനവഴിയിൽ കാസർകോടിനെ കൈപിടിച്ചുയർത്താൻ രൂപീകൃതമായ ‘കാസർകോടിനൊരിടം’ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള(KIFF-Kasarkode International Film Festival) സെപ്റ്റംബർ 13,14,15 തീയതികളിൽ കാസർകോഡ് വെച്ച്  നടത്തപ്പെടുന്നു. മേളയുടെ ഭാഗമായി ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗവും ഉണ്ടായിരിക്കുന്നതാണ്.ബെസ്റ്റ് 3 ചിത്രങ്ങൾക്ക് ആകർഷകമായ പ്രൈസ് മണിയും പ്രശസ്തി പത്രവും ഉപഹാരവും ഉണ്ടായിരിക്കുന്നതാണ്. 50,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് പ്രൈസ് മണി. 30 മിനിറ്റിൽ അധികം ദൈർഘ്യമില്ലാത്ത ഡിവിഡി ഫോർമാറ്റിലുള്ള ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുക.മറ്റ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് മലയാളം/ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടായിരിക്കണം.ഓഗസ്റ്റ് 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 1000 രൂപയാണ് പ്രവേശന ഫീസ്.ചലച്ചിത്ര മേള,മത്സര വിഭാഗം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +917736365958, 8129664465 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വയനാട്ടിൽ തമിഴ്‍നാട് സ്വദേശികളായ ദമ്പതികൾക്ക് നടുറോഡിൽ ക്രൂരമർദനം

keralanews couples from tamilnadu brutally beaten in wayanad ambalavayal

വയനാട്:തമിഴ്‍നാട് സ്വദേശികളായ ദമ്പതികൾക്ക് നടുറോഡിൽ ക്രൂരമർദനം.വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. ഓട്ടോ ഡ്രൈവറാണ് നടുറോഡില്‍വച്ച്‌ യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.ഭര്‍ത്താവിനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് ‘നിനക്കും വേണോ’യെന്ന് ചോദിച്ച്‌ ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ദൃ‌ക്സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.