ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു.അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയാ വിഭാഗത്തെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കും.പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്നാണ് മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കും തുടങ്ങിയവയും ബില്ലിലെ വ്യവസ്ഥകളാണ്.അതേസമയം മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണമാണ് ഡോക്റ്റർമാരുടെ ഭാഗത്തുനിന്നുമുള്ളത്.
പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി ഉത്തരവ്
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു.ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളിൽ ഡി.എൻ.എ പരിശോധന ഫലം സമർപ്പിക്കാനും നിർദേശിച്ചു.പരിശോധനഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, കേസിൽ ബിനോയിക്ക് ജാമ്യം അനുവദിച്ച മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ നിലനിൽക്കുന്നതിനാൽ രക്തസാമ്പിൾ നല്കാനാവില്ലെന്നായിരുന്നു ബിനോയിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.
ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടത്തിന് പിന്നില്‍ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ അമ്മ;സാധാരണ അപകടമെന്ന് പോലീസ്
യു.പി:ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എംഎല്‍എ തന്നെയാണ് മകള്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുകയാണ് ബിജെപി എംപിയായ കുല്‍ദീപ് സെന്‍ഗാര്‍. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.
എന്നാൽ സംഭവം സാധാരണ അപകടമാണെന്നാണ് പോലീസ് പറയുന്നത്.പക്ഷെ ഇടിച്ച ലോറിയുടെ നമ്പർ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചത് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ അപകടമായാണ് തോന്നുന്നതെന്ന് പോലീസ് പറയുന്നു.പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന സുരക്ഷ അപകടസമയത്തുണ്ടായില്ലെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. കാറില്‍ സ്ഥമില്ലാത്തതുകൊണ്ട് പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് സുരക്ഷ നല്‍കാതിരുന്നതെന്നാണ് പോലീസിന്റെ ന്യായീകരണം.
കർണാടകയിൽ വിശ്വാസവോട്ട് നേടി യെദ്യൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ
ബെംഗളൂരു:കർണാടക നിയമസഭയിൽ ഭൂരിപക്ഷം നേടി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്.കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു.രാവിലെ പത്തിന് സഭ ചേര്‍ന്ന ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്.ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. 107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. ഇതോടെ കേവല ഭൂരിപക്ഷം 105 ആയി മാറി. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍ മാത്രമാണ്.
അമ്പൂരി കൊലപാതകക്കേസ്;മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം:അമ്പൂരിൽ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.അഖില്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.അഖിലിനും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് ബോധ്യമായി. ഈ സാഹചര്യത്തില്‍ അഖിലിന്റെ അച്ഛനെയും അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്‌തേക്കും.വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖില്‍ പറഞ്ഞു.കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്ന് പറഞ്ഞ അഖില്‍ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛന്‍ മണിയന്‍ സഹായിച്ചതായും വെളിപ്പെടുത്തി്. രാഖിയെ കൊല്ലും മുമ്ബെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്റെ സഹായവും ഉണ്ടായിരുന്നു എന്ന് അഖില്‍ വെളിപ്പെടുത്തി. അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരം വച്ച് പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.അഖിലിന്റെ സഹോദരന്‍ രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം നടന്ന കാറ് തൃപ്പരപ്പില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരുമാസം മുൻപാണ് പൂവ്വാര്‍ സ്വദേശിനിയായ രാഖിയെ കാണാതാകുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീട്ടില്‍ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ പൊലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.
പത്തനംതിട്ട ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവർച്ച;നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു
പത്തനംതിട്ട:നഗരത്തിൽ പട്ടാപ്പകൽ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിൽ നിന്നും നാലരക്കിലോ സ്വർണ്ണവും പതിമൂന്നു ലക്ഷം രൂപയും കവർന്നു.മുത്താരമ്മൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കവർച്ച നടന്നത്.മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേലിനെ പോലീസ് പിടികൂടി.ഒരാഴ്ച മുൻപാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്കെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് ഇയാൾ പൊലീസില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവര്‍ച്ച നടത്തിയത്.
ഞായറാഴ്ച അവധിയായതിനാൽ കട തുറന്നിരുന്നില്ല.ഉടമയായ മഹാരാഷ്ട്ര സ്വദേശി സുരേഷ് സേട്ട് പറഞ്ഞതനുസരിച്ച് ഒരു ഇടപാടുകാരന് വേണ്ടി ജീവനക്കാരായ സന്തോഷും അക്ഷയ്‌യും ചേർന്ന് ജ്വല്ലറി തുറന്നു.കുറച്ചു സമയത്തിന് ശേഷം മറാത്തി സംസാരിക്കുന്ന നാലംഗസംഘം ജ്വല്ലറിയിലെത്തി.ലോക്കർ വെച്ചിരിക്കുന്ന ഭാഗത്തേക്ക് പോയ സന്തോഷിനു പിന്നാലെ ഇവരും അകത്തേക്ക് കടന്നു.അക്ഷയും ഈ സമയത്ത് ലോക്കർറൂമിലുണ്ടായിരുന്നു.അകത്തുകടന്ന സംഘം സന്തോഷിനെ മർദിച്ച ശേഷം വായിൽ തുണി തിരുകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തു.തുടർന്ന് ലോക്കറിലുണ്ടായിരുന്ന സ്വർണ്ണവും പണവും കയ്യിൽ കരുതിയിരുന്ന ബാഗിലാക്കി.ഈ സമയം കടയിൽ സ്വർണ്ണം വാങ്ങാനെത്തിയ ഇടപാടുകാരെ കണ്ട അക്ഷയ് ലോക്കർറൂമിൽ നിന്നും ഇറങ്ങിവരികയും ഒന്നും സംഭവിക്കാത്തമട്ടിൽ പെരുമാറുകയും അവർ ആവശ്യപ്പെട്ട സ്വർണ്ണം നൽകുകയും ചെയ്തു.ഇതിനിടയിൽ പുറത്തേക്ക് വന്ന കവർച്ചാസംഘത്തിനൊപ്പം അക്ഷയും കടയിൽ നിന്നും ഇറങ്ങി ഓട്ടോയിൽ കയറിപ്പോയി.അല്പസമയത്തിനു ശേഷം ലോക്കർ റൂമിൽ നിന്നും ചോരയൊലിപ്പിച്ച് വന്ന സന്തോഷിനെ കണ്ട് ഇടപാടുകാർ ഭയന്ന് പുറത്തേക്കോടി.ഇതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.ജ്വല്ലറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാർഡ്‍ഡിസ്ക്കും ഊരിയെടുത്താണ് കവർച്ചാസംഘം രക്ഷപ്പെട്ടത്.ഓട്ടോയിൽ നിന്നിറങ്ങിയ ശേഷം കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്ത് കാത്തു കിടന്ന ആഡംബര വാഹനത്തിലാണ് ഇവർ കയറിപ്പോയതെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകി.
ബി.എസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും
ബെംഗളൂരു:കര്‍ണാടക മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുക. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പിക്കുള്ളതിനാല്‍ അവര്‍ക്ക് പ്രമേയം പാസാക്കാനാകുമെന്നാണു കരുതുന്നത്. ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ട്.ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിയ്ക്കും ബി.ജെ.പി മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളുമെല്ലാം പ്രഖ്യാപിയ്ക്കുക. ധനബില്ലിന് ഇന്ന് അംഗീകാരം നല്‍കാനും സാധ്യതയുണ്ട്.അതേസമയം, കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത എംഎല്‍എമാരെ ഇന്നലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. നേരത്തെ മൂന്ന് എംഎല്‍എമാരെയും ഇന്നലെ 14 എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്.ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല.2023 മെയ് 23 വരെയാണ് അയോഗ്യത. ഇന്നലെ അയോഗ്യരാക്കിയ 14 പേരും ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.
നെടുങ്കണ്ടം കസ്റ്റഡി മരണം;റീപോസ്റ്റ്മോർട്ടം ഇന്ന്
ഇടുക്കി:നെടുംകണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മർദനമേറ്റ് കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും.മൃതദേഹം അടക്കം ചെയ്ത് 36 ദിവസത്തിന് ശേഷമാണ് വീണ്ടും പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടത്തുന്നത്.മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.കാലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക.ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ന്യുമോണിയ തന്നെയാണോ മരണകാരണമെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്തരിക അവയവങ്ങളുടെ കോശങ്ങള്‍ ശേഖരിക്കും.ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും രാജ്കുമാറിന് അതിനുള്ള ചികിത്സ മരണത്തിന് മുമ്പ് ലഭിച്ചിരുന്നില്ല. ആന്തരിക അവയവങ്ങള്‍ വിശദപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആദ്യ പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
ബെംഗളൂരു:കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെ.ഡി.എസ് അംഗങ്ങളെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പി.സി.സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തേ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ആകെ എണ്ണം 17 ആയി. ഭൈരതി ബാസവരാജ്, മുനിരത്‌ന, എസ് ടി സോമശേഖര്‍, റോഷന്‍ ബേയ്ഗ്, ആനന്ദ് സിങ്, എം ടി ബി നാഗരാജ്, ബി സി പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍(കോണ്‍ഗ്രസ്), കെ ഗോപാലയ്യ, നാരായണ ഗൗഡ, എ എച്ച് വിശ്വനാഥ്(ജെഡിഎസ്) എന്നിവരെയാണ് ഇന്ന് രാവിലെ സ്പീക്കര്‍ അയോഗ്യരാക്കിയത്.അതേസമയം നേരത്തേ സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് പേര്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പരാതി ലഭിച്ചതെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും സ്പീക്കര്‍ അറിയിച്ചു. നാളെയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. ഇതിന് മുമ്പായി വിമതരുടെ കാര്യത്തില്‍ തീരുമാനമായത് ബി.ജെ.പിയ്ക്ക് അനുകൂലമാണ്. 17 പേരെ അയോഗ്യരാക്കിയതോടെ സഭയിലെ അംഗസംഖ്യ 208 ആയി മാറി. കേവല ഭൂരിപക്ഷം 105. നിലവില്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.
സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തിക്കാത്തത്തിനെത്തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.ഇതിനു മുന്നോടിയായി അടുത്ത മാസം ഏഴിന് റേഷന്‍ കടയുടമകള്‍ സൂചനാ സമരം നടത്തും. നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെയില്‍സ്മാന് വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.സെര്‍വര്‍ തകരാറ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ഇ പോസ് മെഷ്യനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ഓരോ മാസവും പതിനഞ്ചാം തിയ്യതിക്കുള്ളില്‍ റേഷന്‍ കടകളില്‍ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരിയേക്കാൾ മുന്നോട്ട് വെച്ചിരിക്കുന്നത്.