തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലും പോലീസ് തയ്യാറായത്.വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.
അമ്പൂരി കൊലക്കേസ്;കൊലനടത്താനുപയോഗിച്ച കയറും മൺവെട്ടിയും കണ്ടെടുത്തു
തിരുവനന്തപുരം:അമ്പൂരി കൊലക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും പിന്നീട് മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിന് ഉപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തു.കേസിലെ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.അഖിൽ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊലീസ് കൂടുതൽ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്.തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി. കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞിരുന്നു. ഇത്തവണ നാട്ടുകാർ പൊലീസിന് ജയ് വിളിച്ചു.രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയിൽ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.അതേസമയം, രാഖിയുടെ വസ്ത്രങ്ങളും മൊബൈലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് പൊലീസ് കരുതുന്നത്.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി:കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.ചീഫ് ജസ്‌റ്റിസ് ഋഷികേഷ് റോയ് , ജസ്‌റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. 2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഫെബ്രുവരി 27ന് സിംഗിള്‍ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹര്‍ജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ബെഞ്ച് വിധി മാര്‍ച്ച് 14ന് തന്നെ സ്റ്റേ ചെയ്തിരുന്നു.
റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാൻ;ആഗസ്റ്റ് 5 മുതല്‍ 31വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിെന്‍റ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ 31വരെ സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും.ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധനകള്‍ മറ്റ് വിഭാഗങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കുന്നത്.ആഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഐ.ജി ട്രാഫിക്കിനെ നോഡല്‍ ഓഫിസറായും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), ചീഫ് എന്‍ജിനീയര്‍ (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ജില്ല പൊലീസ് സൂപ്രണ്ട് നോഡല്‍ ഓഫിസറായും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡൽഹി:കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യസഭ നേരത്തെതന്നെ പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും. ഈ വര്‍ഷം ജനുവരി 8ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്.പുതിയ ഭേദഗതി പ്രകാരം കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാം. അതേപോലെ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.ഇതിന് പുറമെ ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്‍റെ പരിധിയില്‍ വരും.പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന.വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കുന്നത്.നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മില്‍മ നിശ്ചയിക്കും. അതിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് പിടിയിൽ
തൂത്തുക്കുടി:ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപിന്റെ മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്‌ദുല്‍ ഗഫൂര്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായി.വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന അദീബിനെ തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് പിടികൂടിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.ചരക്കുകപ്പിലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്‌ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അദീബ് പിടിയിലായത്.
ജാർഖണ്ഡിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു
ജാർഖണ്ഡ്:ജാർഖണ്ഡിലെ ജംഷഡ്പൂരിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു.കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലയാളികളില്‍ ഒരാള്‍ 2015ല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.ഇക്കഴിഞ്ഞ ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.ഇതു സംബന്ധിച്ച് കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി പരിശോധനയില്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കാണുന്നുണ്ട്.തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നതായാണ് ആദ്യം കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളാണ് കുറ്റവാളികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. വിച്ഛേദിക്കപ്പെട്ട ശേഷം പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം റെയില്‍വേ സ്റ്റേഷനു നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുറ്റിക്കാട്ടില്‍ വച്ചാണു ചൊവ്വാഴ്ച രാത്രി കണ്ടെത്തിയത്.
മുത്തലാഖ് ബില്ലിന് മുന്‍കാലപ്രാബല്യത്തോടെ രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡൽഹി:മുത്തലാഖ് ബില്ലിന് മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം.ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്.പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്.മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും
കുട്ടികൾക്കായി ‘തനി നാടൻ’ ഗെയിമുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകൾക്ക് പകരം മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്നത്.വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ തുടങ്ങിയ ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു.വിഷ്വല്‍ ഇഫക്‌ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഷ്വല്‍ ഇഫക്‌ട്സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.