കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ അനിത മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കേസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ശ്രീറാമിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയെന്നാണ് വിവരം.ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.
സംഘർഷ സാധ്യത;കശ്മീരില്‍ 8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍.8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.നിലവില്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.
അഭിനന്ദൻ 151 പ്ലാനുമായി ബിഎസ്എൻഎൽ;ഡാറ്റ അലോട്ട്മെന്റ് പ്രതിദിനം 1.5 ജി.ബി ഡാറ്റയായി ഉയര്‍ത്തി
ന്യൂഡൽഹി:ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്.കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലോട്ട് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ അഭിനന്ദൻ 151 എന്ന പ്ലാൻ ആവിഷ്‌ക്കരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇത് കൂടുതല്‍ മത്സരാത്മകമാക്കുന്നതിന്, ബി.എസ്.എന്‍.എല്‍ ഉപഭോക്താവിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇത് പരിഷ്കരിച്ചിരിക്കുകയാണ്. നേരത്തെ ഈ പാക്കിൽ ദിവസേന 1gb ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ ഇത് 1.5 GB ആയി ഉയർത്തിയിരിക്കുകയാണ്.ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ കണക്ഷൻ ഉള്ളവർക്കും പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം.345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളും BSNL പുറത്തിറക്കിയിരുന്നു.1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കൾക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.കൂടാതെ 1,200 SMS മുഴുവനായി ഇതില്‍ ലഭ്യമാകുന്നതാണ്.345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനം
ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമായി. ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കാനാണ് തീരുമാനം.കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370 ആം വകുപ്പ്.ജമ്മു കശ്മീരിനെ സംബന്ധിച്ച് മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷന്‍വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയായിരുന്നു. നേരത്തെ ഒരു ബില്‍ മാത്രമാണ് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.അതേസമയം, വിഷയത്തില്‍ രാജ്യസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്.കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-
* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല.
* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.
* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.
ആർട്ടിക്കിൾ 35A:
1954ല്‍ രാഷ്ട്രപതിയുടെയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35ആം അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നല്‍കുന്നതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച് പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികള്‍ക്കും ഈ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവര്‍ക്ക് സ്ഥലം, വീട് പോലുള്ള സ്വത്തുക്കള്‍ സമ്ബാദിക്കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. ഇവര്‍ക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സര്‍ക്കാരില്‍ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച് വിലക്കുണ്ട്.ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.1954ല്‍ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്.ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം.
ആര്‍ട്ടിക്കിള്‍ 370:
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ ഇത് ‘താല്‍ക്കാലിക’ നിയമമാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമം നിലവില്‍ വരുന്നത്. ഈ നിയമം അനുസരിച്ച് കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളില്‍ മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നത്.മറ്റു വകുപ്പുകളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്.പക്ഷെ ഈ പദവികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികള്‍ ഉണ്ടെങ്കിലും 1952 ലെ ഡല്‍ഹി കരാര്‍ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീര്‍.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല. ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്.പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരില്‍ ബാധകമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി വേണം.പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്.ഭരണഘടനയിലെ 360 ആം വകുപ്പ് പ്രകാരമുള്ള സാമ്ബത്തിക അടിയന്തരാവസ്ഥ കാശ്‌മീരില്‍ ഏര്‍പ്പെടുത്താന്‍ 370 ആം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല.യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ.ആഭ്യന്തര സംഘര്‍ഷമുണ്ടായാലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.
മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: അനുവദനീയമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S ഫുഡ് ഇൻഡസ്ട്രീസ് തൃശൂർ ഉദ്പാദിപ്പിക്കുന്ന മാക്ഡോവൽഡ്രിങ്കിങ് വാട്ടർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
വയനാട് തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി വയനാട് കളക്ടര്‍ക്ക് കത്തെഴുതി
വയനാട്:തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി വയനാട് കളക്ടര്‍ക്ക് കത്തെഴുതി.പാലം പണിയുടെ കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.വയനാട്ടിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ തിരുനെല്ലിയിലെ കാളിന്ദി പുഴയ്ക്ക് കുറുകെയുള്ള നെട്ടറ പാലം 2006 ലാണ് തകരുന്നത്. സമീപത്തെ കോളനിയിലെ കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. കഴിഞ്ഞ 13 വര്‍ഷമായി പുഴയ്ക്ക് കുറുകെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മരപ്പാലമാണ് കോളനി നിവാസികള്‍ ഉപയോഗിച്ചിരുന്നത്.മഴക്കാലത്ത് ഈ മരപ്പാലം തകരുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രളയ സമയത്ത് ഉള്‍പ്പടെ ഈ കോളനിയിലെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ടായി.പിന്നീട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പുതിയ പാലം നിര്‍മ്മാണത്തിമായി 10 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയൊന്നുമില്ലെന്നും കത്തിൽ പറയുന്നു.ഈ സാഹചര്യത്തില്‍ നെട്ടറ ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നും ഈ സമയത്ത് കോളനി നിവാസികള്‍ക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.ജൂലായ് 31 നാണ് രാഹുല്‍ എം.പി എന്ന നിലയില്‍ ജില്ലാ കളക്ടടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം;പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന;ശ്രീറാമിന്റെ രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചതായും ആരോപണം
തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന. ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചത് ശ്രീരാമിനെ തുണയ്ക്കുമെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്‍റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടംനടന്ന് 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്. അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാനും ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു.ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. അതിനിടെ മദ്യത്തിന്‍റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്.
സുരക്ഷാഭീഷണി;അമര്‍നാഥ് തീര്‍ഥാടകര്‍ ഉടൻ തന്നെ താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍
ശ്രീനഗർ:സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍.അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടതിന് പിന്നാലയാണ് സര്‍ക്കാര്‍ നിര്‍ദേശം.അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ഥയാത്രാപാതയില്‍നിന്ന് പാക്സൈന്യത്തിന്റെ കുഴിബോംബും ടെലിസ്‌കോപ്പ് ഘടിപ്പിച്ച എം 24 അമേരിക്കന്‍ സ്നൈപ്പര്‍ തോക്കും കണ്ടെത്തിയതായി ചിന്നാര്‍ കോര്‍പ്സ് കമാണ്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കശ്‌മീരിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേന വാര്‍ത്താസമ്മേളനം വിളിച്ചത്.
ഉന്നാവ് അപകടം; ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന സിബിഐ ഇന്ന് ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ ചോദ്യം ചെയ്തേക്കും.സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ ലാഹോര്‍ കോടതി അനുമതി നല്‍കിയിരുന്നു. എം എല്‍ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകനും അപകടം ഉണ്ടാക്കിയ ട്രക്കിന്റെ ഉടമയുമായ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും.ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.അപകടസ്ഥലം കേന്ദ്ര ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും.യുപി റായ്‍ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്.അപകടത്തിൽ രണ്ടുപേർ മരിച്ചു.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.