ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു;മരണം 80 കടന്നു;യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി

keralanews heavy rain continues in north india 80 killed water level in yamuna river reaches danger mark delhi in flood scare

ഡൽഹി:ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു.മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണാലി -കുളു ദേശീയപാത തകർന്നു. ഹൗൽ – സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

അതേസമയം യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ ഡൽഹി പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു.

കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു

keralanews yarn exports from kannur cooperative spinning mill to abroad

കണ്ണൂർ:കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു.മ്യാന്മറിലേക്കും ശ്രീലങ്കയിലേക്കുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്.മ്യാന്മറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉത്പാദനം പൂർത്തിയായി.ശ്രീലങ്കയിൽ നിന്നും ഓർഡർ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉത്പാദനം ഉടൻ തുടങ്ങും.മികച്ച ഗുണനിലവാരമുള്ള 2/80 ഇനം നൂലാണ് കയറ്റുമതി ചെയ്യുക.മ്യാന്മറിലേക്ക് 5400 കിലോയും ശ്രീലങ്കയിലേക്ക് 6780 കിലോയുടെ രണ്ട് ലോഡുകളുമാണ് അയക്കുക.ചെന്നൈ തുറമുഖം വഴിയാണ് നൂൽ കൊണ്ടുപോവുക.2008 ലാണ് കണ്ണൂർ മില്ലിന്റെ നവീകരണം തുടങ്ങിയത്.മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ നവംബറിൽ മിൽ സന്ദർശിച്ചിരുന്നു.തുടർന്ന് മില്ലിൽ ഹാങ്ങ് ഓവർ യൂണിറ്റും ഇറ്റലിയിൽ നിന്നും ഓട്ടോ കോർണർ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയതാണ് വിദേശ ഓർഡറുകൾ ലഭിക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.മില്ലിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.40 വർഷത്തോളം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ 17.5 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ എൻ.സി.ഡി.സിക്ക് നൽകിയിട്ടുണ്ട്. പത്തുവർഷത്തിലധികം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായി മില്ലിൽ ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം നടപ്പിൽ വരുത്താൻ ശ്രമം നടത്തുന്നുണ്ട്.സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിലുള്ള നെയ്ത് സംഘങ്ങൾക്ക് കണ്ണൂർ മിൽ മാസം 20000 കിലോ നൂൽ നൽകുന്നുണ്ട്.60 ലക്ഷം രൂപയുടെ നൂൽ ഇത്തരത്തിൽ നൽകിക്കഴിഞ്ഞു.

ജില്ലയിൽ കണ്ണുരോഗം പടരുന്നതായി റിപ്പോർട്ട്;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ

keralanews dmo says there is no need to worry about the report that eye disease spreading in district

കണ്ണൂർ:ജില്ലയിൽ വ്യാപകമായി കണ്ണുരോഗം പടരുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു.സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ് രോഗമാണിത്. സാധാരണ ഈ സീസണിൽ ഉണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.കണ്ണിൽ ചുവപ്പ്‌നിറം,കണ്ണിൽ നിന്നും വെള്ളം ചാടുക,കണ്ണുകളിൽ അമിതമായി ചീപൊള അടിയൽ,പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്,രാവിലെ എണീക്കുമ്പോൾ കണ്ണുതുറക്കാൻ പ്രയാസം,ചെവിയുടെ മുൻഭാഗത്ത് കഴലവീക്കം,എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.അപൂർവ്വം ചിലരിൽ മാത്രം നേത്രപടലത്തെ ഈ രോഗം ബാധിക്കാറുണ്ട്.രോഗം പൂർണ്ണമായും മാറാൻ രണ്ടാഴ്ച സമയമെടുക്കും.രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ രോഗപകർച്ച ഒരു പരിധിവരെ തടയാം.രോഗം ബാധിച്ചയാളുടെ കണ്ണിൽ നിന്നും വരുന്ന സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.കൈകൾ ഇടയ്ക്കിടെ കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും.അടുത്തുള്ള പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 കിലോ സ്വർണ്ണം പിടികൂടി

keralanews 11kg gold seized from kannur airport

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11 കിലോ 294 ഗ്രാം സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച രാവിലെയും ഉച്ചയ്‌ക്കുമായാണ് നാലുപേരിൽ നിന്നും 4.15 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.ദുബായ്,ഷാർജ,റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നുമാണ് ഡി.ആർ.ഐ സ്വർണ്ണം കണ്ടെടുത്തത്.മൊകേരി മാക്കൂൽ പീടികയിലെ അംസീർ ഒറ്റപ്പിലാക്കൽ(30),ബെംഗളൂരു അട്ടൂർ ലേഔട്ടിലെ മുഹമ്മദ് ബഷീർ ബോട്ടം(57),വയനാട് പൊഴുതന പാറക്കുന്നിലെ അർഷാദ്(25),കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിൽ അബ്ദുല്ല മൂഴിക്കുന്നത്ത്(33) എന്നിവരിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് ദുബായിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ അംസീറിൽ നിന്നും രണ്ട് കിലോ 916 ഗ്രാം സ്വർണ്ണം പിടികൂടി.രാവിലെ ഒൻപതുമണിക്ക് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ബഷീറിൽ നിന്നും രണ്ടു കിലോ 566 ഗ്രാം സ്വർണ്ണവും അർഷാദിൽ നിന്നും രണ്ടുകിലോ 913 ഗ്രാം സ്വർണ്ണവും പിടികൂടി.ഉച്ചയോടെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അബ്ദുള്ളയിൽ നിന്നും രണ്ട് കിലോ 899 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. ദുബായ്,റിയാദ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ യാത്രക്കാർ മൈക്രോവേവ് ഓവനിലും ഷാർജയിൽ നിന്നുള്ള യാത്രക്കാർ ഫിഷ് കട്ടിങ് മെഷീനിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിന്റെ കൊച്ചി,കോഴിക്കോട്,കണ്ണൂർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.അറസ്റ്റിലായവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

കവളപ്പാറയിൽ തിരച്ചിൽ ഇന്നും തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് 13 പേരെ കൂടി

keralanews search continues in kavalappara 13 more to be find out

മലപ്പുറം:ഉരുൾപൊട്ടൽ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും  സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. 20തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചിൽ നടത്തുന്നത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചിൽ നടത്താനുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്.അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരാളെ പോലും കണ്ടെത്താനാകാത്തത് വലിയതോതിൽ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ പോലും എല്ലാ ശ്രമങ്ങളും നടത്താനാണ്  ജില്ലാഭരണകുടം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.13 പേരെയാണ് ഇനി കവളപ്പാറയിൽ നിന്നും കണ്ടെത്താനുള്ളത്. ഇതുവരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്;പ്രതികളായ നസീമും ശിവരഞ്ജിത്തും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു

keralanews psc exam scam the accused naseem and shivaranjit pleaded guilty to the crime branch

തിരുവനന്തപുരം:വിവാദമായ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചുവെന്നും 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരമെഴുതിയത് എസ്.എം.എസ് നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു. ശിവരഞ്ജിത്തിനെയും നസീമിനെയും പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്നു.അതേസമയം ചോദ്യം പുറത്ത് പോയത് സംബന്ധിച്ച പൊരുത്തക്കേടുകൾ തുടരുകയാണ്. ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.അതിനിടെ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യറാങ്കില്‍ ഇടം നേടിയ ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീർ.ചോദ്യപേപ്പർ ചോർത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം

keralanews ldf files no trust motion against kannur corporation deputy mayor p k ragesh

കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇരുപത്തിയാറ് എല്‍.ഡി.എഫ് കൌണ്‍സിലര്‍ ഒപ്പിട്ട നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ രാഗേഷ് പിന്തുണക്കുകയും എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

keralanews Chandrayaan 2 will enter the Moon's orbit today

ബെംഗളൂരു:ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും.രാവിലെ 8.30നും 9.30 നുമിടയിലാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന്‍ ആഗസ്റ്റ് 14 നാണ് ചന്ദ്രന്‍റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ കുതിക്കുന്ന പേടകത്തിന്‍റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.ചന്ദ്രന്‍റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്‌ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്ബോള്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.ഇതിനായി ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്‍റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കി

keralanews motor vehicle department suspended the driving license of sriram venkitaraman

തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ്‌ റദ്ദാക്കി.ഒരുവര്‍ഷത്തേക്കാണ്‌ ലൈസന്‍സ്‌ റദ്ദാക്കിയത്‌.ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല.ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച്‌ ട്രാന്‍സ്പോര്‍ട്ട് െസക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്;റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

keralanews psc exam scam the crime branch will question sfi leaders who are in remand today

തിരുവനന്തപുരം:പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.ശിവരഞ്ജിത്, നസിം എന്നിവരെ ജയിലിലെത്തിയാവും ചോദ്യം ചെയ്യുക. യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശേഷമാണ് ഇവര്‍ ഉള്‍പ്പെട്ട പരീക്ഷ ക്രമക്കേട് പുറത്തുവന്നത്.ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്‌എംഎസ്സുകള്‍ വഴി ഉത്തരമയച്ച്‌ പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ.എന്നാൽ പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് എസ്‌എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുകയാണ്.ഉത്തരം അയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയെന്നത് കേസില്‍ നിര്‍ണായകമാണ്. ഈ ഫോണുകളില്‍നിന്നാണ് ഫൊറന്‍സിക് പരിശോധനയിലൂടെ പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോവുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്താനായില്ല.