കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതൽ പ്രാബല്യത്തിൽ;ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും

keralanews central motor vehicle amendment to come into force from september 1st and fines for traffic violations will rise

ന്യൂഡൽഹി:കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുന്നതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും.നേരത്തേ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബര്‍ ഒന്നിനു ശേഷമാണെങ്കില്‍ വര്‍ധന ബാധകമാകും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പടെയുള്ളതാണ് നിയമ ഭേദഗതികള്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് എതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ലൈസന്‍സ് വ്യവസ്ഥാ ലംഘനത്തിന് 25,000 മുതല്‍ 1 ലക്ഷം വരെ പിഴ ഈടാക്കും.വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.
പുതുക്കിയ പിഴകള്‍ ( പഴയത് – പുതിയത് ): ലൈസന്‍സില്ലാതെ ഡ്രൈവിങ് 500 – 5000 രൂപ, അയോഗ്യതയുള്ളപ്പോള്‍ ഡ്രൈവിങ് 500 – 10000, അമിതവേഗം 400 – 2000 , അപകടകരമായ ഡ്രൈവിങ് 1000 – 5000, മദ്യപിച്ച്‌ വാഹനമോടിക്കല്‍ 2000 – 10000, മല്‍സരിച്ചുള്ള ഡ്രൈവിങ് 500 – 5000, പെര്‍മിറ്റില്ലാത്ത വാഹനത്തിന് 5000 – 10000, ഹെല്‍മറ്റ്/ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 100 – 1000.

3.1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ കുറ്റ്യാട്ടൂർ സ്വദേശി

keralanews man from kannur kuttiyattoor owns a luxury suv worth rs 3.1crore

കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.

ശംഖുമുഖത്ത് പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം;കുടുംബത്തിന് 10ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നൽകും

keralanews support for johnsons family who died while rescuing a girl 10lakh rupees and job for his wife

തിരുവനന്തപുരം: ശംഘുമുഖം കടപ്പുറത്ത് അപകടത്തിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാവും ജോലി നല്‍കുക.പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു. പിന്നീട് രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജോൺസന്റെ മൃതദേഹം കണ്ടെത്തിയത്.

തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

keralanews youth from thalassery died in accident during work in dubai

ദുബായ്:തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു.ദുബായില്‍ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്.ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം.കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പയ്യന്നൂരിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി;കണ്ടെത്തിയത് പഴയങ്ങാടിയിൽ വീട്ടുമതിലിൽ ഇടിച്ച നിലയിൽ

keralanews bus which was stopped at the petrol pump in payyanur has gone missing and found from pazhayangadi

പയ്യന്നൂർ:ചൊവ്വാഴ്ച രാത്രി പയ്യന്നൂർ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് പഴയങ്ങാടിയിലെ ഒരു വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തി.കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മേധാവി മോട്ടോർസ് കമ്പനിയുടെ സ്റ്റാർ ലൈറ്റ് ബസ്സാണ് രാത്രിയിൽ കാണാതായത്.പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണിത്.പയ്യന്നൂർ രാജധാനി തീയേറ്ററിന് സമീപത്തുള്ള പെട്രോൾ പമ്പിലാണ് രാത്രി ഓട്ടം കഴിഞ്ഞ ശേഷം ബസ് നിർത്തിയിട്ടിരുന്നത്.രാത്രി പത്തുമണിയോടെയാണ് പമ്പ് അടച്ചത്.പിന്നീട് പുലർച്ചെ നാലുമണിയോടെ പമ്പിലെത്തിയ ജീവനക്കാരാണ് ബസ് കാണാതായ വിവരം അറിയുന്നത്.തുടർന്ന് ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മുൻപ് ബസ്സിലെ ക്‌ളീനരായിരുന്ന നാറാത്ത് ആലിങ്കീൽ സ്വദേശിയും പരിയാരത്ത് താമസക്കാരനുമായ ലിധിനെ(25) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലാണ് ബസുമായി പോയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ബസ് മതിലിൽ ഇടിച്ചതിനെ തുടർന്ന് കൈക്ക് പരിക്കേറ്റ ഇയാൾ പരിയാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബസ് നിർത്തിയിട്ടിരുന്ന പമ്പിലെ സിസിടിവി ക്യാമറയിൽ മുഖം ടവ്വൽ കൊണ്ട് മറച്ചയാൾ രാത്രി പമ്പിലെത്തി ബസുമായി പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.രാത്രി 12.54 നു പമ്പിലെത്തിയ ഇയാൾ 1.02 ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.

കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ;ജോലിയിൽ തിരികെ പ്രവേശിക്കാൻ നോട്ടീസ്

keralanews union government refuses to accept kannan gopinathans resignation advice to return to duty

ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.

കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി

keralanews found worm in fish bought to make curry

കൊച്ചി:കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി.വൈറ്റില തൈക്കുടം കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കടിയില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു.വീടിന് സമീപം ഇരുചക്രവാഹനത്തില്‍ മീന്‍ കച്ചവടം നടത്തുന്ന ആളില്‍ നിന്നാണ് അഗസ്റ്റിന്‍ മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നെടുത്ത മീനാണ് ഇത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടാളി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു.എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയില്ല. അധികതരെ കാണിക്കാനായി മീന്‍ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റില്‍ പറഞ്ഞു.

പാലായില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍

keralanews Mani C Kappan will contest as the Left Candidate in Pala

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല. എന്‍സിപിയുടെ തീരുമാനം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച്‌ പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവം;മുന്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

keralanews the suicide of idukki native relatives submitted complaint against former devikulam subcollector sriram venkittaraman

ഇടുക്കി:ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ്കളക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്.ശ്രീറാമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തെഴുതി.വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് കട്ടപ്പന സ്വദേശി കെ.എന്‍.ശിവനാണ് ആത്മഹത്യ ചെയ്തത്. 2017 ഏപ്രിലില്‍ ആണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടറാമിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്ന് ശിവന്റെ സഹോദര പുത്രന്‍ കെ.ബി പ്രദീപ് ആരോപിച്ചു.തുടര്‍ നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പാലാ ഉപതെരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം

keralanews pala by election nomination will submit from today

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും.ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പികെ സുധീര്‍ ബാബു അറിയിച്ചു.സെപ്റ്റംബർ നാലാണ് നാമനിർദേശപത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്.അതെസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളിലാണ് മുന്നണികള്‍. ഒരു മുന്നണിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.