സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം

keralanews thirteen hospitals in the state have been approved by the national quality assurance standard

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്‌.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്‌.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്.സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്‌.സി. ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്.ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആരോഗ്യ വകുപ്പ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്ക് വെയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി.12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്‌എസ്.ആര്‍.സി. നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70%ല്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുള്ളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്‌.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കിട്ടിയത് അട്ടപ്പാടിയില്‍ കണ്ടെടുത്ത അതേ ലഘുലേഖകള്‍; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പോലീസ്

keralanews the same pamphlets recovered from attappady were found at the home of alan and thaha who were arrested on charges of maoist link police releases more evidences

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും വീട്ടില്‍ നിന്ന് കിട്ടിയത് അട്ടപ്പാടിയില്‍ കണ്ടെടുത്ത അതേ ലഘുലേഖകള്‍ തന്നെയെന്ന് പോലീസ്.മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ഡയറികുറിപ്പുകളും പെന്‍ഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പെന്‍ഡ്രൈവിലുണ്ടായിരുന്ന ലഘുലേഖ തന്നെയാണ് വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.മഞ്ചിക്കണ്ടിയില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ മാവോയിസ്റ്റുകള്‍ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു.ഏതൊക്കെ പ്രദേശങ്ങളില്‍ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍, തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്.ഇതു കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്.കാട്ടിനുള്ളില്‍ സായുധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് ഇവരെന്നും പൊലീസ് കരുതുന്നു.

ഉള്ളി വില റെക്കോഡിലേക്ക്;ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ

keralanews record price for onion in india 100rupees in north india and 70rupees in kerala

ന്യൂഡൽഹി:ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളി വില റെക്കോഡിലേക്ക്. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും കിലോയ്ക്ക് നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്.സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് കിലോക്ക് 200 രൂപയിലെത്തുമ്പോള്‍ ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയാണ് ശരാശരി വില.കഴിഞ്ഞമാസം 50 രൂപയിലുണ്ടായിരുന്ന സവാള വിലയാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 രൂപയോളം കൂടിയത്. സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സപ്ലൈക്കോ വഴി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിച്ചിരുന്നില്ല. പുതിയ വില വര്‍ധന ഹോട്ടല്‍ മേഖലക്കും വലിയ ഇരുട്ടടിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

തലശ്ശേരിയിൽ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച്‌ കൊന്ന് സ്വര്‍ണം കവര്‍ന്നു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

keralanews man arrested for killing lady and stealed her gold in thalassery

കണ്ണൂർ:തലശ്ശേരിയിൽ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച്‌ കൊന്ന് സ്വര്‍ണം കവര്‍ന്നു.തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്ബ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ(58) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ്ണം കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിച്ചു

keralanews junk food banned in schools and school premises (3)

ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു.സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തുമാണ് നിരോധനം.ഇനി മുതല്‍ സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല.ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

യു​എ​പി​എ അറസ്റ്റ്;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി

keralanews u a p a arrest court rejected the bail application of students

കോഴിക്കോട്‌: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പോലീസ്‌ അറസ്റ്റ് ചെയ്‌ത രണ്ടു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട്‌ തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ്‌ (20) , കണ്ണൂര്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട്‌ പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.യുഎപിഎ പ്രത്യേക കോടതി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് അനുകൂല ലഘുലേഖയും കോഡ് ഭാഷ സംബന്ധിച്ച രേഖകളും നോട്ടീസുകളും വിവിധ ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ അനേകം തെളിവുകള്‍ പോലീസ് ഹാജരാക്കിയിരുന്നു. ഇരുവരും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.അതേസമയം, പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന ഇടഞ്ഞു;ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

keralanews elephant turned unruly and killed its mahout in kottayam thirunakkara temple

കോട്ടയം:തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന ഇടഞ്ഞു.സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു.ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച്‌ ആന ഇടയുകയായിരുന്നു.ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു.ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു.ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച്‌ ആന വിക്രമിനെ അമര്‍ത്തി.ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

‘മഹ’യ്ക്ക് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റും; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു;കേരളത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

keralanews bulbul cyclone followed by maha low pressure formed in bay of bengal turns to hurricane yellow alert in kerala

തിരുവനന്തപുരം: ‘മഹ’ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ‘ബുള്‍ബുള്‍’ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ് ചുഴലിക്കാറ്റുകളാണ്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഇത് ഏഴാവും.

കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിനു സമീപം വനത്തിൽ കാണപ്പെട്ട മൃതദേഹം സ്ത്രീവേഷം കെട്ടി നടക്കുന്ന മലപ്പട്ടം സ്വദേശിയുടേതെന്ന് സൂചന

keralanews the deadbody found near kunnathoorpadi muthappan temple wearing womens dress was believed to be malappattam native

കണ്ണൂർ:കുന്നത്തൂര്‍പാടി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം  വനത്തില്‍ കാണപ്പെട്ട മൃതദേഹം സ്ത്രീവേഷം കെട്ടിനടക്കാറുള്ള മലപ്പട്ടം അടൂര്‍ സ്വദേശിയുടേതാണെന്ന് സൂചന. സ്ത്രീയുടെ വേഷമാണ് മൃതദേഹത്തില്‍ കണ്ടതെങ്കിലും പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൂന്നുമാസത്തോളം പഴക്കമുള്ള മൃതദേഹത്തിനു സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറകുശേഖരിക്കാന്‍ പോയ പരിസരവാസികളാണ് സാരിയുടുത്തനിലയിലുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി.രമേശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗുമെല്ലാം മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ഫോണിലെ നമ്പറുകളും ചിത്രങ്ങളും മറ്റും പരിശോധിച്ചതിൽ നിന്നാണ് മൃതദേഹം  സ്ത്രീവേഷം കെട്ടിനടക്കുന്ന മലപ്പട്ടം അഡൂര്‍ സ്വദേശി ശശിയുടേതാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.ഇയാളുടെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചെങ്കിലും പൂര്‍ണമായും അഴുകിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഡി.എന്‍.എ. പരിശോധനയുംമറ്റും നടത്തിയാല്‍മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍കഴിയൂവെന്ന് പോലീസ് അറിയിച്ചു.ആശാരി തൊഴിലാളിയായ ഇയാളെ നേരത്തേ സ്ത്രീവേഷംകെട്ടിനടന്നതിനെത്തുടര്‍ന്ന്  നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതോടെ അഡൂരില്‍നിന്ന് ചുഴലിയിലേക്ക് താമസംമാറ്റി.പിന്നീട് വീടുമായി അധികം ബന്ധമില്ല. സന്ധ്യയാകുന്നതോടെ സ്ത്രീവേഷം ധരിക്കുന്ന ഇയാള്‍ മിക്കരാത്രികളിലും ശ്മശാനങ്ങളിലാണ് ഉറങ്ങാറുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യക്ഷിയുടെ രൂപംവരുന്ന രീതിയില്‍ മേക്കപ്പ് നടത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നടക്കാറുണ്ടെന്നും രാവിലെ മടങ്ങിയെത്തി ജോലിക്കുപോവാറുണ്ടെന്നും പറയുന്നു.

ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാൻ സാധ്യത;ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് മനിതി വനിതാ കൂട്ടായ്മ

keralanews possibility of conflict in sabarimala during mandalakalam manithi woman group to visit sabarimala
പത്തനംതിട്ട: മണ്ഡല മാസത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് മനിതി വനിതാ കൂട്ടായ്മ. കേരളത്തിലെ യുവതികള്‍ക്കൊപ്പമായിരിയ്ക്കും ദര്‍ശനം നടത്തുകയെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് തീരുമാനം.ഇതോടെ ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറി.സുപ്രിംകോടതിവിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം യുവതികളുമായി മനീതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു.പ്രതിഷേധം ആളികത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം പമ്പയില്‍ നിന്ന് മനിതി സംഘം തമിഴ്നാട്ടിലേക്ക് മടങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നത്. “സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് പോലും നടന്നില്ല”-മനിതി സംഘം കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു.ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിക്കാൻ  സാദ്ധ്യതയുണ്ട്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തീര്‍ത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.
..