ന്യൂഡൽഹി: ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ വഴി ഇന്ധനം വാങ്ങുമ്പോൾ 1 ശതമാനം ട്രാൻസാക്ഷൻ ചാർജ്ജ് പമ്പ് ഉടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാൻ പുതിയ നീക്കം ബാങ്കുകൾ തുടങ്ങിയതിൽ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോൾ പമ്പുകൾ ജനുവരി 9 മുതൽ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡുടമയുടെ അക്കൗണ്ടിൽ നിന്നും സർവ്വീസ് ചാർജായി ഭീമമായ തുക ഈടാക്കുന്നതിന് പുറമെയാണ് പുതിയ ട്രാൻസാക്ഷൻ ഫീ പമ്പുടമകളുടെ അക്കൗണ്ടിൽ നിന്നും ഈടാക്കാനുള്ള നീക്കം ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്.
കറൻസി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ കേവലം 0.75 ശതമാനം ഇളവ് കാർഡുടമകൾക്ക് നൽകുകയും മറുഭാഗത്ത് ഇത്തരത്തിലുള്ള അപ്രത്യക്ഷ ചാർജുകൾ കൊണ്ടുവരികയും ചെയ്യുന്നതിന് എതിരായി രാജ്യമാകെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനത്തിനെതിരെ പമ്പുടമകളുടെ സംഘടന ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത് .കമ്പനികൾ ഏക പക്ഷീയമായി തീരുമാനിക്കുന്ന പരിമിതമായ ലാഭവിഹിതത്തിൽ നിന്നും ഇത്തരം ചാർജുകൾ കൂടി നൽകി മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
പാല: ബൈക്കിൽ ഹെൽമെറ്റ് വെക്കാതെ സഞ്ചരിച്ചു എന്ന കാരണം പറഞ്ഞു മൂന്ന് വിദ്യാർത്ഥികളെ പാല പോലീസ് ക്രൂര മർദ്ദനത്തിന് വിധേയരാക്കി.
പാലാ സ്റ്റേഷനിലെ എസ്.ഐ ജി അനൂപാണ് ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ 5 മണിക്കൂറോളം ക്രൂര മർദ്ദനത്തിനും വംശീയ അധിക്ഷേപത്തിനും വിധേയരാക്കിയത്.
ജോർജ് കോളേജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളായ അൻവർഷ,ഷെബിൻ,അൽഫാസ് എന്നിവരാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്.പിഴ മാത്രം ചുമത്തേണ്ടിയിരുന്ന കുറ്റത്തിനാണ് പീഡനവും ആക്ഷേപവും വിദ്യാർത്ഥികൾ കേൾക്കേണ്ടി വന്നത്.
തിരുവനന്തപുരം:പെരുമാതുറയിൽ ഉണ്ടായ തീ പിടിത്തത്തിൽ കനത്ത നാശ നഷ്ടം സംഭവിച്ചു. നാല് കുടിലുകൾ കത്തി നശിച്ചു.
പാചക വാതക സിലിണ്ടറിൽ നിന്നും തീ പടർന്നതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ആളപായം ഒന്നും സംഭവിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് അർദ്ധ രാത്രി നടത്താനിരുന്ന സമരം പിൻവലിച്ചു.
തിരുവനന്തപുരം: ഇന്ന് അർദ്ധ രാത്രി മുതൽ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പിൻവലിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത വിതരണ തീരുമാനം പിൻവലിച്ചത് കാരണമായിരുന്നു സിഐടിയു ഒഴികെയുള്ള സംഘടനകൾ ഇന്ന് അർദ്ധ രാത്രി മുതൽ സമരം പ്രഖ്യാപിച്ചത്.
ജീവനക്കാരുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ചർച്ച നടത്തിയതിലൂടെ സമരം പിൻ വലിക്കുകയായിരുന്നു.ഡിസംബറിലേ ശമ്പളത്തിനൊപ്പം കുടിശ്ശിക നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വേണ്ടെന്നു തീരുമാനിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.മന്ത്രി ചർച്ച നടത്തി ഒത്തു തീർപ്പിലെത്തുകയായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും.
ന്യൂഡൽഹി:ഇന്ത്യൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും സെക്രട്ടറിയേയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയത് ഠാക്കൂറായിരുന്നു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്നും, മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കുന്നത് അഴിമതിയാണെന്നും വിധി പറഞ്ഞത് ഠാക്കൂറിന്റെ ബഞ്ചായിരുന്നു.
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന ജഡ്ജി ഖെഹാറാണ്. താന്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് ഖെഹാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഠാക്കൂര്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.
ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്. അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാറിന് ഓഗസ്റ്റ് 27 വരെ ഏഴുമാസമേ ആ പദവിയിലിരിക്കാന്‍പറ്റൂ.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ കാസര്‍കോട്ട് ജില്ലയിൽ നാളെ ബിജെപി ഹര്‍ത്താല്‍.
കാസർഗോഡ്:ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്ക് നേരെ ലക്ഷ്യമിട്ട് സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീർത്ഥാടകരെയും, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.
സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കാസർഗോഡ് ചെറുവത്തൂരിൽ ദേശീയപാത നിരോധിച്ചവരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: പെട്രോൾ ഡീസൽ പാചകവാതക വില വീണ്ടും കൂട്ടി പുതുവർഷം ആഘാതം ആക്കി. പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും എണ്ണക്കമ്പനികള്‍ വിലവര്‍ധിപ്പിച്ചു. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വന്നു.
ഡിസംബറിലും പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയും വര്‍ധിപ്പിച്ചിരുന്നു. പുതിയ വര്‍ധനവോടെ പെട്രോള്‍ ലിറ്ററിന് 74.45 രൂപയായി തിരുവനന്തപുരം ജില്ലയിലെ വില. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം വ്യാപരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട-മൊത്തവ്യാപാര കച്ചവടക്കാര്‍ക്ക് ഇന്ധനവില വര്‍ധനവ് വന്‍ തിരിച്ചടിയാണ്. സ്വകാര്യബസ് നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളിലേക്ക് ഇന്ധനവിലയില്‍ ഉണ്ടായ മാറ്റം നയിച്ചേക്കുമെന്നാണ് സൂചന.
ലോക സമാധാനത്തിനായ് കൈകോർക്കാൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സിന്റെ ആഹ്വാനം.
ന്യൂയോർക്: പുതുവത്സരത്തിൽ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ്. ബാന്‍കി മൂണിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പുതുവത്സരാശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടെറസ്സ്.
“ലോകത്ത് വിവിധ ഇടങ്ങളില്‍ ആഭ്യന്തര കലാപങ്ങളിലും യുദ്ധങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് മരിക്കുന്നത്. നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുന്നു. യുദ്ധത്തെത്തുടര്‍ന്ന് നിരവധി ലക്ഷം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ യുദ്ധങ്ങളില്‍ ആരും ജയിക്കുന്നില്ലെന്ന്” ഗുട്ടെറസ്സ് പറഞ്ഞു.
“കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രാഷ്ട്രീയ പരിഹാരമാണ് ലോകത്തിന് ആവശ്യം. അതിനായി ലോകരാജ്യങ്ങളും നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തെത്തുവരണം. ആഗോളഭീകരവാദമാണ് ലോകം നേരിടുന്ന മറ്റൊരു ഭീഷണി. സമാധാനം പുലര്‍ന്നാല്‍ മാത്രമേ ലോകത്ത് ഐശ്വര്യവും പുരോഗതിയും ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ സമാധാനത്തിനായി കൈകോര്‍ക്കാമെന്ന്” യു എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
എന്നാൽ 2017 ജനുവരി 20-ന് അമേരിക്കൻ പ്രെസിഡന്റായി അധികാരമേൽക്കുന്ന ട്രംപ് യു.എന്നിന് ഒരു ഭീഷണിയായേക്കുമോ എന്നും ആശങ്കയുണ്ട്. യു.എൻ നല്ലൊരു സംഘടനായാണെങ്കിലും നിലവിൽ ക്ലബ്ബ് പോലെ ചർച്ച ചെയ്ത് പിരിഞ്ഞു പോകുന്ന അവസ്ഥായാണുള്ളത് എന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
2016-ൽ സൗദി അറേബ്യ 153 പേരെ വധിച്ചു എന്ന് എ എഫ് പി റിപ്പോർട്ട്.
റിയാദ്: 2016ല്‍ സൗദി അറേബ്യ 153 പേരുടെ വധശിക്ഷ നടപ്പിലാക്കി. എ എഫ് പി പുറത്തുവിട്ട റിപോർട്ടിലാണ് കണക്ക് വെളിപ്പെടുത്തിയത്. 2015ല്‍ 158 പേരെ വധശിക്ഷയ്ക്ക് ഇരയാക്കിയെന്നാണ് ഇന്റര്‍നാഷണല്‍ ആംനെസ്റ്റി നല്‍കുന്ന വിവരം. എന്നാൽ സൗദിയെ കവച്ചു വെക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും പാക്കിസ്ഥാനും. സൗദിക്ക് മൂന്നാം സ്ഥാനമാണുള്ളത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മോഷണം, ലൈംഗീക പീഡനങ്ങള്‍ എന്നീ തെറ്റുകൾക്കാണ് സൗദിയില്‍ വധശിക്ഷ നൽകുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന രാജ്യം ചൈനയാണെന്നാണ് അനൗദ്യോഗീക കണക്ക്. എന്നാല്‍ വധശിക്ഷയുടെ കണക്കുകള്‍ ചൈന അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ട് വിവരങ്ങള്‍ ലഭ്യമല്ല. 2016ല്‍ 47 പേരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കി സൗദി അറേബ്യ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭീകരവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെയായിരുന്നു അന്ന് വധിച്ചത്.ഷിയ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെയും മറ്റ് 46 പേരേയുമാണ് അന്ന് സൗദി വധിച്ചത്.ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരായിരുന്നു.
‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ സേന (എന്‍എസ്ജി) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോശം പരാമര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ‘കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന തലക്കെട്ടോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളും ഹാക്ക് ചെയ്ത ശേഷം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാക്ക് ചെയ്തുവെന്ന് അറിഞ്ഞയുടന്‍ ഉദ്യോഗസ്ഥര്‍ വെബ്‌സൈറ്റ് ഓഫ്‌ലൈന്‍ ആക്കി. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയുടെ ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ അതീവ സുരക്ഷയുള്ള ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമാണ്.