ആളെക്കൊല്ലി ആനയെ മയക്കുവെടിവെച്ച് പിടിച്ച് കാട്ടിലേക്ക് വിടാൻ ഉത്തരവ്‌

keralanews aralam farm elephant threat

ഇരിട്ടി: ആറളം ഫാമിലെ ആളെക്കൊല്ലിയായ കാട്ടാനയെ മയക്കുവെടിവെച്ചുപിടിച്ച് വനത്തിലേക്കുവിടാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. സണ്ണി ജോസഫ് എം.എല്‍.എ. ആണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റുമരിച്ച റെജിയുടെ എടപ്പുഴയിലുള്ള വീട് എം.എല്‍.എ. സന്ദര്‍ശിച്ചു. ആറളം ഫാമില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നത് തടയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ബന്ധപ്പെട്ടവര്‍ക്ക് തൊഴിലും നൽകുക, വന്യമൃഗശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 10-ന് ഇരിട്ടിയിലുള്ള ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആറളം വനത്തില്‍നിന്ന് പുനരധിവാസമേഖലയിലേക്ക് കടന്ന ആനക്കൂട്ടത്തില്‍ മൂന്നെണ്ണം ഇപ്പോഴും മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആറളം ഫാമില്‍ ഒരുവര്‍ഷത്തിനിടയില്‍ മേഖലയില്‍ നാലുപേരാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

ജിഷ്ണു കോപ്പിയടിച്ചില്ലെന്നതിന് തെളിവ് എവിടെയെന്ന് കോടതി

keralanews jishnu never did copying

കൊച്ചി: ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും ഹൈ കോടതി.  അതേസമയം പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒളിവിലുള്ള പ്രതികള്‍ അറസ്റ്റ് ഉണ്ടാവില്ല എന്ന് ഉറപ്പു തരണമെന്ന് വാദിച്ചെങ്കിലും ഈ ഉറപ്പ് നല്‍കാനാവില്ലെന്ന നിലാപാടാണ് സര്‍ക്കാരിന്.  ഇവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

keralanews kerala is also under hot summer

ദില്ലി: കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടാനായി 24,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചു. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ ബജറ്റ് തുകയുടെ പകുതിയാണ് വരള്‍ച്ച ദുരിതാശ്വാസമായി കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വരള്‍ച്ച ദുരിതാശ്വാസ ബാധിത പട്ടികയിലുളളത്. കുറെ കാലങ്ങളായി വരള്‍ച്ചാ ബാധിത ദുരിതാശ്വാസത്തിനായി തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. കുടിവെളള പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ 65 ശതമാനം ബജറ്റ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഈ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് 5 ലക്ഷം കുളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രം പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം

keralanews health insurance card

പേരാവൂർ: പഞ്ചായത്തിൽ ആരോഗ്യ കാർഡുള്ളവർക്ക് പുതുക്കാനാവസരം. ശനിയാഴ്ച തെരു സാംസ്‌കാരിക നിലയം, ഞായറാഴ്ച കുനിത്തല മുക്ക് സേവാഗ്രാം ഓഫീസ്, തിങ്കളാഴ്ച തൊണ്ടിയിൽ സീന ഓഡിറ്റോറിയം, ചൊവ്വാഴ്ച മണത്തണ സാംസ്‌കാരിക നിലയം, ബുധനാഴ്ച മുരിങ്ങോടി ഇ എം എസ് സാംസ്‌കാരിക നിലയം. ഏപ്രിൽ 15,16 ദിവസങ്ങളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ.

ഗ്രാമസഭ നാളെ

keralanews malur panchayath gramasabha

മാലൂർ: മാലൂർ ഗ്രാമപഞ്ചായത് മൂന്നാം വാർഡ് ഗ്രാമസഭ വെള്ളിയാഴ്ച 3:30 നു കെ പി ആർ നഗറിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.

ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

keralanews hartal in alappuzha on tomorrow

ചേര്‍ത്തല:ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലാണ് പ്രതികളിപ്പോളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.

സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

keralanews liquor shop case

കൊച്ചി: സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതിരെയുള്ള ഹർജിയിൽ വിധി വന്നു. സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നുകൊടുക്കണമെന്നാണ്  ഹൈക്കോടതി വിധി. ഇതുപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എക്‌സൈസ് നടപടിയെന്നായിരുന്നു ഹോട്ടലുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊല ആസൂത്രിതമെന്ന് പൊലീസ്

keralanews plus two student death

ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ 17കാരന്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് മരിച്ചത്. പട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായ ഒരു വിഷയത്തില്‍ അനന്തുവുമായി സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ അത് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഇതിലും എല്ലാം അവസാനിച്ചില്ല.

സംഭവത്തെ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലാണ് പ്രതികളിപ്പോളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പാപ്പിനിശേരി റെയില്‍വേ ഗേറ്റ് ഇന്ന് മുതല്‍ അടച്ചിടും

keralanews pappiniossery railway gate closed for 20 days

പാപ്പിനിശേരി: അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പാപ്പിനിശേരി റെയില്‍വേ ഗേറ്റ് വ്യാഴാഴ്ച  മുതല്‍ അടച്ചിടും. റെയില്‍ പാളങ്ങള്‍ക്ക് അടിഭാഗത്തുകൂടി ഒരുക്കിയ കോണ്‍ക്രിറ്റ് തുരങ്കം സ്ഥാപിച്ചാണ് അടിപ്പാത ഒരുക്കുന്നത്.ഗേറ്റ് അടച്ചിട്ടാല്‍ വാഹനങ്ങള്‍ ഇരിണാവ് ഗേറ്റുവഴി തിരിച്ചുവിടും. 20 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദന്‍

keralanews jishnu pranoy death

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍. എന്ത് സഹായത്തിനും ജിഷ്ണുവിനും കുടുംബത്തിനും തന്നെ വിളിക്കാമെന്ന് വിഎസ് അറിയിച്ചു. പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിഎസ് ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധക്കാരെയാണോ അറസ്റ്റ് ചെയ്യുന്നത് എന്നും സര്‍ക്കാറിന് നാണക്കേടുണ്ടാക്കലല്ല പൊലീസിന്റെ പണിയെന്നും വിഎസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ചോദിച്ചിരുന്നു.

തലസ്ഥാനത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹിജയെ സന്ദര്‍ശിക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും സമരക്കാരില്‍ ഉള്‍പ്പെടാത്ത ചിലര്‍ ഡിജിപി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കാട്ടളത്തരമാണെന്നും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റാണെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചു.