ചെന്നൈ: പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയർമാനുമായ പി ആർ രാമസുബ്രമണ്യരാജ (82) നിര്യാതനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ സിമന്റ് കമ്പനിയായ രാംകോ, കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇൻഡസ്ട്രീസ്, രാജപാളയം മിൽസ്, തഞ്ചാവൂർ സ്പിന്നിങ് മിൽസ് തുടങ്ങിയ കമ്പനികളുടെ മേധാവിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത് നടക്കും. രാംകോ ഗ്രൂപ്പ് സ്ഥാപകൻ പി എ സി രാമസ്വാമി രാജയാണ് പിതാവ്.
അർണിയ മേഖലയിൽ ബി എസ് എഫ് ജവാന്മാർക്ക് നേരെ പാക്ക് ഷെല്ലാക്രമണം
ജമ്മു : വെടി നിർത്തൽ കരാർ വീണ്ടും ലംഘിച്ച പാകിസ്ഥാൻ അതിർത്തിയിലെ ഇന്ത്യൻ മേഖലകൾ ലക്ഷ്യമിട്ട് മോർട്ടാർ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അർണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്സിന്റെ ഏകപക്ഷീയമായ ഷെല്ലാക്രമണം.
രാജ്യാന്തര അതിർത്തിയിലെ ഇരുമ്പുവേലിക്ക് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന ബി എസ് എഫ് ജവാന്മാർക്ക് സമീപത്തു മോർട്ടാർ ഷെല്ലുകൾ പതിച്ചെങ്കിലും ആളപായമുണ്ടായില്ല. പാക്ക് ഷെല്ലാക്രമണത്തിൽ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി എസ് എഫ് അറിയിച്ചു.
പെട്രോൾ പമ്പിൽ വെള്ളം കയറി
പത്തനംതിട്ട: മൈലപ്രയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് ഡീസൽ ടാങ്കിൽ വെള്ളം കയറി . ഈ സമയത്ത് പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി.
ഓട്ടോമേഷൻ ജോലി നടകുന്നതിനാൽ ടാങ്കിനെ ഇന്ത്യൻ ഓയലിന്റെ സർവ്വവുമായി ബന്ധിപ്പിക്കുവാൻ വേണ്ടിയുള്ള കേബിൾ ഘടിപ്പിക്കുന്ന ഭാഗത്ത് കൂടിയാണ് മഴവെള്ളം ടാങ്കിലേക്ക് കയറിയത്. വർഷങ്ങളായി ഈ പമ്പിലെ ടാങ്കിനോ പൈപ്പ് ലൈനിനോ കേടുപാടുകൾ ഇല്ലാത്തതിനാൽ ടാങ്കിലേക്കുള്ള മഴവെള്ളത്തിന്റെ ചോർച്ച പമ്പ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല.
ഓട്ടോമേഷനിലേക്ക് മാറി കൊണ്ടിരിക്കുന്ന പല പമ്പുകളിലും കഴിഞ്ഞ വർഷത്തിൽ കേരളത്തിൽ തന്നെ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടും ഓയൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പാലിക്കുകയോ, ഇത്തരം ജോലിയിൽ വീഴച വരുത്തുന്ന കോൺട്രാക്റ്റർമാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടാനുള്ള പ്രധാന കാരണം എന്ന് പല ഡീലർമാരും അഭിപ്രായപ്പെട്ടു.
വെള്ളം കലർന്ന ഡീസൽ പമ്പിൽ നിന്നും ശേഖരിച്ച പലരും സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ധനം മായം കലർത്തി വിൽപ്പന നടത്തുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഡീസലോ പെട്രോളോ ജലവുമായി ലയിക്കുകയില്ല എന്ന സാമാന്യ അറിവ് പോലും മറച്ച് വെക്കുന്നു എന്ന് പമ്പുടമ പറഞ്ഞു.
ആറളം ഫാമിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ്: വ്യാപക നാശം
ഇരിട്ടി: ആറളം ഫാമിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റിൽ വ്യാപകമായ നാശം. ഇന്നലെ വൈകിട്ടോടെയാണ് ശക്തമായ ചുഴലിക്കാറ്റ് നാശം വിതച്ചത്. ശക്തമായ കാറ്റിൽ ഷെഡ് തകർന്ന് വീണ് മൂന്നു പേർക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും വ്യാപകമായ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ല പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പൊതുകിണർ കാടുമൂടി കിടക്കുന്നു
കൂത്തുപറമ്പ്: പിണറായി പഞ്ചായത്ത് പടന്നക്കര തെരു പതിനേഴാം വാർഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പൊതുകിണർ കാടുമൂടിക്കിടക്കുന്നു. കടുത്ത വേനലിൽ നാടുമുഴുവൻ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോഴും ഈ കിണറ്റിൽ ആവശ്യത്തിന് വെള്ളമുണ്ട്. എന്നിട്ടും നാട്ടുകാർ ഇതിലെ വെള്ളമെടുക്കാൻ മടിക്കുന്നു. പത്തു വര്ഷത്തിനപ്പുറം ഒരാൾ ഈ കിണറ്റിൽ വീണ് മരിച്ചിരുന്നു.
ഇതാണ് വെള്ളമെടുക്കുന്നതിൽ നിന്നും നാട്ടുകാരെ പിന്തിരിപ്പിക്കുന്നത്. സർക്കാർ സ്ഥലത്തു മൂന്നുസെന്റ് സ്ഥലത്താണ് കിണർ കുഴിച്ചത്. രൂക്ഷമായ വേനലിൽ ഈ കിണർ ഉപയോഗപ്പെടുത്തി നാട്ടുകാർക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി പഞ്ചായത്ത് ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റേഷനിൽ കയറി പോലീസുകാരനെ മർദ്ധിച്ച യുവാവ് അറസ്റ്റിൽ
നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷനിൽ കയറി യുവാവ് പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചു. സംഭവത്തിൽ മണൽ മാഫിയയുമായി ബന്ധമുള്ള തെക്കൻ ബങ്കളത്തെ വിജയനെ അറസ്റ്റ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സലീമും കുടുംബവും സഞ്ചരിച്ചിരുന്ന കാറും പോലീസിനെ ആക്രമിച്ച വിജയൻറെ ബൈക്കും ചെറിയ അപകടത്തിൽ പെട്ടിരുന്നു. ഇതേ തുടർന്ന് ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മോശമായി സംസാരിച്ച വിജയനെതിരെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയ വിജയൻ സലീമിനെ വീണ്ടും ആക്രമിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസ്സിസിറ്റന്റ് റൈറ്റർ കുമാരൻ, സിവിൽ പോലീസ് ഓഫീസർ മോഹനൻ എന്നിവർ തടയാൻ ശ്രമിച്ചപ്പോൾ അവരെയും മർദ്ധിക്കുകയായിരുന്നു. കുമാരന്റെ പരാതിയിൽ വിജയനെ അറസ്റ് ചെയ്തു.
തലശ്ശേരി നഗരസഭയിൽ പരിശോധന തുടരുന്നു; 25 കിലോ പ്ലാസ്റ്റിക് പിടികൂടി
തലശ്ശേരി: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട 25 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആറു മുതൽ നടത്തിയ പരിശോധനയിൽ നഗര സഭ പരിധിയിലെ തലശ്ശരി മൽസ്യ മാർക്കറ്റ് പരിസരം, എം എം റോഡ്, കീഴന്തി മുക്ക്, മാടപ്പീടിക, പാറാൽ, മഞ്ഞോടി, എന്നിവിടങ്ങളിലെ 52 കടകളിലും മൽസ്യ വിൽപ്പന നടത്തുന്ന 15 ഇരു ചക്ര വാഹനങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക് പിടികൂടിയത്.
മെസേജ് ടു കേരള’ എന്ന വാട്സ് അപ് ഗ്രൂപ്പില്‍ ഐഎസ് പ്രചാരണം നടത്തുന്നതു കാസര്‍കോട് സ്വദേശി അബ്ദുൽ റാഷിദെന്ന് എന്‍ഐഎ
കൊച്ചി: മെസേജ് ടു കേരള’ എന്ന പേരില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതു കാസർകോട്നിന്നു കാണാതായ അബ്ദുൽ റാഷിദെന്ന് ദേശീയ അന്വേഷണ ഏജൻസി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.‘മെസേജ് ടു കേരള’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാൾ അംഗങ്ങളെ ചേര്‍ത്തിരുന്നു. ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സമ്മതമില്ലാതെ അംഗമാക്കിയ ഒരാൾ എന്താണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്നു ചോദിച്ചപ്പോൾ ലഭിച്ചത് ചില ശബ്ദ സന്ദേശങ്ങളാണ്. തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ‘മെസേജ് ടു കേരള’ എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
ഭീകരർ കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്കാര ചടങ്ങുകൾക്കിടെ കല്ലേറ്
ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്. ഒരു സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. വെടിവയ്പ്പാണെന്നു കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഉടൻതന്നെ സ്ഥിതി നിയന്ത്രണവിധേയമായി. ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഡിസംബറിൽ കരസേനയിൽ ചേർന്ന ഫയാസ് ജമ്മുവിലെ അഖ്നൂർ മേഖലയിലാണു ജോലി ചെയ്തിരുന്നത്. പട്ടാളത്തിൽ ചേർന്നശേഷം ആദ്യമായി അവധിക്കു വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോകലും, കൊലപാതകവും നടന്നത്. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിരുന്നു.
ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച്1എന്‍1 ബാധിച്ചവരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഗുരുതര വിഷയം ചര്‍ച്ച ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.