
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം

കോഴിക്കോട്:ലോറിക്ക് മുകളിൽ മരം വീണ് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.എഫ്.സി.ഐ തിക്കോടി ഗോഡൗണിനു സമീപത്തു നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരം വീണത്.ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവമുണ്ടായത്.ഇതിനെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തസ്സപ്പെട്ടു.തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.
ആലപ്പുഴ:കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ബുധനാഴ്‌ച്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം മീനച്ചിൽ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരിട്ടി:ആറളം ഫാം പുനരധിവാസ മേഖലയിൽ ആരോഗ്യവകുപ്പ് അനുവദിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രികളിൽ പോകാൻ കഴിയാത്തവർക്ക് അവരവരുടെ വീടുകളിൽ എത്തി ചികിത്സ ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.സന്ദർശനം മുടങ്ങരുത്, കണ്ടെത്തുന്ന കാര്യങ്ങൾ സംബന്ധിച്ച് ഡിഎംഒക്കും മറ്റു ബന്ധപ്പെട്ടവർക്കും റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു.ആറളം ഫാം പുനരധിവാസ മേഖലയിലെ ആംബുലൻസ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനക്ഷമമാക്കണമെന്നും വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്നും ടി.ആർ.ഡി.എം അധികൃതർക്ക് നിർദേശം നൽകി.പഞ്ഞമാസങ്ങളിൽ പട്ടിണി അകറ്റാൻ നടപ്പാക്കിയിട്ടുള്ള അരിയും പയറും ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഇതോടെ ആരോഗ്യവകുപ്പിന് ആറളം പുനരധിവാസ മേഖലയിൽ രണ്ട് മൊബൈൽ യൂണിറ്റുകളായി. ഡോക്ടർ ഉൾപ്പെടെ നാല് ആരോഗ്യ ആരോഗ്യ ജീവനക്കാർ ഓരോ യൂണിറ്റിലും ഉണ്ടാകും.
തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി ലേബര്‍ കമ്മീഷണറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. മന്ത്രിതല ചര്‍ച്ച വരെ അനിശ്ചിതകാല സമരത്തിലേക്ക് പോകില്ലെന്ന് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി.നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ 35 ശതമാനത്തിനപ്പുറം വര്‍ദ്ധനവ് പറ്റില്ലെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. 50 ശതമാനം വര്‍ദ്ധനവെങ്കിലും ഇല്ലാതെ വിട്ടുവീഴ്ചക്കില്ലെന്ന് നഴ്സസ് അസോസിയേഷനും നിലപാടെടുത്തു. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതോടെയാണ് മിനിമം വേതന കാര്യത്തില്‍ തീരുമാനമാകാതെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി പിരിഞ്ഞത്.
കണ്ണൂർ:ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് അഞ്ചു മാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു.കണ്ണൂർ പെരളശ്ശേരി സ്വദേശിനി കെ.വി പ്രണയ(24) ആണ് മരിച്ചത്.കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിലെ ഡോ.ബിന്ദു കോശിയുടെ ചികിത്സയിലായിരുന്നു യുവതി.വയറു വേദനയെ തുടർന്ന് ഈ മാസം 18 നാണ് പ്രണയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.എന്നാൽ യുവതിയെ 19 നു വൈകുന്നേരം മൂന്ന് മണിയായിട്ടും ഡോക്ടർമാർ നോക്കിയില്ലത്രേ.ഈക്കാര്യം പറഞ്ഞപ്പോൾ നഴ്‌സുമാർ ബന്ധുക്കളോട് തട്ടിക്കയറിയെന്നും പറയുന്നു.വയറുവേദന കൂടിയപ്പോൾ സ്കാൻ ചെയ്യാൻ പറഞ്ഞു.എന്നാൽ യുവതിയുടെ നില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തി.ഉടൻ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.പ്രണയയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തു.എന്നാൽ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഗൾഫിൽ ജോലി ചെയ്യുന്ന തലമുണ്ട സ്വദേശി വിനീഷാണ് പ്രണയയുടെ ഭർത്താവ്.
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്ന ഘട്ടത്തിൽത്തന്നെ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്നു കിയാൽ മാനേജിങ് ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു. എംഡിയായി ചുമതലയേറ്റ ശേഷം ആദ്യമായി അദ്ദേഹം പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തി. രാജ്യാന്തര സർവീസ് തുടക്കത്തിൽത്തന്നെ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ താല്പര്യം.ടാർഗറ്റ് വച്ചു നിശ്ചിത സമയത്തിനകം പണി പൂർത്തിയാക്കും. കേന്ദ്ര വ്യോമയാന വകുപ്പിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നും വിവിധ ലൈസൻസുകൾ കിട്ടേണ്ടതുണ്ട്. അറുപതോളം കാര്യങ്ങൾ വിലയിരുത്തിയാണ് വിമാന സർവീസിന് ലൈസൻസ് അനുവദിക്കുക.വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞവരുടെ കുടുംബത്തിൽപ്പെട്ടവർക്കു ജോലി നൽകുന്നതിന് ആവശ്യമായ നടപടിയെടുക്കും. രാജ്യാന്തര വിമാനങ്ങൾ വന്നാൽ മാത്രമേ കണ്ണൂർ വിമാനത്താവളം അറിയപ്പെടുകയുള്ളൂവെന്നും കൂടുതൽ പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും ബാലകിരൺ പറഞ്ഞു.കലക്ടറായി സേവനം അനുഷ്ഠിച്ച കണ്ണൂരിൽ തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെ പ്രോജക്ട് ഓഫിസും വിമാനത്താവള പദ്ധതി പ്രദേശവും സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
തിരുവനന്തപുരം:സംസ്ഥാനത്തു കനത്ത മഴ തുടരുന്നു.ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്തു പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു.കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന നിർദേശിച്ചു.