നടിയെ ആക്രമിച്ച കേസ്;അറസ്റ്റ് ഉടൻ ഉണ്ടായേക്കും

keralanews actress attack case heading for climax

കൊച്ചി:കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഇതിന്റെ ആധികാരികത ഉറപ്പാക്കാനുള്ള പരിശോധനയിലാണ് പോലീസ്.നടി ഉപദ്രവിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ  ഏല്പിച്ചു എന്നൊക്കെയാണ് സുനി ആദ്യം പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ മെമ്മറി കാർഡ് തന്റെ കൂട്ടുപ്രതി വഴി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിൽ ഏല്പിച്ചു എന്ന് സുനി മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഈ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു.മെമ്മറി കാർഡ് കണ്ടെത്തിയതായി പോലീസ് പറഞ്ഞിട്ടില്ല.എന്നാൽ ദൃശ്യങ്ങൾ പോലീസിന് കിട്ടിയതായി സമ്മതിക്കുന്നുണ്ട്.കേസന്വേഷണം വേഗത്തിലാക്കാൻ  സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശിച്ചു.കേസ് ഡയറി പരിശോധിച്ച അദ്ദേഹം അന്വേഷണം ഇഴയുന്നതിൽ അതൃപ്തി രേഖപ്പെടുത്തി.അന്വേഷണ ചുമതല ദിനേന്ദ്ര കശ്യപിനും മേൽനോട്ടം എ.ഡി.ജി.പി ബി.സന്ധ്യക്കുമായിരിക്കും.തെളിവുകൾ ലഭിച്ചാൽ പ്രതിസ്ഥാനത്തു ഏത് ഉന്നതനായാലും അറസ്റ്റ് ചെയ്യാം എന്നും പോലീസ് മേധാവി നിർദ്ദേശിച്ചു.

യു.എ.ഇ കടലിൽ നൂറോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

keralanews more than 100 indian sailors are trapped in the arabian sea

ദുബായ്:ഇരുപത്തിരണ്ടോളം കപ്പലുകളിലായി നൂറോളം ഇന്ത്യക്കാർ കടലിൽ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോർട്ട്.സഹായം ആവശ്യപ്പെട്ട് നാവികർ ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ സഹായം തേടിയെന്നാണ് സൂചന.കടലിൽ കുടുങ്ങിയ നാവികരുടെ നിരവധി കോളുകൾ ലഭിച്ചതായി ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.എന്നാൽ ഇപ്പോൾ പരിഗണിക്കുന്നത് ഇരുപത്തി രണ്ടു കപ്പലുകളിലെ നാവികരെയാണ്.ദീർഘ കാലമായി ഇവർക്ക് ശമ്പളമോ ഭക്ഷണമോ വെള്ളമോ ഇന്ധനമോ ലഭിക്കാറില്ലെന്നു നാവികർ പരാതി നൽകിയിട്ടുണ്ട്.ശമ്പളകുടിശ്ശിക ലഭിച്ചാൽ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കോൺസുലർ കപ്പൽ ഉടമകളുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടുവരികയാണ്.കഴിഞ്ഞ ഏതാനും നാളുകളായി 36 നാവികരെ നാട്ടിലേക്കു അയക്കാൻ കോൺസുലേറ്റിനു സാധിച്ചിട്ടുണ്ട്.

തെന്മലയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

keralanews two youngsters drowned in thenmala

കൊല്ലം:തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനു സമീപം കയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രൻ,ഇസാക്കി മുത്തു എന്നിവരാണ് മരിച്ചത്.സുരക്ഷമുന്നറിയിപ്പ് അവഗണിച്ച് കയത്തിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.കാലവർഷത്തിൽ വെള്ളച്ചാട്ടത്തിലെ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ഈ ഭാഗത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.

ജിഷ്ണു പ്രണോയിയുടെ കേസിൽ പുതിയ വെളിപ്പെടുത്തലുമായി ടി.പി സെൻകുമാർ

keralanews new revelation in the case of jishnu pranoy

തിരുവനന്തപുരം:പാമ്പാടി നെഹ്‌റു കോളേജിൽ മരിച്ച വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ കേസിനെ സംബന്ധിച്ചു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടി.പി സെൻകുമാർ.നെഹ്‌റു കോളേജിൽ നിന്നും കിട്ടിയ ജിഷ്ണു എഴുതിയതെന്നു കരുതപ്പെടുന്ന കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെൻകുമാർ.അത് ജിഷ്ണു എഴുതിയതല്ലെന്നും കത്ത് വ്യാജമാണെന്നുമാണ് തന്റെ വിലയിരുത്തലെന്ന് ഒരു ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.ആ കത്ത്  അവിടെയിട്ടത് ആരാണെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് നേതാവിനെ കുത്തി പരിക്കേൽപിച്ചു

keralanews youth league leader stabbed

കാസർഗോഡ്:വ്യാപാരിയായ യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു.കടയിൽ അതിക്രമിച്ചു കടന്ന അക്രമി സംഘം കട അടിച്ചു തകർക്കുകയും ചെയ്തു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ മൊഗ്രാൽ പുത്തൂരാണ് സംഭവം.മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജോ.സെക്രട്ടറിയും ഗ്യാലക്സി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമിനാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി കടയിലെത്തിയ സംഘം ഇബ്രാഹിമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്നു പനിമരണം

keralanews fever death in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഇന്ന് പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി വീണ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത് . പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് മരണകാരണമെന്ന് സംശയിക്കുന്നു. പാലക്കാട് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.പാലക്കാട് ബി.ഇ.എം ഹയർ സെക്കന്ററി സ്കൂള്‍ പ്രിന്‍‌സിപ്പല്‍ ആഷി ജോണും ഒറ്റപ്പാലം കീഴൂര്‍ സ്വദേശി ‍ സിദ്ധിഖുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിതര്‍ കൂടുതല്‍. 3700 പേരിലധികം. മഴ ശക്തമായതോടെയാണ് പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ എലിരോമം

keralanews rat hair in hospitals pipe water

കോഴിക്കോട്:കോഴിക്കോട്ബീച്ച് ആശുപത്രിയിലെ വെളളത്തില്‍ നിന്ന് എലിയുടെ രോമങ്ങള്‍ കിട്ടിയതായി പരാതി. പനി ബാധിതതരെ പ്രവേശിപ്പിച്ച ഇരുപത്തിനാലാം വാര്‍ഡിലെ പൈപ്പില്‍ നിന്നുമെടുത്ത വെളളത്തില്‍ നിന്നാണ് എലിയുടെ രോമം കണ്ടത്.ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ രോമം കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അറിയിച്ചു.

കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാർഡ് കണ്ടെടുക്കാൻ

keralanews raid in kavyas office to discover the memory card

കൊച്ചി: കാവ്യയുടെ സ്ഥാപനത്തിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത് മെമ്മറി കാർഡ് കണ്ടെടുക്കാൻ.മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനത്തിൽ ഏല്പിച്ചെന്ന പൾസർ സുനിയുടെ മൊഴിയെ തുടർന്നാണ്‌ റെയ്ഡ്.കൂട്ട് പ്രതിയായ വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.മെമ്മറി കാർഡിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ. ഇതിനെ തുടർന്ന് ഇന്നലെ കാവ്യയുടെ വീട്ടിലും റെയ്ഡ് നടത്താൻ പോലീസ് ശ്രമിച്ചിരുന്നു.എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ റെയ്ഡ് നടത്താൻ സാധിച്ചില്ല.

78 ബാറുകൾ ഇന്ന് തുറക്കും

keralanews 78 bars will be opened today

തിരുവനന്തപുരം:എൽ.ഡി.എഫ് ന്റെ പുതിയ മദ്യനയം വന്നതോടെ പൂട്ടിയ ബാറുകളിൽ 78 എണ്ണം ഇന്ന് തുറക്കും.രാവിലെ 11മണി മുതൽ രാത്രി 11മണി വരെയാണ് ബാറുകളുടെ പുതുക്കിയ സമയക്രമം.ജൂൺ 26മുതൽ ഇന്നലെ വരെ 81 അപേക്ഷകളാണ് ലൈസൻസ് പുതുക്കാനായി ലഭിച്ചത്.ഏറ്റവും കൂടുതൽ അപേക്ഷകൾ എറണാകുളം ജില്ലയിലാണ്.അവിടെ  ലഭിച്ച 21 അപേക്ഷകളിൽ 20 എണ്ണത്തിനും ലൈസൻസ്  പുതുക്കി നൽകി.2014 മാർച്ച് 31 വരെ പ്രവർത്തിപ്പിച്ചിരുന്ന ത്രീ സ്റ്റാറിന് മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കാനാണ് സർക്കാർ തീരുമാനിച്ചത്.തൃശ്ശൂരിൽ ഒൻപതും കണ്ണൂരിൽ എട്ടും പാലക്കാട്ട് ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും കൊല്ലത്തു മൂന്നും വയനാട്ടിൽ രണ്ടും ഇടുക്കിയിൽ ഒന്നും അപേക്ഷകളാണ് ലഭിച്ചത്.മുഴുവൻ അപേക്ഷകൾക്കും ലൈസൻസ് പുതുക്കി നൽകി.കള്ളു ഷാപ്പുകളുടെ ലൈസൻസ് യാതൊരു പരിശോധനയുമില്ലാതെയാണ് ഒൻപതു മാസത്തേക്ക് കൂടി നീട്ടിയത്.

പി.എസ്‌.സി പരീക്ഷയ്ക്കിടെ ബാഗുകള്‍ മോഷണം പോയി

keralanews bags were stolen during psc exam

കൊല്ലം:പി.എസ്.സി പരീക്ഷ എഴുതുന്നതിനിടെ ഉദ്യോഗാർഥികളുടെ ബാഗുകൾ മോക്ഷണം പോയി.കൊല്ലം ജില്ലയിൽ ഇന്നലെ നടന്ന എല്‍ഡിസി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വനിതാ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളാണ് പരീക്ഷ ഹാളിന്റെ വരാന്തയില്‍ നിന്ന് മോഷണം പോയത്.തേവള്ളി മോഡല്‍ ബോയ്‌സ് സ്കൂളിലാണ് സംഭവം നടന്നത്.സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉടനാണ് മോഷണ വിവരം അറിഞ്ഞത്. പണവും മൊബൈലുമുള്‍പ്പെടെ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.പുറത്തുനിന്ന് ആരെയും പരീക്ഷഹാളിന് അടുത്ത് പ്രവേശിപ്പിക്കാറില്ല. അതിനാല്‍ തന്നെ പരീക്ഷ കഴിഞ്ഞിറങ്ങിയ തിരക്കില്‍ ബാഗുകള്‍ മാറിപോയതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.