ഓണത്തിന് ഒരു മുറം പച്ചക്കറി;പദ്ധതിക്ക് തുടക്കമായി

keralanews onathinu orumuram pachakkary project started
കണ്ണൂർ:ഓണത്തിനാവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുക എന്ന സന്ദേശം നൽകി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രൂപം നൽകിയ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കമായി.വീട്ടമ്മമാർ, ക്ലബ്ബുകൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ നടീൽ വസ്തുക്കൾ കൃഷി വകുപ്പ് നൽകും.ഏറ്റവും മികച്ച രീതിയിൽ തോട്ടമൊരുക്കുന്നവർക്കു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്യാഷ് പ്രൈസ് നൽകും.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതമാണ് സംസ്ഥാന അവാർഡുകൾ.ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനു ഹെക്‌ടറിന് 15000 രൂപ സ്ഥല സബ്‌സിഡി നൽകും. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിനു ഹെക്‌ടറിന് 30000 രൂപയാണ് ധനസഹായം.ജലസേചനാവശ്യത്തിനു പമ്പ് സെറ്റും വളംചേർക്കൽ യൂണിറ്റ് സ്ഥാപിക്കുന്നതിനു സബ്‌സിഡിയും നൽകും.മഴമറ കൃഷി, സസ്യസംരക്ഷണ ഉപകരണങ്ങൾ എന്നിവയ്ക്കും ധനസഹായം നൽകും. മികച്ച ക്ലസ്റ്ററുകൾക്കു വിപണന സൗകര്യം ഉൾപ്പെടെ ഒരുക്കുന്നതിന് 6.3 ലക്ഷം രൂപ വരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾ അതതു കൃഷിഭവനുകളിൽ ലഭിക്കും.

കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷയ്ക്ക് പൊലീസിനു പകരം സിഐഎസ്എഫ് നെ നിയോഗിക്കും

keralanews cisf to replace security at kannur airport
കണ്ണൂർ:വിമാനത്താവളത്തിൽ സുരക്ഷയ്ക്കു കേരള പൊലീസിനു പകരം സിഐഎസ്എഫ് നെ  നിയോഗിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) തീരുമാനം. കേരള പൊലീസിനെ നിയോഗിക്കാൻ നേരത്തേയുണ്ടായിരുന്ന നിർദേശം തള്ളിക്കൊണ്ടാണിത്.ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കിയാൽ എംഡി പി.ബാലകിരൺ അറിയിച്ചു.വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതിനോടൊപ്പം തന്നെ സുരക്ഷ, ഇമിഗ്രേഷൻ, കസ്റ്റംസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ശ്രമിക്കുന്നതായി പി.ബാലകിരൺ പറഞ്ഞു.കസ്റ്റംസ് ഇതിനകം കണ്ണൂരിനെ അവരുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജനുവരിയോടെ മറ്റ് ഏജൻസികളുടെ കാര്യങ്ങളിലും അന്തിമ തീരുമാനമാക്കുകയും വൈകാതെ എയ്റോഡ്രോം ലൈസൻസിന് അപേക്ഷ നൽകുകയുമാണു ലക്ഷ്യം.

സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു

keralanews ina strike continues in private hospitals

കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു.നാളെ മുതൽ ആരംഭിക്കാനിരുന്ന സമരം യു.എൻ.എ മാറ്റിവെച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് യു.എൻ.എ സമരം മാറ്റി വെച്ചത്.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുതൽ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും.ഐ.എൻ.എ യുടെ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു

keralanews conspiracy is directed only to dileep

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിൽ മാത്രം ഗൂഢാലോചന  കുറ്റം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു.കൊട്ടെഷൻ നൽകിയത് ദിലീപ് നേരിട്ടാണെന്ന നിലയിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന.ഇപ്പോൾ കേസിൽ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം അനുസരിച്ച് രണ്ടാം പ്രതിയാകും.ദിലീപിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത പോലീസ് കിട്ടിയ തെളിവുകൾ കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണ്.ദിലീപിന് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ നടത്തിയ ആസൂത്രിത പ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമായേക്കും.

സ്കൂളിൽ നിന്നുമുള്ള മലിനജലം പരിസര മലിനീകരണം നടത്തുന്നെന്ന് നാട്ടുകാരുടെ ആരോപണം

keralanews sewage water from school creating environmental pollution

കാസർകോഡ്:മാലിന്യത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തന്നെ പരിസരത്തുണ്ടാക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്‌നം. കാസര്‍കോട് പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് പരിസര മലിനീകരണം ഉണ്ടാക്കുന്നത്. സ്‌കൂളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം കാരണം ഏറെ ദുരിതം അനുഭവിക്കുകയാണ് പരിസരവാസികള്‍.സംസ്ഥാന പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം മച്ചിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നാണ് മലിനജലം ഒലിച്ചിറങ്ങുന്നത്.2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിൽ മാലിന്യ  സംസ്കരണത്തിന് ഇതുവരെയായി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ശുചിത്വ മിഷന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.  370 വിദ്യാര്‍ഥികളും 50 അധ്യാപകരുമാണ് സ്ഥാപനത്തിലുള്ളത്. മലിനജലം കെട്ടികിടക്കുന്നത് ഇവരുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി പിടിയിൽ

keralanews the accused has been arrested

പത്തനംതിട്ട:പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി സജിലിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്ന സജിലിനെ കടമ്മനിട്ടയിലുള്ള പെൺകുട്ടിയുടെ വീടിനടുള്ള റബ്ബർ തോട്ടത്തിലെ അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.പെൺകുട്ടിയുടെ ദേഹത്ത് നിന്നും സജിലിനും പൊള്ളലേറ്റിരുന്നു.60 ശതമാനത്തോളം പൊള്ളലേറ്റ സജിലിനെ പത്തനംതിട്ട ജനറൽ ആശുപതിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ സജിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആഡംബര ബസ് വാടകയ്‌ക്കെടുത്തു സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി

keralanews ksrtc to lease luxury buses

ആലപ്പുഴ:ആഡംബര ബസ് വാടകയ്‌ക്കെടുത്തു  സർവീസ് നടത്താനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി.പുതിയ പദ്ധതി പ്രകാരം അന്തർ സംസ്ഥാന റൂട്ടുകളിൽ ആഡംബര ബസുകൾ വാടകയ്‌ക്കെടുത്തു സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്.ഇത് സംബന്ധിച്ച് മൾട്ടി ആക്സിൽ ബസുകൾ നിർമിക്കുന്ന വോൾവോ,സ്‌കാനിയ എന്നീ കമ്പനികളുമായി കെ.എസ്.ആർ.ടി.സി അധികൃതർ ചർച്ച നടത്തി.ഡ്രൈവർ,മറ്റു ജീവനക്കാർ എന്നിവരെ ഉൾപ്പെടെയാണ് ഈ കമ്പനികൾ കെ.എസ്.ആർ.ടി.സി ക്കു വാടകയ്ക്ക് നൽകുക.കെ.എസ്.ആർ.ടി.സി യുടെ കണ്ടക്റ്റർക്കായിരിക്കും സർവീസിന്റെ പൂർണ ചുമതല.ഓടുന്ന കിലോമീറ്ററിനനുസരിച്ച് ബസുകളുടെ വാടക നൽകാനാണ് കെ.എസ്.ആർ.ടി.സി യുടെ തീരുമാനം. അറ്റകുറ്റപണികൾ,ടോൾ,പെർമിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനികളുടെ ചുമതലയായിരിക്കും.ബെംഗളൂരു,ചെന്നൈ,മംഗളൂരു,മണിപ്പാൽ,സേലം,മധുര,എന്നീ റൂട്ടുകളിലാണ് ആദ്യം പരീക്ഷണ സർവീസ് നടത്തുക.ലാഭകരമെന്നു കണ്ടാൽ മറ്റു റൂട്ടുകളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം.

കാവ്യയടക്കം കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും

keralanews kavya and other actors to be questioned
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനും നാദിര്‍ഷായുടമടക്കം സിനിമ മേഖലയില്‍ നിന്നുള്ള മറ്റ് താരങ്ങളെയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച സംഭവത്തിലോ അതിനു ശേഷം പ്രതിയെ സംരക്ഷിക്കുന്നതിലോ നാദിര്‍ഷായുടെ ഇടപെടലുണ്ടായിരുന്നോ എന്ന് വ്യക്തത വരുത്താനാണ് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കുന്നത്.പോലീസിന്റെ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാത്ത സാഹചര്യത്തിലാണ് നാദിര്‍ഷായെയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെയും ചോദ്യം ചെയ്യാന്‍ പോലീസിനെ നിര്‍ബന്ധിതനാക്കുന്നത്. കാവ്യയുടെ കാക്കനാട്ടെ വസ്ത്രസ്ഥാപനത്തില്‍ സുനി വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പ്രതി സുനി ദിലീപിനയച്ച കത്തിലും കാക്കനാട്ടെ സ്ഥാപനത്തില്‍ ഏല്‍പിച്ചിട്ടുണ്ട് എന്ന പരാമര്‍ശമുണ്ട്. ഈ തെളിവുകളുടെ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാഫലം ഇതുവരെ പുറത്തു വന്നിട്ടില്ല.

വിദ്യാര്‍ഥിസംഘട്ടനം: കെ.എസ്.യു. നേതാവിന് ഗുരുതര പരിക്ക്‌

keralanews ksu leader seriously injured
പത്തനാപുരം: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ കെ.എസ്.യു. ജില്ലാ നേതാവിന് ഗുരുതര പരിക്ക്. പട്ടാഴി സ്വദേശി യദുകൃഷ്ണനാണ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.യദുകൃഷ്ണനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളേജ് കവാടത്തില്‍ കെ.എസ്.യു. യൂണിറ്റ് ഉദ്ഘാടനവും എസ്.എഫ്.ഐ. ദിനാചരണവും നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. യദുകൃഷ്ണനെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ പറയുന്നു. കമ്പുകൊണ്ടുള്ള അടിയേറ്റ് കാലൊടിഞ്ഞു, തലപൊട്ടി, ശരീരമാസകലം മുറിവേറ്റു.പത്തനാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് കാലില്‍ പ്ലാസ്റ്ററിട്ട ശേഷം പരിക്ക് ഗുരുതരമാണെന്നറിയിച്ചതോടെ കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

keralanews nurses strike postponed

തൃശൂർ:സ്വകാര്യ ആശുപത്രി നഴ്‌സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.തൃശ്ശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ബുധനാഴ്ച വരെ സമരം മാറ്റി വെക്കുകയാണെന്നു യു.എൻ.എ അറിയിച്ചു.ഹൈക്കോടതി നിർദേശത്തിന്റെയും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും മാനിച്ച് സമരം മാറ്റി വെക്കുന്നു എന്നാണ് നഴ്‌സുമാരുടെ സംഘടന അറിയിച്ചത്.ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ.എ അറിയിച്ചു.സമരം നിർത്തിവെച്ചാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.