തിരുവനന്തപുരം:നാളെ നടത്താനിരുന്ന പിഡിപി യുടെ സംസ്ഥാന ഹർത്താൽ പിൻവലിച്ചു.ഹർത്താൽ നടത്തേണ്ടെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.മദനിയുടെ നിർദേശപ്രകാരമാണ് ഹർത്താലിൽ നടത്തുന്നതിൽ നിന്നും പിന്മാറുന്നതെന്നു പിഡിപി വൈസ് പ്രസിഡന്റ് സുബൈർ സ്വലാഹി അറിയിച്ചു.മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹർത്താൽ നടത്താൻ പിഡിപി ആഹ്വാനം ചെയ്തത്.
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ചു

പിഡിപി നാളെ നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷനും വ്യാപാരികളും
തിരുവനന്തപുരം:പിഡിപി നാളെ നടത്താനിരിക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് വ്യക്തമാക്കി.നേരത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പിഡിപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാലോട് ഡിപ്പോയിൽ കണ്ടക്ടറായിരുന്ന സുനിൽകുമാറാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി പരിഷ്കാരത്തോടെ എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു സുനിലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂർ:തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ട്. നെഞ്ചിലാണ് മുറിവുകള്‍ കൂടുതലും. വിനായകന് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വീട്ടുകാരുടെ ആരോപണം ശരി വെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും കാലിലും നെഞ്ചിലും മുറിപ്പാടുകളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.തലയില്‍ ചതവുണ്ട്.കഴുത്തിലും പോറലുകളുണ്ട്.നെഞ്ചിന്റെ ഇടത് ഭാഗത്ത് ആറ് മുറിവുകളാണുള്ളത്. മുലക്കണ്ണിലും പരിക്കുണ്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടി എന്ന ആരോപണം സാധൂകരിക്കുന്ന രീതിയില്‍ ഇടത്തേ കാലില്‍ പാടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃത്തുമായി പോവുകയായിരുന്ന വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനെ ക്രൂരമായി മര്‍ദിച്ചതായി കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വിനായക് ആത്മഹത്യ ചെയ്തത്. മര്‍ദനമാണ് മരണ കാരണമെന്നാണ് വിനായകന്റെ കുടുംബം പറയുന്നത്.
ഗുരുവായൂരിൽ പ്രസാദം വാങ്ങാനെത്തിയ സ്ത്രീയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി
ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രസാദം വാങ്ങാൻ വരിനിൽക്കുകയായിരുന്ന വയോധികയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി.സ്ത്രീയുടെ തുടയെല്ല് പൊട്ടി.എരമംഗലം സ്വദേശിനി കുഞ്ഞുലക്ഷ്മി ‘അമ്മ(70) യ്യ്ക്കാണ് കാവൽക്കാർ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.തുടയെല്ല് പൊട്ടിയ കുഞ്ഞലക്ഷ്മി അമ്മയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.മരുമകളോടൊപ്പം ക്ഷേത്രത്തിലെത്തിയ കഞ്ഞുലക്ഷ്മി അമ്മ പ്രസാദം ശീട്ടാക്കാനുള്ള വരിയിൽ നിക്കുന്നതിനിടെയാണ് കാവൽക്കാരൻ തള്ളിയിട്ടത്.തിരക്കുകൂട്ടുന്നുവെന്നു പറഞ്ഞാണ് കുഞ്ഞുലക്ഷ്മി അമ്മയെ കാവൽക്കാരൻ തള്ളിയിട്ടത്.ആദ്യം ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുഞ്ഞുലക്ഷ്മി അമ്മയെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുഞ്ഞുലക്ഷ്മി അമ്മയുടെ മകന്റെ പരാതിയെ തുടർന്ന് ക്ഷേത്രം കാവൽക്കാരൻ പി.ശിവശങ്കരനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.ഇവരുടെ പരാതിയിൽ ഗുരുവായൂർ ടെംപിൾ പോലീസും കേസെടുത്തിട്ടുണ്ട്.
ആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമല്ല
ന്യൂഡൽഹി:ജൂലൈ 9ലെ സുപ്രീം കോടതി നിർദേശമനുസരിച്ചു ആധാർ നമ്പറില്ലെങ്കിലും ആദായനികുതി നൽകാമെന്ന് ആദായനികുതി വകുപ്പ്.പാൻകാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ആധാർ നമ്പർ ഇല്ല എന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും ആരെയും അതിനു നിർബന്ധിക്കില്ലെന്നും പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രജനീഷ് കുമാർ പറഞ്ഞു.എന്നാൽ ഓൺലൈൻ വഴി ആദായ നികുതി അടക്കുമ്പോൾ ആധാർ നമ്പർ ഹാജരാക്കണം.ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ജൂലൈ 31 ആണ് ആദായ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി.
ദിലീപിന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്
അങ്കമാലി:ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സുരക്ഷാ പ്രശ്നങ്ങൾ മൂലം കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കഴിയില്ലെന്ന് പോലീസ്.സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിയെ ജയിലിൽ നിന്നും പുറത്തിറക്കാനാകാത്ത സാഹചര്യമാണെന്നും അതിനാൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം ഏർപ്പെടുത്തണമെന്നും പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു.ഈ അപേക്ഷ സ്വീകരിച്ച കോടതി വീഡിയോ കോൺഫെറൻസിങ് സംവിധാനം ഒരുക്കാൻ നിർദേശിച്ചു.ആലുവ സബ്ജയിലിലും അങ്കമാലി കോടതിയിലും ഈ സൗകര്യം ഉണ്ടെന്നു ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു,സംവിധായകൻ ജീൻ പോൾ ലാലിനെതിരെ കേസ്
കൊച്ചി:നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകൻ ജീൻ പോൾ ലാൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്.ഹണി ബീ ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും നടിയുടെ പരാതിയിൽ പറയുന്നു.കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ചിത്രീകരണത്തിനിടെയാണ് സംഭവം.ജീൻ പോൾ ലാലിനെ കൂടാതെ അനൂപ്,അനിരുദ്ധ്,ശ്രീനാഥ് ഭാസി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ഇതിൽ പറയുന്ന ശ്രീനാഥ് ഭാസി നടനാണോ എന്നുറപ്പില്ല.മുതിർന്ന നടനും സംവിധായകനുമായ ലാലിൻറെ മകനാണ് ജീൻ പോൾ.
രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ന്യൂഡൽഹി:രാജ്യത്തിൻറെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് അധികാരമേൽക്കും.പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ ഉച്ചയ്ക്ക് 12.15 നാണ് സത്യപ്രതിജ്ഞ.ഉപരാഷ്ട്രപതി ഹമീദ് അൻസാരി,പ്രധാനമന്ത്രി നരേന്ദ്ര മോഡി,ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.സൈനികരുടെ അകമ്പടിയോടെ രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദ് സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയെ സന്ദർശ്ശിക്കും.അവിടെ നിന്നും ഇരുവരും ഒന്നിച്ചാണ് സെൻട്രൽ ഹാളിലെത്തുക.ലോക്സഭയിലെയും രാജ്യസഭയിലെയും അധ്യക്ഷന്മാർ ചേർന്ന് ഇരുവരെയും സ്വീകരിക്കും.ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.പിന്നാലെ 21 ആചാരവെടി മുഴങ്ങും.തുടർന്ന് അധികാരമേറ്റു പാർലമെന്റിനെ അഭിസംബോധന ചെയ്യും.രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദിനെ മൂന്നു സേന വിഭാഗങ്ങളും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും.