തിരുവനന്തപുരം:പി യു ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍. ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണ്. ലോക അത്‌ലറ്റിക് മീറ്റ് എന്‍ട്രിക്കുള്ള സമയപരിധി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി.ലണ്ടനില്‍ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന്
തൃശൂർ:ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലൻസിന് കൈമാറി.തൃശൂർ വിജിലൻസ് കോടതിയാണു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.സെപ്റ്റംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.അതേസമയം ദിലീപ് ഭൂമി കയ്യറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
പത്തനാപുരത്ത് പതിനാറുകാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ
കൊല്ലം:പത്തനാപുരത്ത് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ റിന്സിയെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴു മണിയോടെ അമ്മ ബിന്ദുവാണ് റിൻസിയുടെ മൃതദേഹം ആദ്യം കണ്ടത്.പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നു പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.റിൻസിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലുമാണ് മുറിവേറ്റ അടയാളങ്ങൾ കണ്ടെത്തിയിരിക്കുന്നത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.മരിച്ച റിൻസിയുടെ കിടപ്പുമുറിക്കു രണ്ടു വാതിലുകളാണ് ഉള്ളത്.ഇതിൽ ഒരെണ്ണം പുറത്തേക്കു തുറക്കുന്ന വാതിലാണ്.ഈ വാതിൽ തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ട അമ്മ ബീന സംശയം തോന്നി കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് റിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിൻസി.ആൻസി ഏക സഹോദരിയാണ്.സംഭവത്തിൽ പുനലൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
. .
മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ കസ്റ്റഡിയിൽ
പാലക്കാട്:മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ.വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 5 കോടി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു.ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി.സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മന്ത്രിയുടെ നിർദേശ പ്രകാരം മിസോറാം ലോട്ടറി ഏജൻസിക്കു നോട്ടീസ് അയച്ചിരുന്നു.കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അക്കാര്യം അറിയിച്ചിരിക്കണം.മിസോറാം സർക്കാർ ഇത് ചെയ്‌തിരുന്നില്ല.പത്രപരസ്യം വഴിയാണ് ലോട്ടറി രംഗപ്രവേശനം ചെയ്തത്.സംസ്ഥാന സർക്കാർ മിസോറാം സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 300 പൊതി ബ്രൗൺഷുഗറുമായി ഇവരെ അറസ്റ്റ് ചെയ്തത്.മരക്കാർകണ്ടി ഫദൽ കോട്ടേജിലെ സി.സജ്ജാദ്,ആയിക്കര പൊളാൻ ഹൗസിൽ പി.ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്.മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇവർ രണ്ടുപേരും.റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ ഇവരെ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർ അമൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഷാജി.എസ്.രാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.നാല് ബൈക്കുകളിലായി എട്ടുപേരാണ് സ്ഥലത്ത് എത്തിയതെന്നാണ് ദൃശ്യത്തിലുള്ളത്.ഇവരെ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം
തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ചു.ഐ.ജി മനോജ് എബ്രഹാമാണ് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.ആക്രമണത്തിൽ പരിക്കേറ്റു ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മനോജ് എബ്രഹാം ഇക്കാര്യം പ്രഖ്യാപിച്ചത്.അക്രമം നോക്കി നിന്ന സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്,ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവർ ഒഴിഞ്ഞു മാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി:നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന് വിളിക്കുന്ന എ.എസ് സുനിൽ കുമാർ ഇന്ന് കീഴടങ്ങാൻ സാധ്യത.കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണിത്.ഹർജിക്കാരൻ പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.ചോദ്യം ചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ അപ്പുണ്ണി പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നിലപാട്.
നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു
ഇസ്‌ലാമാബാദ്: പാനമ ഗേറ്റ് അഴിമതിക്കേസിൽ ആരോപണ വിധേയനായ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കി. ഷരീഫിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ഉടൻ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനം നവാസ് ഷരീഫ് രാജിവച്ചു.ഇത് മൂന്നാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നവാസ് ഷരീഫിന് സ്ഥാനമൊഴിയേണ്ടി വരുന്നത്. 2018ൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുൻപുള്ള ഷരീഫിന്‍റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കേസ് മുൻപ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാർ വിധിച്ചിരുന്നു. എന്നാൽ ശേഷിച്ച മൂന്ന് ജഡ്ജിമാർ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാർ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത സ്വത്തുസന്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്‍റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃതസ്വത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്.
സിപിഎം- ബിജെപി സംഘര്‍ഷം; തിരുവനന്തപുരത്ത് നിരോധനാജ്ഞ
