ന്യൂഡൽഹി:പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്കിൽ 0.25 കുറവാണു ആർ.ബി.ഐ വരുത്തിയത്.6.25 ശതമാനത്തിൽ നിന്നും 6 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്.റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.75 ശതമാനമായും കുറച്ചു.ഇതോടെ റിപ്പോ നിരക്ക് ഏഴുവർഷത്തെ ഏറ്റവും താണ നിരക്കിലെത്തി.വാണിജ്യ ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പ്പയുടെ പലിശയാണ് റിപ്പോ.ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്കിൽ കുറവ് വരുത്തിയതോടെ വാഹന-ഭവന വായ്‌പ്പാ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കി.
ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്
കോട്ടയം:ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്.നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇത് സൂചന പണിമുടക്ക് മാത്രമാണെന്നും ബസ്സുടമകൾ അറിയിച്ചു.ഈ വർഷം ജനുവരിയിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയിരുന്നു.ഇതിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.ബസ് വ്യവസായവുമായി ബന്ധപ്പെട്ട് അമിതമായ ചിലവാണ് ഉള്ളതെന്നും മുന്നോട്ട് പോകാനാകാത്ത സാഹചര്യമുണ്ടെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.
പാലക്കാടു നിന്നും 75 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി
പാലക്കാട്:മണ്ണാർക്കാട്ട് നിന്നും 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ അധികൃതർ പിടികൂടി.കാരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു,കൊടക്കാട് സ്വദേശി കുഞ്ഞാണി,ഉണ്ണിയാൾ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
ബലമായി ചുംബിച്ച യുവാവിന്‍റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു

ജീൻപോൾ ലാലും ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും

മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍
തിരുവനന്തപുരം:മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലാക്കി കര്‍ണാടക പൊലീസ് ഭീമമായ തുക സുരക്ഷാ ചിലവായി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളമായി 16 ലക്ഷം രൂപയും മറ്റ് ചിലവുകള്‍ വേറെ തന്നെയും വഹിക്കണമെന്നുമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് മഅ്ദനി. സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.ഇന്ന് മഅ്ദനിയുടെ അഭിഭാഷകനും ബന്ധുക്കള്‍ക്കും കര്‍ണാടക പൊലീസ് നല്‍കിയ ചിലവ് കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്‍പി അടക്കം 19 ഉദ്യോഗസ്ഥരായിരിക്കും മഅ്ദനിയെ അനുഗമിക്കുക. ഇവരുടെ 15 ദിവസത്തെ ശമ്പളം ഇപ്പോള്‍ തന്നെ അടക്കണം. രണ്ടേകാല്‍ ലക്ഷം രൂപ ജിഎസ്‍ടി അടക്കം 1590000 രൂപയാണ് ഇതിന് വേണ്ടിവരിക. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥരുടെ ഫ്ലൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ ചിലവ്, താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചിലവുകളും മഅ്ദനി തന്നെ വഹിക്കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മകളുടെ വിവാഹത്തിനായി ജാമ്യം അനുവദിച്ച് കേരളത്തിലെത്തിയപ്പോള്‍ അനുഗമിച്ച 4 ഉദ്യോഗസ്ഥര്‍ക്കായി 50,000 രൂപയാണ് അടക്കേണ്ടി വന്നത്. 19 പേര്‍ വരുന്ന ഉദ്യോഗസ്ഥരുടെ മറ്റു ചിലവ് കൂടി ആകുമ്പോള്‍ വലിയ തുക കണ്ടെത്തേണ്ട സാഹചര്യമാണ്.തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം ലഭിച്ചിട്ടും നാട്ടില്‍ പോകാനാകാത്ത അവസ്ഥയിലാണ് മഅ്ദനി.പുതിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനായി ശ്രമം നടത്താനാണ് മഅ്ദനിയുടെയും ബന്ധുക്കളുടെയും തീരുമാനം.
കൊട്ടിയൂരിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു 10 ഓളം കുഞ്ഞുങ്ങൾ പുറത്തു വന്നു
കൊട്ടിയൂർ:കൊട്ടിയൂർ പന്ന്യൻമലയിൽ ചപ്പുമെത്തയിൽ പത്തിലേറെ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്.അര മീറ്ററോളം നീളമുള്ളതാണ് ഓരോ പാമ്പിൻ കുഞ്ഞുങ്ങളും.വളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് അഞ്ചരമീറ്ററോളം നീളമുണ്ടാകും.പതിനഞ്ചിനും മുപ്പത്തിനുമിടയിൽ മുട്ടകളിടും.മാത്യു വേലിക്കകത്തിന്റെ കശുമാവിൻ തോട്ടത്തിലാണ് രാജവെമ്പാലയുടെ കുഞ്ഞുങ്ങൾ വിരിഞ്ഞത്.ഏപ്രിൽ 22 നാണ് ഇവിടെ മുട്ടകൾ കണ്ടത്.ഇലകളടുക്കി രാജവെമ്പാല കൂടു നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.മുട്ടകൾ മാറ്റാതെ പറമ്പിൽ തന്നെ വിരിയിക്കാൻ വനം വകുപ്പ് അധികൃതരിൽ നിന്നും നിർദേശമുണ്ടായപ്പോൾ നാട്ടുകാർ ആദ്യം എതിർത്തു.തുടർന്ന് നാട്ടുകാർക്ക് സുരക്ഷ ഉറപ്പു നൽകിയാണ് പ്രകൃത്യാൽ തന്നെ മുട്ടകൾ വിരിയിക്കാനുള്ള അവസരമൊരുക്കിയത്. വന്യജീവി നിരീക്ഷകരുടെ മൂന്നുമാസം നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്.മഴവെള്ളം കൂടിനു മുകളിൽ വീഴാതിരിക്കാൻ കൂടിനു മുകളിൽ ഇലകളിട്ടും മറ്റും ഇവർ ദിവസങ്ങളോളം കാവലിരുന്നു.രാജവെമ്പാലയെ കുറിച്ച് പഠനം നടത്തുന്ന ചെന്നെയിലെ ഗൗരി ശങ്കറും സ്ഥലത്തെത്തി നിർദേശം നൽകി.ആർക്കും പരാതിക്കു ഇടം നൽകാത്ത വിധത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തി.ഭക്ഷണവുമെടുത്താണ് പാമ്പിന്റെ മുട്ടയ്ക്ക് കവലിരിക്കാൻ വന്യജീവി സ്നേഹികൾ കാടുകയറിയത്.ഒടുവിൽ മുട്ടകൾ വിരിയുന്നതിനു സാക്ഷികളാകാനും ഇവർക്ക് സാധിച്ചു.പത്തിലേറെ കുഞ്ഞുങ്ങൾ ഒരുമിച്ചു പിറവിയെടുത്തപ്പോൾ ഇവയെ സുരക്ഷിതമായി പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രകൃതി സ്നേഹികളും ഏറെ പ്രയാസപ്പെട്ടു.തുടർന്ന് ഇവയെ കൊടുംകാട്ടിൽ വിട്ടു.
തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം നേതാവിന്റെ വീടിനു നേരെ ബോംബേറ്
കാട്ടാക്കട:നിരോധനാജ്ഞ നിലനിൽക്കുന്ന കാട്ടാക്കടയിൽ വീണ്ടും അക്രമം.സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റി അംഗവുമായ എം.ഫ്രാൻസിസിന്റെ വീടിനു നേരെ ഇന്നലെ രാത്രി നാടൻ ബോംബെറിഞ്ഞു.അർധരാത്രിയോടെ വീടിന്റെ മുൻവശത്ത് എന്തോ സാധനം വീണതായി വീട്ടുകാർ ശബ്ദം കേട്ടു.തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.ഇന്ന് സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
നഴുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവിറക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുടെയും ശുപാർശ പരിഗണിച്ചാണ് നടപടി.സ്റ്റാഫ് നഴ്‌സിന് സ്കൈ ബ്ലൂ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർകോട്ടും ഹെഡ് നഴ്സിന് ലാവെൻഡർ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർ കോട്ടുമാണ് യൂണിഫോം.മെയിൽ നഴ്സിന് കറുത്ത പാന്റ്,സ്കൈബ്ലൂ ഷർട്ട്,വെള്ള ഓവർകോട്ട് എന്നിവയാണ് പുതിയ യൂണിഫോം.പരിഷ്‌ക്കാരം സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കാൻ പാടില്ല എന്ന നിബന്ധനയും ഉത്തരവിലുണ്ട്.ദീർഘകാല ആവശ്യം നടപ്പിലാക്കിയ സർക്കാരിനെ കേരളാ ഗവ.നഴ്സസ് അസോസിയേഷൻ അഭിവാദ്യം ചെയ്തു.
കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി:കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.മൂന്നു മക്കൾക്കും വെട്ടേറ്റിട്ടുണ്ട്.തലയ്ക്കു വെട്ടേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ഹാർബറിൽ തൊഴിലാളിയായ റഫീക്കാണ്(51) ഭാര്യയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം തൂങ്ങി മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.തോപ്പുംപടി രാമേശ്വരം അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു റഫീക്കും കുടുംബവും.വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെ കഴുത്തിലാണ് റഫീഖ് ആദ്യം വെട്ടിയത്.ഭാര്യയെ കൊലപ്പെടുത്തിയ മുറി പൂട്ടിയതിനു ശേഷം മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളുടെ തലയ്ക്കു നേരെയും ആഞ്ഞു വെട്ടുകയായിരുന്നു.ഇതിനു ശേഷം നേരത്തെ ഫാനിൽ കെട്ടിവെച്ചിരുന്ന കയറിൽ റഫീക്ക് തൂങ്ങി മരിക്കുകയായിരുന്നു.രാത്രി ഒരുമണിയോടെ നിസാരപരിക്ക് പറ്റിയ ഒരു കുട്ടിക്ക് ബോധം തിരിച്ചു കിട്ടി.മറ്റുള്ളവർ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ട കുട്ടി നിലവിളിക്കുന്നത് കേട്ടാണ് മൂന്നു നില കെട്ടിടത്തിലെ മറ്റു കുടുംബങ്ങൾ ഓടിയെത്തുന്നത്.മക്കളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.ഇവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.