പയ്യന്നൂർ: സഹകരണ റിട്ട. റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുത്തതും സംബന്ധിച്ച കേസിൽ ഭാര്യയെന്ന് അവകാശപ്പെട്ട കോറോത്തെ കെ.വി.ജാനകി(72)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനകിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു.ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്നതാണു കേസ്. നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്ന ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു രേഖകളുടെയും ബന്ധപ്പെട്ടവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നു പൊലീസ് വ്യക്തമാക്കി.ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, അന്നത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും കേസിൽ പ്രതികളാണ്.ജാനകിയുടെ പേരിൽ വില്ലേജ് ഓഫിസിലും നഗരസഭയിലും നൽകിയ അപേക്ഷകളും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയും കള്ളമാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി.ആസാദ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ രാവിലെ സഹോദരൻ രാഘവനൊപ്പമാണു ജാനകി പൊലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ അല്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതോടെ ദിലീപുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് പ്രചരിക്കുന്നത്.പോലീസ് ഏറ്റവും ഒടുവിലായി പുറത്തു വിട്ടിരിക്കുന്ന വിവരം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ അല്ല എന്നുള്ളതാണ്.മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുൻപേ ദിലീപ് വിവാഹിതൻ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ആലുവ സ്വദേശിനിയും ദിലീപിന്റെ അകന്ന ബന്ധുവുമായിരുന്ന യുവതിയായിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ എന്നാണ് കണ്ടെത്തൽ.ആലുവ ദേശം റെജിസ്ട്രർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം രെജിസ്റ്റർ ചെയ്തത്.ദിലീപിന്റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും അറിവോടെയായിരുന്നു ഈ വിവാഹം.ദിലീപ് മിമിക്രി താരം ആയിരുന്ന കാലത്തായിരുന്നു ഈ വിവാഹം.ബന്ധുവിന്റെ മകളായ യുവതിയുമായി പ്രണയത്തിലായ ദിലീപ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവരെ വിവാഹം ചെയ്തത്.ആദ്യ വിവാഹത്തിൽ നിന്നും ദിലീപ് നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല എന്നാണ് സൂചന.
മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി:മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടി.എ യും ഡി.എ യും നൽകിയാൽ മതിയെന്നും സർക്കാർ ശമ്പളമുള്ളപ്പോൾ അധികം തുക എന്തിനെന്നും കോടതി ചോദിച്ചു.കോടതി വിധിയെ വില കുറച്ചു കാണരുതെന്നും കോടതി വിമർശിച്ചു.വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ് ഉദ്യോഗാസ്ഥർക്കു ടി.എ യും ഡി.എ യും മാത്രമേനൽകാനാവൂ എന്ന് കോടതി പറഞ്ഞു.കേരളാ യാത്രയുടെ അലവൻസ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം കഴിഞ്ഞ ദിവസം മദനിയുടെ കേരളത്തിലെ സുരക്ഷാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.സുരക്ഷാ ചെലവുകളുടെ കാര്യത്തിൽ കർണാടക സർക്കാർ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
കണ്ടക്റ്റർക്ക് പോലീസ് മർദനം;ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
ഇരിട്ടി:ബസ് കണ്ടക്റ്ററെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.ബസ് ഉടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.ഇന്നലെ രാവിലെ തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ശ്രീഹരി ബസ്സിലെ കണ്ടക്റ്റർ സി.എച് റിയാസിനെ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കളക്ഷൻ ബാഗ് പിടിച്ചുവാങ്ങി അതിലെ പണമെടുത്തു എന്നുമാണ് പരാതി.ഒരു സ്റ്റോപ്പിൽ നിർത്തിയില്ല എന്ന് പറഞ്ഞാണ് പോലീസ് ബസ് പിടിച്ചു വെച്ച് ആയിരം രൂപ പിഴയീടാക്കിയത്. രാവിലെയായതിനാൽ പണം ഇല്ല വൈകിട്ട് അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ കണ്ടക്റ്റർ മർദിക്കുകയും ബാഗ് പിടിച്ചു വാങ്ങുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു.തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ തലശ്ശേരിൽ നിന്നും ഇരിട്ടിയിലേക്കുള്ള ബസ്സുകൾ കതിരൂരിൽ നിന്നും കായലോട് വഴിയാണ് കൂത്തുപറമ്പിൽ എത്തുന്നത്.ഇതുമൂലം 20 മിനുട്ട് അധികം ഓടേണ്ടതായും വരുന്നു.ഈ വസ്തുതകൾ മനസ്സിലാക്കാതെ മട്ടന്നൂർ പോലീസ് ബസ്സ് തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാരെ സ്ഥലം മാറ്റി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാരെ സ്ഥലം മാറ്റി.137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്.ബുധനാഴ്ച നടത്തിയ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോയിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.അതേസമയം സ്ഥലം മാറ്റം മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു.പണിമുടക്കിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നതായും എ.ഐ.ടി.യു.സി നേതൃത്വം വ്യക്തമാക്കി.എറണാകുളം,കരുനാഗപ്പള്ളി,കൊട്ടാരക്കര എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
പ്രവാസി വോട്ടിന് അംഗീകാരം
ന്യൂഡൽഹി:വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി.ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.വിദേശത്തു കഴിയുന്ന ഇന്ത്യക്കാർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം.ഇതിനു പകരം അവർ താമസിക്കുന്ന രാജ്യത്തു വോട്ടിങ്ങിനു അവസരമൊരുക്കുകയോ പകരക്കാർക്കു സ്വന്തം മണ്ഡലങ്ങളിൽ അവസരം നൽകുകയോ ചെയ്യണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്.പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള നിർദേശമാണ് മന്ത്രിസഭാ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം. വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധി ആരെന്നു വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.ഒരുതവണ നിയോഗിക്കുന്ന പ്രതിനിധിക്ക് അതെ പ്രവാസിക്കു വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
എം.വിൻസെന്റ് എം.എൽ.എയെ മദ്യശാല വിരുദ്ധ സമരത്തിന്റെ പേരിലും റിമാൻഡ് ചെയ്തു
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എം.എൽ.എയെ മദ്യശാല വിരുദ്ധ സമരത്തിന്റെ പേരിലും റിമാൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ മദ്യശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചതിനാണ് കേസ്. പതിനാല് ദിവസത്തേക്കാണ് നെയ്യാറ്റിന്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. മൂന്നര മാസം മുൻപ് നടന്ന സംഘർഷത്തിൽ , വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാന്ഡഡിലായതിന് പിന്നാലെയാണ് കേസെടുത്തിരുന്നത്. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിൻസെന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വിധി പറയാനായി ഏഴാം തീയതിലേക്ക് മാറ്റി. കേസിൽ വാദം പൂർത്തിയായി.
വിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായം
തിരുവനന്തപുരം:ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ താരം കൂടിയായ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയാണ് ബൂട്ടണിയുന്നത്. അത്ലറ്റ് പിയു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 25,000 രൂപയാണ് മാസം തോറും ചിത്രയ്ക്ക് പരിശീലനച്ചെലവിലേക്ക് നല്കുക.ഇതില്‍ 10,000 രൂപ പ്രതിമാസ അലവന്‍സായും ദിവസം 500 രൂപ നീതം ഫുഡ് അലവന്‍സായുമാണ് നല്കുക.തനിക്കൊരു ജോലി വേണമെന്ന പി.യു.ചിത്രയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.
ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തി മൊഴിയെടുത്തത്. ദിലീപിന്റെ പേരിലുള്ള കെ.എല്‍.ബി.എഫ് 2007 കാറിലാണ് ഇവരെത്തിയത്. സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സഹ നിര്‍മാതാവുമായിരുന്നു.
മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്രാ അനിശ്ചിതത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മഅ്ദനിയുടെ കേരളത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും. ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനം. കേരളത്തിലെത്താനായി മഅ്ദനിക്ക് കര്‍ണാക പൊലീസ് ആവശ്യപ്പെട്ട ഉയര്‍ന്ന സുരക്ഷാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മഅദനിക്ക് കേരളത്തിലെത്താന്‍ സഹായകരമായ ഇടപെടല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല സിദ്ധാരാമയ്യയോട് ആവശ്യപ്പെട്ടു.അതേ സമയം പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രതികരണം.