തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്തേക്ക് മാറ്റാൻ ആലോചന.മേളയ്ക്കായി പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനം.സാധാരണ മേള നടത്തിയിരുന്നത് ജനുവരി രണ്ടാം വാരം മുതൽ അവസാന വാരം വരെ ആയിരുന്നു.ഇത് ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടത്താനാണ് നീക്കം.വിജയികൾക്ക് സമ്മാനം നൽകി പുതുവത്സരത്തിനു തുടക്കമാകും.ജില്ലാ മേളകൾ ക്രിസ്തുമസ് പരീക്ഷയ്ക്ക് മുൻപെയായിരിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ നിർദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാൽ തൃശൂരിൽ ഈ ക്രിസ്തുമസ് കാലത്ത് പുതുചരിത്രവുമായി മേളയ്ക്ക് കൊടിയുയരും.
രാഷ്ട്രീയ സംഘർഷം;കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച ഇന്ന്
കണ്ണൂർ:രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച നടക്കും.രാവിലെ 9.30 ന് പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരും സിപിഎം,ബിജെപി ജില്ലാ നേതാക്കളും ആർ.എസ്.എസ് പ്രതിനിധികളും പങ്കെടുക്കും.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരിലും ചർച്ച നടക്കുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്.രാത്രി ഏഴുമണിയോടെ ഫലമറിയാനാകും.എൻ.ഡി.എ സ്ഥാനാർഥി വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചു കഴിഞ്ഞു.ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി.ലോക്സഭയിലെയും രാജ്യസഭയിലെയും എം.പി മാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വോട്ടു ചെയ്ത ബിജെഡിയും ജെഡിയുവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുന്നു.790 എം.പി മാരാണ് വോട്ടർമാർ.790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻ ഡി എ പ്രതീക്ഷിക്കുന്നത്.
മട്ടന്നൂർ തെരഞ്ഞെടുപ്പ്;പോളിംഗ് സാധനങ്ങളുടെ വിതരണം ഏഴിന്
കണ്ണൂർ: മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങൾ ഓഗസ്റ്റ് ഏഴിനു വിതരണം ചെയ്യുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണു സാധനങ്ങൾ വിതരണം ചെയ്യുന്നതും എട്ടിനു പോളിംഗ് അവസാനിച്ച ശേഷം അവ തിരികെ വാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെ വാങ്ങലിനും ഏഴു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണു ക്രമീകരിച്ചിട്ടുള്ളത്. പോളിംഗ് ആവശ്യത്തിനുള്ള ഫോറങ്ങൾ, രജിസ്റ്ററുകൾ, സ്റ്റേഷനറി, മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ ഓരോ പോളിംഗ് സ്റ്റേഷനും വേണ്ടി പ്രത്യേകം പായ്ക്ക് ചെയ്താണു വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് ഓഗസ്റ്റ് അഞ്ചിനു പൂർത്തിയാക്കും. അതിനു ശേഷം അവ വരണാധികാരികളുടെ മേൽനോട്ടത്തിൽ വിതരണ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമുകളിലാകും സൂക്ഷിക്കുക. ഓഗസ്റ്റ് എഴിനു പോളിംഗ് സാധനങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കൗണ്ടറുകളിലൂടെ പോളിംഗ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു.
സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.ജീവനക്കാരുടെ കുറഞ്ഞ പെൻഷൻ 3000 രൂപയായാണ് വർധിപ്പിച്ചത്.പ്രാഥമിക സംഘങ്ങൾക്ക് നേരത്തെ 1500 രൂപയും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 2000 രൂപയുമായിരുന്നു മുൻപ് നൽകിയിരുന്ന പെൻഷൻ.സഹകരണ പെൻഷൻകാർക്ക് അനുവദിച്ചിരുന്ന ക്ഷാമബത്ത അഞ്ചു ശതമാനത്തിൽനിന്നും ഏഴു ശതമാനമാക്കി.പ്രാഥമിക സംഘങ്ങൾക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 1500 രൂപയുമായിരുന്ന കുടുംബ പെൻഷൻ 2000 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്.പെന്ഷനെർ മരിച്ചാൽ ഏഴു വർഷം കഴിയുന്നത് വരെയോ 65 വയസ്സ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെൻഷൻ മുഴുവനായും നൽകും.പിന്നീട് 50 ശതമാനമായിരിക്കും നൽകുക.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം;ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയുടെ ചുവട് പിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലും അതില്‍ ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണ്.സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂർ വേദിയാകും
തിരുവനന്തപുരം:സി.പി.എമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിന് തൃശൂർ വേദിയാകും.ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തൃശ്ശൂരിൽ നടത്താനുള്ള തീരുമാനമെടുത്തത്.2018 ഫെബ്രുവരി 23 മുതൽ 28 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നല്കാൻ തീരുമാനിച്ചതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ സമ്മേളനങ്ങൾ ഡിസംബർ അവസാന വാരത്തോടെയാണ് ആരംഭിക്കുന്നത്.ഏഷ്യൻ രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയിൽ നടക്കുമെന്ന് കോടിയേരി പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്
അഹമ്മദാബാദ്:കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്.ഗുജറാത്തിലെ ബനസ്‌കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതായിരുന്നു രാഹുൽ.ഇതിനിടെയാണ് രാഹുലിന്റെ വാഹന വ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്.കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.വാഹനത്തിന്റെ ചില്ലുകളും തകർന്നു.രാഹുൽ ഗാന്ധി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മരണം രെജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമെന്ന് കേന്ദ്രം
ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്രം.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.ജമ്മു കശ്മീർ,ആസാം,മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലയിടത്തുംഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം മരണപ്പെട്ടയാൾക്കു തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ ആധാർ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ആൾമാറാട്ടം ഉൾപ്പെടയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഐ.എസ് ബന്ധം;ആലപ്പുഴ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ:ഐ.എസ് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നു ആലപ്പുഴ സ്വദേശിയെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു.ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബേസിൽ ഷിഹാബിനെയാണ് അന്വേഷണ ഏജൻസി വ്യാഴാച രാത്രി വീട്ടിൽ നിന്നും വിലങ്ങു വെച്ച് കസ്റ്റഡിയിലെടുത്തത്.ഒരാഴ്ചയായി ഇയാളെ പിടികൂടാനായി എൻ.ഐ എ സംഘം ആലപ്പുഴയിലുണ്ടായിരുന്നു.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ജില്ലാ കോടതിക്ക് സമീപമുള്ള ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും രാത്രി പത്തുമണിയോടെ വിലങ്ങുവെച്ചു കൊണ്ടുപോവുകയുമായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ് ബുക്ക് പേജിൽ കമന്റിടുകയും ഫേസ്ബുക് ലിങ്കും ബേസിൽ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.മാതാവും സഹോദരിയും മാതാവിന്റെ അമ്മയും മാത്രമാണ് ശിഹാബിന്റെ വീട്ടിലുള്ളത്.പിതാവ് വിദേശത്താണ്.കോയമ്പത്തൂരിൽ ബി ടെക്കിനു പഠിക്കുകയാണ് ശിഹാബ്.