തിരുവനന്തപുരം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ എത്തുന്നു.നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തിൽതെളിവെടുപ്പ് നടത്തുന്ന കമ്മീഷൻ തിരുവന്തപുരത്തെ ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവർ എത്തുന്നതെന്നാണ് വിശദീകരണം.
മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കോഴിക്കോട്:മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.കാരശ്ശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്.പേര് റഷീദ് എന്ന് വെളിപ്പെടുത്തി ഇയാൾ വ്യാഴാഴ്ച്ച മദ്രസയിലെത്തിയിരുന്നു.തനിക്കു ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ എത്തിയത്.എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കാൻ പറ്റില്ലെന്ന് കമ്മിറ്റി അറിയിച്ചു.ദൂരസ്ഥലത്തു നിന്നും വന്നത് കൊണ്ട് രാത്രി പള്ളി അധികൃതർ അയാളെ അവിടെ തങ്ങാൻ അനുവദിക്കുകയായിരുന്നു.മറ്റു കുട്ടികൾക്കൊപ്പമാണ് ഇയാൾ ഉറങ്ങിയത്.പിറ്റേ ദിവസം ഉച്ചയോടെ ഇയാൾ പോവുകയും ചെയ്തു.ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.പീഡന വിവരം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.വെള്ളിയാഴ്ച അവധിയായതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് പുറംലോകം ഈ വിവരം അറിയുന്നത്.പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയിൽ
കൊച്ചി:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയെ സമീപിച്ചു.നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭയുടെ നിർദേശപ്രകാരം ഡി സിനിമാസ് അടച്ചു പൂട്ടിയത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തീയേറ്റർ അടച്ചുപൂട്ടാൻ നഗരസഭ തീരുമാനമെടുത്തത്.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി
കൊച്ചി:ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ വിലക്ക് നീക്കി.ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കില്ല എന്ന് ഹൈകോടതിയാണ് വിധിച്ചത്.ഐ.പി.എല്ലിൽ ഒത്തു കളിച്ചു എന്നാരോപിച്ചാണ് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം.ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെവിട്ടതാണ് എന്നും കോടതി നിരീക്ഷിച്ചു.വിലക്ക് നീക്കിയ വാർത്തയോട് ശ്രീശാന്ത് സന്തോഷവാനായാണ് പ്രതികരിച്ചത്.ദൈവത്തിനും തന്നെ പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.ഇനി മുൻപിലുള്ള ആദ്യ ലക്‌ഷ്യം കേരള ടീമിൽ എത്തുക എന്നുള്ളതാണെന്നും ഇന്ത്യൻ ടീമിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
കോട്ടയം ഭാരത് ആശുപത്രിയില്‍ വീണ്ടും നഴ്സ് സമരം
കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചു. നേരത്തെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരക്കാരെ ആശുപത്രിക്ക് മുന്‍പില്‍ പൊലീസ് തടഞ്ഞു.ശമ്പള വര്‍ദ്ധനവ്, ഷിഫ്റ്റ് തുടങ്ങിയ 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മാസം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തിയത്. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടേയും നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലും സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമരം ചെയ്ത നേഴ്സുമാര്‍ക്ക് നേരെ മാനേജ്മെന്റ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് നഴ്സുമാര്‍ പറയുന്നത്.സമരം ചെയ്ത 9 നഴ്സുമാരെ അകാരണമായി മാനേജ്മെന്റ് പിരിച്ച് വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. സമരം ഇതിനോടകം യുഎന്‍എ ഏറ്റെടുത്തു കഴിഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആശുപത്രി കോമ്പൌണ്ടില്‍ സമരം ചെയ്യാന്‍ പൊലീസ് നഴ്സുമാരെ അനുവദിച്ചില്ല.
ഓഗസ്റ്റ് 22 ന് ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:ഓഗസ്റ്റ് 22 ന് ബാങ്ക് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി പണിമുടക്കും.സാധാരണക്കാരന്റെ താല്പര്യങ്ങൾക്കെതിരെ സർക്കാർ നടപ്പിലാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമീപകാലത്തുണ്ടായ കേന്ദ്ര സർക്കാരിന്റെ ചില നയപ്രഖ്യാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകർക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ ചണ്ടീഗഡ് മേഖല ജനറൽ സെക്രെട്ടറി ദീപക് ശർമ്മ ആരോപിച്ചു.
ബാർബർ ഷോപ്പ് മാലിന്യം കിണറ്റിൽ തള്ളിയ ഷോപ്പുടമ പിടിയിൽ
ചാല:നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ബാർബർഷോപ്പിലെ മാലിന്യം തള്ളിയ ഷോപ്പുടമ പിടിയിലായി.ചാലക്കുന്നിലെ രാജീവ്ജി യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിന്റെ 25 കോൽ ആഴമുള്ള കിണറ്റിലാണ് മുടി ഉൾപ്പെടെയുള്ള നാലു ചാക്ക് മാലിന്യം തള്ളിയത്.ഇന്നലെ രാവിലെ കിണറ്റിൽ നിന്നും വെള്ളമെടുക്കാനെത്തിയ സ്ത്രീകളാണ് കിണറ്റിൽ മാലിന്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയും എടക്കാട് പോലീസും സ്ഥലത്തെത്തി കിണറിൽ നിന്നും ചാക്കുകെട്ടുകൾ പുറത്തെടുത്തു.ചാക്കുകൾ അഴിച്ചുനോക്കി പരിശോധിച്ചപ്പോഴാണ് ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളാണ് എന്ന് മനസിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാർബർ ഷോപ്പുടമ മട്ടന്നൂർ സ്വദേശി മജീദ് പിടിയിലായി.ഇയാൾ മാലിന്യം തള്ളാൻ വേറെ രണ്ടുപേരെ ഏൽപ്പിച്ചിരുന്നു. ഇവർ ഓട്ടോയിൽ കൊണ്ടുവന്നാണ് മാലിന്യം കിണറ്റിൽ തള്ളിയതെന്നു അന്വേഷണത്തിൽ മനസിലായി.ഇവർ മൂന്നുപേർക്കുമെതിരെ എടക്കാട് പോലീസ് കേസെടുത്തു.കൊടും വേനലിൽ പോലും വറ്റാത്ത ഈ കിണറ്റിൽ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് വെള്ളമെടുക്കുന്നത്.മലിനമായ കിണറിൽ നിന്നും വെള്ളമെടുക്കാൻ കഴിയാതെ വീട്ടമ്മമാർ ദുരിതത്തിലായി. ശുചീകരണ പ്രവർത്തനങ്ങൾ ഷോപ്പുടമയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ചികിത്സ നിഷേധിച്ച രോഗി ആംബുലന്‍സില്‍ മരിച്ചു; ആശുപത്രികള്‍ക്കെതിരെ കേസ്
തിരുവനന്തപുരം:ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തിൽപെട്ട തമിഴ്‍നാട് സ്വദേശി മരിച്ച സംഭവത്തിൽ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജും ഇയാള്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് ആശുപത്രികളില്‍ നിന്ന് മുരുകനെ മടക്കി അയച്ചത്.അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ് യു ടി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. ആശുപത്രികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.അപകടത്തിപെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കൂടാതെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്ററുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങിയ മൂന്നുപേർ വിഷവാതകം ശ്വസിച്ച് മരിച്ചു.ലജ്പത് നഗറിൽ ഇന്നലെയാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകയ്‌ക്കെടുത്ത തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്ത ബോർഡ് നിഷേധിച്ചു.മരിച്ചവർ ജൽ ബോർഡിലുള്ള തൊഴിലാളികളല്ല.എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇവർ മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജൽ ബോർഡ് അധികൃതർ പറഞ്ഞു.ആദ്യം അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാന്ഹോളിലിറങ്ങി.കുറെ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനെ തുടർന്ന് ജോലി കരാറെടുത്തിരുന്നയാൾ രണ്ടാമനെ ഇറക്കി വിട്ടു.അയാളെയും കാണാതായപ്പോൾ മൂന്നാമത്തെയാളെയും ഇറക്കി.മൂന്നാമനെയും കാണാതായതോടെ നാലാമത്തെയാളെ കയറുകെട്ടി താഴെ ഇറക്കി.ശ്വാസം കിട്ടുന്നില്ലെന്ന് ഇയാൾ നിലവിളിച്ചതിനെ തുടർന്ന് ഇയാളെ വലിച്ചു കയറ്റി.പിന്നീട് പോലീസെത്തി മറ്റു മൂന്നുപേരെയും പുറത്തെടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിഷവാതകം ശ്വസിച്ച നാലാമനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ മൺകൂനയിൽ ഇടിച്ച് മൽസ്യബന്ധന ബോട്ട് തകർന്നു
കണ്ണൂർ:മൽസ്യബന്ധന ബോട്ട് മൺകൂനയിൽ ഇടിച്ചു തകർന്നു.ഇന്നലെ പുലച്ചെ ആയിക്കര മാപ്പിളബേയിൽ ചെഗ്വേര എന്ന ബോട്ടാണ് അപകടത്തിപെട്ടത്.കഴിഞ്ഞ ദിവസം രാത്രി മൽസ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ കയറ്റി ഇട്ടതായിരുന്നു ബോട്ട്.ഇന്നലെ പുലർച്ചെ വീണ്ടും മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ ബോട്ട് കടലിലേക്ക് നീക്കിയപ്പോഴാണ് കൂറ്റൻ മൺകൂനയിൽ തട്ടി ബോട്ട് തകർന്നത്.ആളപായമില്ല.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.