ന്യൂഡൽഹി:സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ദീപക് മിശ്രയെ 45 ആമത് ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഓഗസ്റ്റ് 27 ന് സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം ചുമതലയേൽക്കും.1953 ഇൽ ജനിച്ച മിശ്ര 1977 ഇൽ ഒഡിഷ ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി.1997 ലാണ് സ്ഥിരം ജഡ്ജിയായത്.2009 ഇൽ പട്ന ഹൈക്കോടതിയുടെയും തുടർന്ന് ഡൽഹി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായ അദ്ദേഹം 2011 ഒക്ടോബറിലാണ് സുപ്രീം കോടതി ജഡ്ജിയായത്.
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ
മാനന്തവാടി:വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ.വീടിന്റെ പുറകു വശത്ത് മൂന്നു മീറ്ററിലേറെ ഉയരമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് വളർത്തിയിട്ടുള്ളത്.കല്ലുമൊട്ടം കുന്ന് പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ(69),കൊച്ചുമകൻ ഷോൺ(22) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഷോണിന്റെ സുഹൃത്ത് റോഷൻ എന്ന ഉണ്ണി ഒളിവിലാണ്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഇതിനു പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
500,2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി:500,2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ്.രാജ്യസഭയിലാണ് കോൺഗ്രസ് ഇക്കാര്യം ഉന്നയിച്ചത്.ശൂന്യ വേളയിൽ കോൺഗ്രസ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലാണ് വിഷയം സഭയിൽ ഉയർത്തിയത്.പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും ജെഡിയു അംഗങ്ങളും രംഗത്തെത്തി.എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെ നിസാരമായ പ്രശ്നങ്ങൾ ഉയർത്തി ശൂന്യവേള തടസപ്പെടുത്താണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി യുടെ രാജ്യസഭയിലെ നേതാവും മന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മരിച്ച സംഭവം; കൊല്ലത്തെ മൂന്ന് ആശുപത്രികള്‍ പ്രഥമ ദൃഷ്ട്യാകുറ്റക്കാര്‍
കൊല്ലം:വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കൊല്ലത്തെ മൂന്ന് ആശുപത്രികള്‍ പ്രഥമ ദൃഷ്ട്യാകുറ്റക്കാരാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം. ആശുപത്രിയിലെ ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടി പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. മരിച്ച മുരുകന്‍റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടു നല്‍കും. ചികിത്സ കിട്ടാതെ തിരുനെല്‍വേലി സ്വദേശി മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. വെന്‍റിലേറ്റര്‍ സൌകര്യം ഇല്ല, ന്യൂറോ സര്‍ജന്‍ സ്ഥലത്തില്ല തുടങ്ങിയ കാരണങ്ങളാണ് തമിഴ്നാട് സ്വദേശി മരുകന് ചികിത്സ നിഷേധിക്കാനായി കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ചത്.എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് ഈ ആശുപത്രികളിലെ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ഈ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. ചികിത്സ നല്‍കിയാല്‍ പണം ലഭിക്കുമോ എന്ന മാനേജ്മെന്‍റിന്‍റെ ആശങ്കയാണ് മുരുകനെ പ്രവേശിപ്പിക്കുന്നതിന് തടസമായതെന്നാണ് പൊലീസ് നിഗമനം. അത്യാഹിത വിഭാഗത്തിന്റെ ചുതലയുള്ള ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അഞ്ച് ആശുപത്രികളിലേയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
കേരള ബാങ്ക് ഉടൻ;ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക
തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന.ജില്ലാ സഹകരണ ബാങ്കുകൾക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമുണ്ട്.ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്.വിദഗ്ദ്ധ സമിതിയുടെ റിപ്പോർട് അനുസരിച്ച് ഇനി അകെ 1341 ജീവനക്കാർ മാത്രമാണ് ആവശ്യമുള്ളത്.ഇതോടെയാണ് ജീവനക്കാരുടെ ജോലി ആശങ്കയിലായിരിക്കുന്നത്.അതേസമയം ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകൾ വെട്ടിക്കുറക്കുന്നതോ ആയ സമീപനം സർക്കാരിനില്ലെന്നും ഇത്തരം നിർദേശം കേരളത്തിന്റെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണു സൂചന.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി
കൊടുവള്ളി:അടിവാരത്തിനും കൊടുവള്ളിക്കും ഇടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാൽ(4) ആണ് മരിച്ചത്.അപകടത്തിൽ മരിച്ച അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും മകൻ ഷാജഹാന്റെ മകനാണ് നിഹാൽ.ഷാജഹാന്റെ മൂത്ത മകൻ മുഹമ്മദ് നിഷാൽ ശനിയാഴ്ച മരിച്ചിരുന്നു.നിഹാലിന്റെ മാതാവ് ഹസീനയും പരിക്കേറ്റു കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
‘മാഡം കെട്ടുകഥയല്ല, സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെ’-പൾസർ സുനി
തൃശൂർ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ മാഡം കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ മാസം 16 ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന വി.ഐ.പി മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്.മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.അതിനിടെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി ഇന്ന് നീട്ടുകയും ചെയ്തിട്ടുണ്ട്.മാഡം ഒരു സിനിമ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
സന ഫാത്തിമയെ തിരയാൻ സ്കൂബ് ക്യാമറയുമായി ദുരന്തനിവാരണ സേനയെത്തി
പാണത്തൂർ:പാണത്തൂരിൽ നിന്നും കാണാതായ സന ഫാത്തിമ എന്ന മൂന്നര വയസ്സുകാരിയെ കണ്ടെത്താൻ ദുരന്ത നിവാരണ സേനയെത്തി.ഇന്ന് രാവിലെ ദുരന്ത നിവാരണ സേന ഓഫീസർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്.സംഘം കുട്ടി ഒഴുകിപോയി എന്ന് പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് കാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.വെള്ളത്തിലിറക്കുന്ന ക്യാമെറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും.പുഴയുടെ അടിത്തട്ടിൽ എവിടെയെങ്കിലും കുട്ടി തങ്ങി നിൽക്കുന്നുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്.ഇത്തരം പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടി വരുന്നത്.വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.അതിനിടെ നാടോടികൾ സംഭവ സ്ഥലത്തു കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ട്.സന ഫാത്തിമയുടെ വീടിനു സമീപത്തുള്ള മറ്റു പല വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.
സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ സ്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീം കോടതി തള്ളി.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും അതാതു സംസ്ഥാന സർക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ യോഗ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
തിരുവനന്തപുരം:നെയ്യാറ്റിൻകര അമരവിള കണ്ണംകുഴിയിൽ തീവണ്ടി തട്ടി യുവാവ് മരിച്ചു.നെയ്യാറ്റിൻകര മരുതാത്തൂർ മണികണ്ഠ വിലാസത്തിൽ ഭഗത്(23) ആണ് മരിച്ചത്.പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിട്യൂട്ടിലെ ട്രെയിനിയാണ് ഭഗത്.ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.തീവണ്ടി തട്ടി നിലത്തു വീണ ഭാഗത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.