കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തീയേറ്റർ അടച്ചുപൂട്ടിയത്.തീയേറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നതെന്നും തീയേറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തീയേറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്തു ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ജാമ്യാപേക്ഷ നാളെ സമർപ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ളയുടെ ഓഫീസ് അറിയിച്ചു.എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി.മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു.നാളെ ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിലാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുന്നത്.അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ഇത് വരെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്.
എസ്.ബി.ഐക്കു പിന്നാലെ ആക്സിസ് ബാങ്കും സേവിങ്സ് അക്കൗണ്ട് പലിശ കുറച്ചു
മുംബൈ:രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും.50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാലു ശതമാനം പലിശ തുടരും.ഒരു കോടിക്ക് താഴെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ നൽകുന്ന പലിശ 3.5 ശതമാനമാണ്.മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും കർണാടക ബാങ്കും സമാനമായ രീതിയിൽ പലിശ നിരക്ക് ബഹിഷ്‌ക്കരിച്ചിരുന്നു.റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്‌പ്പാ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.
ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
കണ്ണൂർ:ആയിക്കര ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.എഡിഎമ്മുമായി നടത്തിയ ചർച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. ഹാർബറിലെ മണൽ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു രണ്ടു ദിവസമായി തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയിക്കരയിൽ ഹർത്താൽ നടത്തിയ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു.ഹാർബറിൽ മണൽ ഡ്രജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നത്.ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ചു മത്സ്യബോട്ടുകൾ അപകടത്തിൽ പെടുന്നതു പതിവായ സാഹചര്യത്തിലാണു തൊഴിലാളികൾക്കു സമരത്തിലേക്കു നീങ്ങേണ്ടിവന്നത്.അഴിമുഖത്ത് 20നു ഡ്രജിങ് പുനരാരംഭിക്കും. സ്ഥലമില്ലാത്തതിനാൽ ബാർജിൽ നിന്നു നാല് കിലോമീറ്റർ അകലെ ഉൾക്കടലിൽ ഡ്രജ് ചെയ്തെടുക്കുന്ന മണൽ തള്ളാനാണ് തീരുമാനം. അഴിമുഖത്തടിയുന്ന മണൽ കാരണം അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാൻ എഡിഎം വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം.
എവറസ്റ്റ് കീഴടക്കിയെന്നു നുണ പറഞ്ഞ ദമ്പതികളെ പിരിച്ചുവിട്ടു
പൂനെ:എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്നു നുണ പറഞ്ഞ പോലീസ് ദമ്പതികളെ പിരിച്ചുവിട്ടു.പൂനെയിലെ പോലീസ് കോൺസ്റ്റബിൾമാരായ ദിനേശ് റാത്തോഡിനെയും ഭാര്യ താരകേശ്വരിയെയുമാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സർവീസിൽ നിന്നും പുറത്താക്കിയത്.കഴിഞ്ഞ വർഷം മെയ് ആദ്യമാണ് തങ്ങൾ എവറസ്റ്റ് കീഴടക്കി എന്ന അവകാശവാദവുമായി ദമ്പതികൾ രംഗത്തെത്തിയത്.എവറസ്റ്റിന്റെ ഏറ്റവും മുകളിൽ നിൽക്കുന്ന ചിത്രം സഹിതമാണ് ഇവർ രംഗത്തെത്തിയത്.ഇതുമായി ഇവർ നേപ്പാൾ ടൂറിസം മന്ത്രാലയത്തെ സമീപിക്കുകയും മന്ത്രാലയത്തെ തെറ്റിധരിപ്പിച്ചു സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുകയും ചെയ്തു.തുടർന്ന് ഇവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു.ചിത്രം ശ്രദ്ധയിൽപെട്ട ചിലർ ഇത് മോർഫ് ചെയ്ത ചിത്രമാണെന്ന് പറഞ്ഞു രംഗത്തെത്തി.സംഭവം വിവാദമായതിനെ തുടന്ന് പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് ചിത്രം മോർഫുചെയ്തതാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.സത്യം പുറത്തു വന്നതോടെ നേപ്പാൾ സർക്കാർ ദമ്പതികളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും 10 വർഷത്തേക്ക് വിലക്കി.
അഹമ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയിലേക്ക്
ഗാന്ധിനഗർ:ഗുജറാത്തിൽ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അഹമ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കൂറുമാറി ബിജെപി ക്കു വോട്ടു ചെയ്ത രണ്ടു കോൺഗ്രസ് എംഎൽഎ മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ധാക്കിയതോടെയാണ് പട്ടേൽ വിജയിച്ചത്.വോട്ട് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി ഇനി നിയമ യുദ്ധത്തിനൊരുങ്ങുകയാണ് എന്ന് ഗുജറാത്തിലെ ബിജെപി വക്താവ് അറിയിച്ചു.കോൺഗ്രസിലെ രാഘവ്ജി പട്ടേൽ,ഭോലാഭായി ഗോഹിൽ എന്നിവരുടെ വോട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം പോളിങ്
മട്ടന്നൂർ:ഇന്നലെ നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം വോട്ടു രേഖപ്പെടുത്തി.നഗരസഭയിൽ മൊത്തം 36330 വോട്ടർമാരുള്ളതിൽ 30122 വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്.ഓഗസ്റ്റ് പത്തിന് രാവിലെ പത്തു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.
കനത്ത സുരക്ഷാ വലയത്തിൽ മദനി തലശ്ശേരിയിൽ
കണ്ണൂർ:മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പിഡിപി നേതാവ് അബ്ദുൽ നാസർ മദനി തലശ്ശേരിയിലെത്തി. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രെസ്സിൽ രാവിലെ 7.30 ഓടെ തലശ്ശേരിയിലെത്തിയ മദനി സ്വകാര്യ ഹോട്ടലിൽ വിശ്രമിക്കുകയാണ്.തലശ്ശേരി ടൌൺ ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ ഹോട്ടലിൽ എത്തും.വിവാഹ വേദിയായ ടൌൺ ഹാളിലും മദനി താമസിക്കുന്ന ഹോട്ടലിനും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.പാർട്ടി നേതാവിനെ സ്വീകരിക്കുന്നതിനായി നിരവധി പിഡിപി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.വൈകിട്ട് നാലു മണിക്ക് അഴിയൂർ ഹാജിയാർ പള്ളിക്കടുത്ത വധൂ ഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം കോഴിക്കോട് കാലിക്കറ്റ് ടവറിലേക്കു പോകും.അവിടെ നിന്ന് നാളെ രാവിലെ നാട്ടിലേക്കു മടങ്ങും.മദനി തിരിച്ചു പോകും വരെ തലശ്ശേരി പോലീസിന്റെ നിരീക്ഷണത്തിലാകും. ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം.മൂന്നു സിഐ മാരുടെ നേതൃത്വത്തിൽ നൂറിലേറെ പോലീസുകാരാണ് മഫ്ടിയിലും അല്ലാതെയും നഗരത്തിലുള്ളത്. ഇവർക്കൊപ്പം ഒരു സംഘം കർണാടക പോലീസും തലശ്ശേരിയിൽ എത്തിയിട്ടുണ്ട്.
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്;അഹമ്മദ് പട്ടേലിന് വിജയം
അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയം.മണിക്കൂറുകൾ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെയാണ് ഫലം പ്രഖ്യാപിച്ചത്.രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ തന്ത്രങ്ങളെ അതിജീവിച്ചാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്.അഹമ്മദ് പട്ടേലിന് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥിയായ ബൽവന്ത് സിംഗ് രജ്‌പുത് ആണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്.വോട്ടിങ് പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.വോട്ടെണ്ണൽ ആരംഭിച്ചു അല്പസമയത്തിനകം തന്നെ നിർത്തിവെക്കേണ്ടി വന്നു.രണ്ടു എം എൽ എമാരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണൽ നിർത്തിവെച്ചത്.ഇവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത് ഷായെ ഉയർത്തി കാണിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.കൂറുമാറി വോട്ട് ചെയ്ത വിമത എംഎൽഎ മാരുടെ വോട്ട് റദ്ദാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു.ഇതിനിടെ സമാന ആരോപണവുമായി ബിജെപി യും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.രണ്ടു വോട്ടുകൾ റദ്ദാക്കിയതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 44 വോട്ടുകൾ മതി എന്നായി.കൃത്യം 44 വോട്ടുകൾ നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
കൂറുമാറൽ; രാജ്യസഭാ വോെട്ടണ്ണൽ തെര.കമ്മീഷെൻറ തീരുമാനത്തിന് ശേഷം
