തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടി.ഓഫീസർമാരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്.നിലവിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തി സമയം.അടുത്തയാഴ്ച മുതൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തി സമയം.ഈ വിഭാഗക്കാർക്ക് എല്ലാ മാസവും രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനും മാനേജ്‌മന്റ് തീരുമാനിച്ചു.
സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ബോണസ് 3500 രൂപയിൽ നിന്നും 4000 രൂപയായി വർധിപ്പിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കുറഞ്ഞത് 24000 രൂപ മൊത്തശമ്പളം ഉള്ളവർക്കാണ് ബോണസ് നൽകുന്നത്.മറ്റു ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയിൽ നിന്നും 2750 രൂപയാക്കി ഉയർത്തുകയും ചെയ്തു.എക്സഗ്രെഷ്യ പെൻഷൻകാർക്ക് ഉത്സവബത്ത നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഉപ്പുമാവിനുള്ളിൽ വെച്ച് വിദേശ കറൻസി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി:ഉപ്പുമാവിനുള്ളിൽ വെച്ച് വിദേശ കറൻസി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.1.29 കോടി രൂപയുടെ കറൻസി നോട്ടുകൾ ആണ് ഇവർ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.പുണെ വിമാനത്താവളത്തിൽ ആണ് സംഭവം.യാത്രക്കാരുടെ രേഖകൾ പരിശോധിച്ചപ്പോൾ എമിഗ്രേഷൻ ഓഫീസർക്ക് തോന്നിയ സംശയമാണ് കറൻസി കടത്തു പിടികൂടാൻ വഴിതെളിച്ചത്.ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചു വിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്.പുണെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇരുവരെയും പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യക്കാർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട;80 രാജ്യങ്ങൾക്ക് വിസ ഇളവ് നൽകി ഖത്തർ
ദോഹ:ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട.സൗദിയും സഖ്യ രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. യു.എസ്, യു.കെ, കാനഡ,ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 80 രാജ്യങ്ങളിൽ നിന്നുമുള്ളവർക് ഇനി മുതൽ ഖത്തറിൽ പ്രവേശിക്കാൻ വിസ വേണ്ടെന്നാണ് ഖത്തർ ടൂറിസം അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.ഈ രാജ്യങ്ങളിൽ നിന്നുള്ളവർ വിസയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ഖത്തർ മന്ത്രാലയം വ്യക്തമാക്കി.പാസ്സ്‌പോർട്ട് ,മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്,എന്നീ രേഖകളുള്ളവർക്ക് ഇനി മുതൽ സന്ദർശക വിസയില്ലാതെ ഖത്തറിലെത്താം.വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കു 30 ദിവസം മുതൽ 180 ദിവസം വരെ രാജ്യത്തു തങ്ങാമെന്നും രാജ്യം അറിയിക്കുന്നു.ഏതു രാജ്യത്തു നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചായിരിക്കും ഈ കാലയളവ്.നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടാണ് ഖത്തറിന്റെ നീക്കം.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസ് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാന സർക്കാർ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.അഡ്മിഷനും കൗൺസിലിംഗും ഉടൻ തുടങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പഴയ ഫീസ് തുടരാമെന്ന തരത്തിലുള്ള കരാർ ഇനി സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുമായി സർക്കാർ ഉണ്ടാക്കരുത്.ഓരോ കോളേജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച പ്രസിദ്ധീകരിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി.സർക്കാർ നിശ്ചയിച്ചതിലും അധികമായി വരുന്ന തുക ബാങ്ക് ഗ്യാരന്റിയായി മാത്രം നൽകിയാൽ മതി.ഫീസ് എൻട്രൻസ് കമ്മീഷണറുടെ പേരിൽ ഡി.ഡി യായി അടക്കേണ്ടെന്നും ഹൈക്കോടതി നിർദേശിച്ചു.
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് കേന്ദ്രസേനയുടെ സുരക്ഷ
കണ്ണൂർ:ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ വിഭാഗ് കാര്യവാഹക് ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് സുരക്ഷ ഒരുക്കി.കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്.ആര്‍എസ്എസിന്റെ കണ്ണൂര്‍വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ പരാതിക്കാരനുമായ ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരനാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സായുധ കമാന്‍ഡോ സുരക്ഷ ഒരുക്കിയിരിക്കുന്നത്.ഒരു ഹവീല്‍ദാരടങ്ങുന്ന അഞ്ചംഗ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശശിധരനൊപ്പമുണ്ടാകും. സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികൂടിയായ ശശിധരന് വധഭീഷണിയുണ്ടന്ന് കഴിഞ്ഞ ഏപ്രിലില്‍ രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് കേരള പൊലീസിനെ സുരക്ഷക്ക് നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സുരക്ഷയിലും കെടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ശശിധരന് സുരക്ഷ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശശിധരന് നേരിട്ട് സുരക്ഷ ഭടന്മാരെ നിയോഗിച്ചത്.
മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തിവെച്ചു
തിരുവനന്തപുരം:മിസോറാം ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ താൽക്കാലികമായി നിർത്തി വെച്ചു.വിൽപ്പന നിർത്തിവെക്കുന്ന കാര്യം മിസോറാം സർക്കാർ രേഖാമൂലം കേരളാ സർക്കാരിനെ അറിയിച്ചു.സംസ്ഥാനത്ത് മിസോറാം ലോട്ടറി വിൽപ്പന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പത്രങ്ങളിൽ മിസോറാം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയിരുന്നു.മിസോറാം ലോട്ടറിയോടുള്ള കേരളത്തിന്റെ നിലപാട് അന്യായമാണെന്നും നിയമ പ്രകാരമാണ് ലോട്ടറി വിൽപ്പനയെന്നും മിസോറാം സർക്കാർ പറഞ്ഞു.
കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
രാജപുരം:ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി..പാണത്തൂർ പവിത്രംകയം പുഴയിൽ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ മുതൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പവിത്രംകയം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജപുരം എസ്.ഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സനയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതിനെ തുടന്ന് ദിവസങ്ങളോളം വീടിനു സമീപത്തെ കനാലിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി
കൊടുവള്ളി:കൈതപ്പൊയിൽ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു.വെണ്ണക്കോട് തടത്തുമ്മേൽ മജീദ്-സഫീന ദമ്പതികളുടെ മകൾ ഖദീജ നിയ(10) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ നിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ കൊടുവള്ളി അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒന്പതായി.അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും കൊച്ചുമകളാണ് ഖദീജ നിയ.ഈ മാസം അഞ്ചിനാണ് അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസ്സും ജീപ്പും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്
ചെന്നൈ:തമിഴ്‌നാട്ടിലെ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്.ശ്രീലങ്കയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടു കിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം.കഴിഞ്ഞ ദിവസം 49 മൽസ്യത്തൊഴിലാളികളെയും അവരുടെ ഒൻപതു ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ പിടികൂടിയിരുന്നു.പുതുക്കോട്ട,രാമനാഥപുരം എന്നീ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.അനുവദനീയമായ സ്ഥലത്താണ് തങ്ങൾ മൽസ്യബന്ധനം നടത്തിയതെന്നും ശ്രീലങ്കൻ നാവികസേനാ അന്യായമായ നടപടിയാണ് സ്വീകരിച്ചതെന്നും സമരക്കാർ വ്യക്തമാക്കി.തമിഴ്‌നാട്ടിൽ നിന്നുള്ള 64 മൽസ്യ തൊഴിലാളികളാണ് ശ്രീലങ്കൻ ജയിലുകളിൽ ഉള്ളത്.ഇതിനു പുറമെ 125 ബോട്ടുകളും ശ്രീലങ്ക ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.