കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ തീപിടുത്തം.ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ആശുപത്രി അധികൃതരും അഗ്നിശമന സേനയും ചേർന്ന് തീയണച്ചു.വൈകിട്ടോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തനം പുനരാരംഭിച്ചു.യൂണിറ്റിലെ യു.പി.എസ്സിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്.ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു .പതിനേഴു ഡയാലിസിസ് യൂണിറ്റുകളാണ് ആശുപത്രിയിലുള്ളത്.സംഭവത്തെ തുടർന്ന് ഡയാലിസിസ് നടത്തേണ്ട രോഗികളെ പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിലേക്ക് മാറ്റി.വോൾട്ടേജിലുണ്ടായ വ്യതിയാനമായിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട് നല്കാൻ എൽ.എസ്.ഡി.ജി എക്സിക്യൂട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
പിണറായിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കണ്ണൂർ:പിണറായിയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ഓട്ടോറിക്ഷയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.പിണറായി സ്വദേശി സജിത്ത് പുരുഷോത്തമൻ(45) ആണ് മരിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ചിങ്ങം ഒന്ന്;പൂവിളികളുമായി പുതുവർഷം പിറന്നു
തിരുവനന്തപുരം:ഐശ്വര്യത്തിന്റെയും നന്മയുടെയൂം നല്ല കാലത്തിനെ വരവേറ്റുകൊണ്ട് ചിങ്ങം പിറന്നു.സമൃദ്ധിയുടെയും സ്നേഹത്തിന്റെയും നാളുകൾക്കായി ലോകമെബാടുമുള്ള മലയാളികൾ ഇന്ന് പുതുവർഷം ആഘോഷിക്കുന്നു.ഐശ്വര്യത്തിന്റെയും നന്മയുടെയും പൂക്കാലവുമായി എത്തുന്ന ചിങ്ങം ഓണത്തിന്റെ വരവറിയിക്കുന്നു.പഞ്ഞമാസമായ കർക്കിടകം പടിയിറങ്ങി ചിങ്ങം എത്തുന്നതോടെ കാർഷിക സമൃദ്ധിയുടെ കാലം വരവായി.രാമായണ മാസത്തിന്റെ സമാപനമായിരുന്നു ബുധനാഴ്ച.ചിങ്ങപ്പുലരി പ്രമാണിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും ഗുരുവായൂരിലും തിരക്കേറും. ചിങ്ങം ഒന്ന് ഇപ്പോൾ ഔദ്യോഗിക കർഷക ദിനം കൂടിയാണ്.മുക്കുറ്റിയും തുമ്പയും തൊടിയിൽ പൂക്കുമ്പോൾ നമുക്കുള്ളിൽ നന്മയും വിടരട്ടെ.
സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ
തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകൾ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കിൽനിന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും.സംഘടനാ ഭാരവാഹികളുമായി ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.അതേസമയം ചർച്ചയിൽ മന്ത്രി ഉറപ്പുനൽകിയ ചാർജ് വർധനവ് അടക്കമുള്ള കാര്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംഘടനാ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
മുരുകന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം:ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കും.മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുരുകന്റെ കുടുംബത്തിന് വീടുവെച്ചു കൊടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയിരുന്നു.
കർണാടകയിൽ ഇന്ദിര കാന്റീനുകൾ ആരംഭിച്ചു
ബംഗളൂരു:കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനിന് കർണാടകയിൽ തുടക്കം കുറിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഇന്ദിര കാന്റീൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ജയാ നഗറിൽ ഉൽഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ 101 കാന്റീനുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വെജിറ്റേറിയൻ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ച ഭക്ഷണത്തിന് 10 രൂപയുമാണ് ഈടാക്കുക.ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടേതിന് സമാനമായ വൃത്തി ഇന്ദിര കാന്റീനിനുണ്ടെന്നും കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഇത്തരം സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിന് തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി
ന്യൂഡൽഹി:കേന്ദ്ര സർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി.ആധാർ എൻറോൾമെൻറ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകൾ ലംഘിച്ച കാർഡുകളാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അസാധുവാക്കിയത്.റദ്ദാക്കിയവർക്ക് വ്യവസ്ഥ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പതിനൊന്നു ലക്ഷത്തോളം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ആധാർ കാർഡും റദ്ദാക്കിയിരിക്കുന്നത്.
കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം
ശാസ്താംകോട്ട:കൊല്ലം ശാസ്താംകോട്ടയിൽ യുവമോർച്ച-ഡിവൈഎഫ്ഐ സംഘർഷം.സംഘർഷത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു.മിഥുനാണ് വെട്ടേറ്റത്.പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇരു പാർട്ടി ഓഫീസുകൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ യുവജന പ്രതിരോധം പരിപാടിക്ക് ശേഷം പ്രവർത്തകർ മടങ്ങവെയാണ് ശാസ്താംകോട്ടയിലും പറവൂരിലും സംഘഷമുണ്ടായത്.
ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ:ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ കെ.വി സുധാകരൻ(38) വാഹനാപകടത്തിൽ മരിച്ചു.മാതൃഭൂമി കാസർഗോഡ് ബ്യുറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി ബ്രെണ്ണൻ കോളേജിൽ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.നിലമ്പൂരിൽ കോളേജ് അധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.എഴുത്തുകാരൻ,പ്രാസംഗികൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. എഡോസൾഫാൻ വിരുദ്ധ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.തിമിരി എളയാട് കാനവീട്ടിൽ കുഞ്ഞിരാമന്റെ മകനാണ്.
ഉഴവൂർ വിജയന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു
കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പാർട്ടി നേതാക്കളുടെ മാനസികപീഡനം മൂലമാണ് വിജയൻ മരിച്ചതെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.