ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്.സംശയകരമായ സാഹചര്യത്തിൽ ഇയാളെ പല സ്ഥലങ്ങളിലായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു.ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ മൊബൈൽ ടവർ രേഖകൾ പരിശോധിച്ചപ്പോൾ കുറച്ചു ദിവസങ്ങളായി ഇയാൾ ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തായി കണ്ടെത്തിയിരുന്നു.സംശയകരമായ രീതിയിൽ ഇയാളുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ആവുകയും ഓൺ ആവുകയും ചെയ്തിരുന്നു.ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു.വീട്ടിലും ഓഫീസിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫീസിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
രണ്ടാം ക്ലാസുകാരന്റെ കൊലപാതകം;സ്കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരും അറസ്റ്റിൽ
ഗുഡ്ഗാവ്:ഗുഡ്ഗാവിലെ റിയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരനെ കഴുത്തറത്തുകൊന്ന കേസിൽ സ്കൂളിന്റെ പ്രിൻസിപ്പാലിനെയും ഏതാനും അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു.മറ്റു അദ്ധ്യാപകരെ ചോദ്യം ചെയ്തു വരികയാണ്.പ്രിൻസിപ്പലിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.സ്കൂളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ലെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കൂടുതൽപേരെ അറസ്റ് ചെയ്യാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല.നാളെ വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സ്കൂളിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.പോലീസിന്റെ സർട്ടിഫിക്കറ്റോ വേണ്ടത്ര പരിശോധനയോ ഇല്ലാതെയാണ് ഡ്രൈവര്മാരെയും മറ്റും നിയമിച്ചതെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നു.റിയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ വെള്ളിയാഴ്ചയാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോകിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
മട്ടന്നൂർ നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ പുതിയ ഭരണസമിതി നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരസഭ ഓഫീസിനു സമീപം പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണു ചടങ്ങ്. വരണാധികാരി ഡിഎഫ്ഒ സുനിൽ പാമിഡി മുന്പാകെ മുതിർന്ന അംഗം വി.എൻ.സത്യേന്ദ്രനാഥനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്കു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മുതിർന്ന അംഗത്തിന്‍റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേരും. നഗരസഭാ ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കേണ്ടതു സംബന്ധിച്ച അറിയിപ്പ് കൗൺസിൽ യോഗത്തിൽ നൽകും. 14നാണ് തെരഞ്ഞെടുപ്പ്.നഗരസഭ രൂപീകരിച്ചതിനുശേഷം അഞ്ചാംതവണയും എൽഡിഎഫാണ് അധികാരത്തിൽ വരുന്നത്. ഇക്കുറി ആകെയുള്ള 35 സീറ്റിൽ 28 സീറ്റ് എൽഡിഎഫിനും ഏഴു സീറ്റ് യുഡിഎഫിനുമാണ് ലഭിച്ചത്. ചെയർമാൻസ്ഥാനം വനിതാസംവരണമാണ്. ചെയർപേഴസ്ൺ സ്ഥാനത്തേക്ക് നെല്ലുന്നി വാർഡിൽനിന്നു വിജയിച്ച സിപിഎമ്മിലെ അനിത വേണുവിനെയും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പുരുഷോത്തമനെയുമാണ് പരിഗണിക്കുന്നത്.
നടൻ ശ്രീനിവാസന്റെ വീടിനുനേരെ കരിഓയിൽ പ്രയോഗം
കണ്ണൂർ:നടൻ ശ്രീനിവാസന്റെ വീടിനുനേരെ കരിഓയിൽ പ്രയോഗം.ശ്രീനിവാസന്റെ കണ്ണൂർ കുത്തുപറമ്പിലുള്ള വീടിനുനേരെയാണ് കരിഓയിൽ പ്രയോഗം നടത്തിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അനുകൂലമായി ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീടിനു നേരെ കരിഓയിൽ പ്രയോഗം നടന്നത്.ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും ഇത്തരം മണ്ടത്തരങ്ങൾക്കു നിൽക്കുന്ന ആളല്ല ദിലീപെന്നും ദിലീപിന്റെ നിരപരാധിത്തം കാലം തെളിയിക്കുമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ അസാധുവാക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ നമ്പറുകളും 2018 ഫെബ്രുവരിക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സർക്കാർ. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും എസ്എംഎസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.
തമിഴ്‌നാട്ടിൽ വാഹനാപകടം;നാലു മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.സജീദ് സലിം, ഖദീജ ഫിറോസ്, സജീന ഫിറോസ്, നൂർജഹാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പി.സി ജോർജിനെതിരായി ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴിനൽകി
കൊച്ചി:പി.സി ജോർജിനെതിരായി ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴിനൽകി.പി.സി ജോർജ് എം എൽ എയുടെ പരാമർശങ്ങൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും തനിക്കെതിരായ പ്രചാരണങ്ങൾക്ക് ചിലർ ഈ പരാമർശങ്ങൾ ഉപയോഗിച്ചെന്നും പൊലീസിന് നൽകിയ മൊഴിയിൽ നടി വ്യക്തമാക്കി.വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന.ഇത് തന്നെ വേദനിപ്പിച്ചു.ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല പരാമർശങ്ങളെന്നും അവർ മൊഴിയിൽ വ്യക്തമാക്കി.നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശ്ശേരി പോലീസ് മൊഴിയെടുത്തത്.നടിയുടെ മൊഴി പരിശോധിക്കുമെന്നു പോലീസ് വ്യക്തമാക്കി.
ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര;കണ്ണൂരിൽ സംഘർഷ സാധ്യത
കണ്ണൂർ:ശ്രീകൃഷ്‌ണജയന്തി ദിനത്തിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ സംഘർഷ സാധ്യത.സെപ്റ്റംബർ പന്ത്രണ്ടിനാണ് ശ്രീകൃഷ്ണജയന്തി ആഘോഷം.ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ബിജെപി ശോഭായാത്ര സംഘടിപ്പിക്കുന്നത്.മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎം ഉം അതേദിവസം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭായാത്രയ്ക്ക് ബദലായി ഘോഷയാത്ര സംഘടിപ്പിക്കാനുള്ള സിപിഎം ന്റെ നീക്കം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് ആർ.എസ്.എസ് പറയുന്നത്.കണ്ണൂരിലെ സമാധാനം തകർന്നാൽ സിപിഎമ്മും പോലീസും മാത്രമായിരിക്കും ഉത്തരവാദികളെന്നും ആർ.എസ്.എസ് നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബാലഗോകുലത്തിന്റെ ശോഭായാത്ര തടസ്സപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന ആർ.എസ്.എസിന്റെ ആരോപണം വസ്തുത വിരുദ്ധമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചു
തളിപ്പറമ്പിൽ ക്വാറിയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു
തളിപ്പറമ്പ്:നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിയിൽ റെയ്ഡ് നടത്തി വൻ തോതിൽ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.സംഭവത്തിൽ ക്വാറിയിൽ ഉണ്ടായിരുന്ന നിടിയേങ്ങ പയറ്റുചാലിലെ സജി ജോൺ,കുടിയാന്മലയിലെ ബിനോയ് ദേവസ്യ എന്നിവരെ അറസ്റ്റ് ചെയ്തു.ശ്രീകണ്ഠപുരം പയറ്റുചാലിൽ പ്രവർത്തിച്ചിരുന്ന കണ്ണൂർ ക്രഷറിലാണ് ഇന്നലെ വൈകുന്നേരം റെയ്ഡ് നടന്നത്.380 ജെലാറ്റിൻ സ്റ്റിക്കുകൾ,405 ഡിറ്റണേറ്ററുകൾ,732 മീറ്റർ ഫ്യൂസ് വയറുകൾ,മണ്ണിൽ കുഴിച്ചിട്ട നിലയിലുള്ള 19 ഫ്യൂസ് വയർ ഘടിപ്പിച്ച ഡിറ്റണേറ്ററുകൾ,രണ്ടു ജെസിബികൾ,മൂന്നു കംപ്രസ്സർ പിടിപ്പിച്ച ട്രാക്റ്ററുകൾ,പ്ലാസ്റ്റിക് ബാരലുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.ക്വാറി ഉടമകളായ മയ്യിലിലെ ജാബിദ്,നാസർ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർ ഒളിവിലാണ്.യാതൊരുവിധ നിയമപരമായ രേഖകളുമില്ലാതെ വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നത്.നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.തമിഴ്‌നാട്ടിൽ നിന്നും കർണാടകയിലെ കുടകിൽ നിന്നുമാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ ക്വാറികളുടെ മറവിൽ ഒഴുകിയെത്തുന്നതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയിൽ
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പോലീസ്.ഗണേഷ് നടത്തിയ പ്രസ്താവന കേസിനെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം നടപടികളിൽ കോടതി അടിയന്തിരമായി ഇടപെടണമെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ മാത്രമേ ഒരാൾ കുറ്റക്കാരനാണെന്ന് നമുക്കും പറയാൻ പറ്റൂ.ദിലീപിന്റെ ഔദാര്യം പറ്റിയവർ ദിലീപിന് വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് അത് തിരുത്തണമെന്നും പൊലീസിനെ പേടിച്ച് ദിലീപിന് ആരും പിന്തുണ പ്രഖ്യാപിക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ ആലുവ സബ്ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം.