മാഹി ദേശീയപാതയിലെ മുഴുവൻ മദ്യഷാപ്പുകളും തുറക്കും

keralanews all liquor shop near mahe national highway will be opened

കണ്ണൂർ:സുപ്രീം കോടതി ഉത്തരവോടെ അടച്ചു പൂട്ടിയ മാഹി ദേശീയ പാതയോരത്തെ എല്ലാ മദ്യഷാപ്പുകളും തുറക്കാൻ അനുമതി.ദേശീയപാതയിലെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ മദ്യഷാപ്പുകൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ബാറുകൾ അടച്ചുപൂട്ടിയത്. എന്നാൽ മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുച്ചേരി സർക്കാർ മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഡിസംബർ പതിനഞ്ചിനായിരുന്നു ദേശീയപാതയോരത്തെ മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടത്.എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി മാഹിയിലെ മദ്യവ്യാപാരികൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു.മാഹി മേഖലയിൽ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്. ദേശീയപാതയുടെ അഞ്ഞൂറുമീറ്റർ ദൂരപരിധി വിട്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ മൂന്നു മദ്യഷാപ്പുകൾ ഒഴിച്ച് മറ്റുള്ളവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പുതുച്ചേരി സർക്കാരിന്റെ പ്രവർത്തനാനുമതി ലഭിച്ചതോടെ ഈ മദ്യഷാപ്പുകൾ ഉടൻ തന്നെ തുറന്നു പ്രവർത്തിക്കുമെന്നാണ്‌ അറിയുന്നത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

keralanews da of central govt employees increased

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. ഒന്നുമുതൽ അഞ്ചു ശതമാനംവരെയാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. തീരുമാനം 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.

ബണ്ടിചോർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews bandichor committed suicide in jail

തിരുവനന്തപുരം:കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ബണ്ടിചോർ ജയിലിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഇതേ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2013 ജനുവരിയിൽ വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്നാണ് ബണ്ടിചോർ പിടിയിലായത്.കേസിൽ ബണ്ടിചോർ എന്ന ദേവീന്ദർ സിങ്ങിന് പത്തു വർഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബണ്ടിചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്   ഡോക്റ്റർമാർ അറിയിച്ചു.

മെഡിക്കൽ പ്രവേശനം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്കു മാറ്റി

keralanews self financing medical admission supreme court will consider the petition on wednesday

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അൽ അസർ, ഡി.എം. വയനാട്, അടൂർ മൗണ്ട് സിയോണ്‍ മെഡിക്കൽ കോളേജുകൾ നൽകിയ ഹർജിയിൽ ഇന്നും തീരുമാനമായില്ല.ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി. സമാനമായ മറ്റ് കേസുകളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ (എംസിഐ) സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.മൂന്ന് കോളേജുകൾക്കും പ്രവേശനം നടത്താൻ കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് റിട്ട് ഹർജി നൽകാൻ കോളേജുകൾക്ക് അനുമതി നൽകുകയായിരുന്നു. മൂന്ന് സ്വാശ്രയ കോളേജുകളിലുമായി 400 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളെ പഠിക്കാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്.എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പ്രവേശനത്തെ എംസിഐ എതിർക്കുകയാണ്.

രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം;സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു

keralanews in the case of student found murdered in school bathroom school authorities tried to destroy evidences

ഗുഡ്ഗാവ്:റിയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.സംഭവ സ്ഥലത്തു നിന്നും സ്കൂൾ അധികൃതർ രക്തം കഴുകി കളഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോക് കുമാർ അറസ്റ്റിലാകുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.ഇയാൾക്ക് പുറമെ സ്കൂൾ മാനേജ്മെന്റിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാൻ ഇന്റർനാഷണൽ സ്കൂളിന്റെ റീജിയണൽ മേധാവി ഫ്രാൻസിസ് തോമസ്, എച് ആർ മേധാവി ജയേഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിലെ താൽക്കാലിക പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന നീർജ ബത്രയെ തൽസ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്കൂളിലെ മറ്റ് അദ്ധ്യാപകരെയും ചോദ്യം ചെയ്തു വരികയാണ്.ഗുഡ്ഗാവിലെ റയാൻ ഗ്രൂപ്പിന്റെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്നാണിത്.ഇവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

പ്ലസ് വൺ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു

keralanews plus one student dies after drowning in pond

കാസർകോഡ്:അമ്മയോടൊപ്പം കുളത്തിൽ അലക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.കുറ്റിക്കോൽ ചായത്തടുക്കത്തെ  വിൽസൺ-മോളി ദമ്പതികളുടെ മകൾ സിനി(16) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ച ശേഷം അലക്കാനായി സമീപത്തെ കുളത്തിലേക്ക് പോയതായിരുന്നു.മോളി തുണി അലക്കിക്കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.മാതാവിന്റെ നിലവിളി  കേട്ട് ഓടി എത്തിയ നാട്ടുകാർ ഉടൻ തന്നെ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേത്തൂർപാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് സിനി.സിനിയുടെ സഹോദരിയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി

keralanews father tom uzhunnalil released

മസ്‌ക്കറ്റ്:ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി.ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വത്തിക്കാനും മോചനത്തിനായി ശ്രമിച്ചിരുന്നു.

അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

keralanews beaten by the teachers sixth standard student died

കാസർകോഡ്:ഉത്തരക്കടലാസിൽ ചോദ്യങ്ങൾ ആവർത്തിച്ചതിനു അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും ഡസ്റ്റർ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപികമാർ പറയുന്നു.ഉപ്പള മണിമുണ്ടയിലെ അബ്ദുൽ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്‌നാസ്(11) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ  ഉത്തരക്കടലാസിൽ ചില ചോദ്യം അതേപടി എഴുതിവെച്ചതിനെ തുടർന്നാണ് കുട്ടിയെ രണ്ട് അധ്യാപികമാർ ചേർന്ന് ക്ലാസ്സിൽ വെച്ച് മർദിച്ചതെന്നാണ് ആക്ഷേപം.മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റ് അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിരുന്നു.എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം സംഭവം നടന്ന സ്കൂളിന് അംഗീകാരമില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.സംഭവം ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടന്നിരുന്നതായും ഇവർ ആരോപിക്കുന്നു.അതിനിടെ വീട്ടുകാർ പരാതിയില്ലെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു.എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അതേസമയം മെഹ്നാസിന് അപസ്മാര രോഗമുള്ളതായി ബന്ധുക്കളും സ്കൂൾ അധികൃതരും പറയുന്നു.അദ്ധ്യാപിക ഡസ്റ്റർ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം

നാദിർഷയിൽ നിന്നും പണം വാങ്ങിയതായി പൾസർ സുനിയുടെ മൊഴി

keralanews receive cash from nadirsha pulsar suni

കൊച്ചി:നടിയെ അക്രമിക്കുന്നതിനു തൊട്ടു മുൻപ് സംവിധായകനും നടനുമായ നാദിർഷയിൽ നിന്നും പണം വാങ്ങിയതായി പൾസർ സുനി.തൊടുപുഴയിലെ സിനിമ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് പൾസർ സുനി വെളിപ്പെടുത്തിയത്.ദിലീപ് പറഞ്ഞിട്ടാണ് പണം കൈപ്പറ്റിയതെന്നും സുനി മൊഴി നൽകി.നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി പണം  വാങ്ങിയതായാണ് സുനിയുടെ മൊഴി.സുനി തൊടുപുഴയിലെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.ദിലീപിന്റെ നിർദേശ പ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിർഷയ്ക്ക് ഇക്കാര്യത്തിൽ അറിവുള്ളതായി സ്ഥിതീകരിച്ചിട്ടില്ല.പണം വാങ്ങിയോ എന്ന കാര്യം സ്ഥിതീകരിക്കാനാണ് പോലീസ് നാദിർഷയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

നഴ്സുമാരുടെ സമരം ഇരുപത്തിമൂന്നാം ദിനം; കൂടുതല്‍ പേരെ പിരിച്ചുവിടുമെന്ന് കെ.വി.എം ആശുപത്രി

keralanews nurses strike on 23rd day more nurses will be dismissed

ആലപ്പുഴ:മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ച് നഴ്സുമാരെ പിരിച്ചുവിട്ട ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുൻപിൽ നഴ്സുമാരുടെയും രക്ഷിതാക്കളുടെയും മെഴുകുതിരി പ്രദക്ഷിണം. രണ്ടുമന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടും പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കാന്‍ ആശുപത്രി അധികൃതർ തയ്യാറായില്ല. കരാര്‍ അവസാനിക്കുന്നതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ പിരിച്ചുവിടുമെന്നും ആശുപത്രി മാനേജ്‌മെന്റ്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ച ശേഷം തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും ലംഘിക്കുന്ന നടപടി പിന്‍വലിച്ച് പിരിച്ചുവിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമരം ചെയ്യുന്ന നഴ്സുമാരെ സന്ദര്‍ശിച്ച സംസ്ഥാന മന്ത്രിമാര്‍ തന്നെ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ആദ്യം തോമസ് ഐസകും പിന്നീട് പി തിലോത്തമനും ചര്‍ച്ച നടത്തി. പക്ഷേ നിലപാടില്‍ നിന്ന് ആശുപത്രി മാനേജ്മെന്റ് പിറകോട്ടു പോയില്ലെന്ന് മാത്രമല്ല, കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 22 നേഴ്സുമാരെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണമെങ്കില്‍ ഇതില്‍ 4 പേരെ മാത്രം നിലനിര്‍ത്താമെന്നാണ് പി തിലോത്തമനുമായുള്ള ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റ് മുന്നോട്ടുവെച്ച ഒത്തു തീര്‍പ്പ് ഫോര്‍മുല.പ്രാദേശികമായി നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്കും വഴങ്ങില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്.