വേങ്ങര ഉപതെരഞ്ഞെടുപ്പ്;പി.പി.ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

keralanews vengara byelection pp basheer will be the ldf candidate

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പി.പി. ബഷീർ എൽഡിഎഫ് സ്ഥാനാർഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൽഡിഎഫിന് വലിയ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്ന് കോടിയേരി പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു ബിജെപിയും അറിയിച്ചു.ഒക്‌‌ടോബർ 11-നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.

കാവ്യാമാധവനും മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

keralanews kavya will approach the high court for anticipatory bail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്.കാവ്യ ഇന്ന് തന്നെ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകും.കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി.ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്പിള്ള മുഖേന തന്നെയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു.അന്ന് പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്.എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും സുനി എത്തിയതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു.

തളിപ്പറമ്പ് കോൾമൊട്ടയിൽ പുതിയ ബാർ അനുവദിച്ചതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

keralanews dyfi protest against allowing bar at kolmotta

തളിപ്പറമ്പ്:ധർമശാല-തളിപ്പറമ്പ് റോഡിൽ പുതിയ ബാർ അനുവദിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്.ഹോട്ടൽ പൊളാരിസിലാണ് ബാർ അനുവദിച്ചത്.നേരത്തെ കണ്ണപ്പിലാവിൽ വിദേശ മദ്യശാല തുടങ്ങാനുള്ള തീരുമാനം നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയതോടെ ഉപേക്ഷിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സമീപ പ്രദേശത്തു ബാർ അനുവദിച്ചത്.ബാർ അടപ്പിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.ആന്തൂർ നഗരസഭാ കൗൺസിലർ പി.പി ഉഷ പ്രതിഷേധം ഉൽഘാടനം ചെയ്തു.

ശനിയാഴ്ച ട്രെയിനുകൾ രണ്ട് മണിക്കൂർ വരെ വൈകി ഓടും

keralanews trains will be late for two hours on saturday

തിരുവനന്തപുരം:ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെയുള്ള സമയങ്ങളിൽ ട്രെയിനുകൾ രണ്ടു മണിക്കൂർ വരെ വൈകി ഓടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഷൊർണൂർ-എറണാകുളം,എറണാകുളം-ആലപ്പുഴ,കായംകുളം-കൊല്ലം,തിരുവനന്തപുരം-കൊല്ലം എന്നീ സെക്ഷനുകളിലാണ് ട്രെയിനുകൾ വൈകി ഓടുക.

ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews court will consider dileeps bail application today

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.രാവിലെ 11 നാണ് കോടതി നടപടികൾ ആരംഭിക്കുക.അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട് എന്നാകും പ്രതിഭാഗം വാദിക്കുക.എന്നാൽ കേസിൽ അന്വേഷണം തുടരുന്നതിനാലും നിർണായകമായ അറസ്റ്റുകൾ ശേഷിക്കുന്നതിനാലും ജാമ്യം നല്കരുതെന്നാകും പ്രോസിക്യൂഷൻ വാദിക്കുക.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി അങ്കമാലി കോടതിയെ സമീപിക്കുന്നത്.നേരത്തെ അങ്കമാലി കോടതി ഒരുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ  ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതു എന്നാണ് അഭിഭാഷകരുടെ വാദം.മറ്റ് ആക്ഷേപങ്ങൾക്കൊന്നും തെളിവ് നല്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപ് പുറത്തിറങ്ങുന്നത്‌ കേസിനെ പ്രതികൂലമായി ബാധിക്കും.കൂടാതെ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന നാദിർഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കും.

പാനൂരില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി

keralanews bus strike in panoor
പാനൂര്‍ : പാനൂര്‍ ബൈപാസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ്സ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി.പൊയിലൂര്‍ , തലശ്ശേരി ഭാഗത്തു സര്‍വീസ് നടത്തുന്ന ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. വെള്ളിയാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തിവച്ചു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിടുകയായിരുന്നു. യാത്രക്കാര്‍ ഇതോടെ പെരുവഴിയില്‍ ആയി.ഏപ്രില്‍ 7 മുതൽ  ബൈപാസ് റോഡ് വഴി ഉള്ള സര്‍വീസ് പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ആഹ്വാനം.

വീട്ടിൽ നിന്നും കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

keralanews the body of missing electrician found in a pond
മുള്ളേരിയ:വീട്ടിൽ നിന്നും കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മൂളിയാറിലെ സാവിത്രിയുടെ മകൻ പ്രശാന്തിനെയാണ്(23) പാത്തനടുക്കം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ പ്രവീൺ മാതാവിനോട് പിണങ്ങി കാറുമെടുത്തു പോയതായിരുന്നു.തുടർന്ന് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാത്തനടുക്കം കുളത്തിനു സമീപം കാറും ചെരിപ്പും കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്.സ്കൂബ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

രാജസ്ഥാന്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി

keralanews six year old girl allegedly gangraped in a school in rajasthan

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ആറു വയസുകാരിയെ സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിലെ മേശയില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം.സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്തു വരികയാണ്.

ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം; നഴ്സുമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി

keralanews violence in bharath hospital kottayam

കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയിൽ അകാരണമായി നഴ്‌സുമാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നടത്തിവരുന്ന സമരത്തിനിടയിൽ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. സമരക്കാരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഘർഷം.അഞ്ചു നഴ്‌സുമാരെ കാരണമില്ലാതെ അധികൃതർ പിരിച്ചു വിട്ടതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്.കഴിഞ്ഞ നാൽപതു ദിവസമായി സമരം നടന്നു വരികയാണ്.യു എൻ എയുടെ നേതൃത്വത്തിൽ ഇന്ന് നഴ്‌സുമാർ  കളക്റ്ററേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ റാലി നടത്തി. ഇതേ തുടര്‍ന്നാണ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായതും പതിനഞ്ചോളം നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കിയതും.സംഘർഷത്തിൽ മൂന്നു നഴ്‌സുമാർക്ക് പരിക്കേറ്റതായാണ് വിവരം.നഴ്‌സുമാർക്ക് പിന്തുണയുമായി പി.സി ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവം: ആർസിസിയിൽ പോലീസ് പരിശോധന

keralanews girl affected hiv police checking in rcc

തിരുവനന്തപുരം: ആര്‍സിസിയില്‍ പോലീസ് പരിശോധന. ആർസിസിയിൽനിന്നു രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായ പരാതിയിലാണ് പരിശോധന. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം നടത്തിവരികയാണ്. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കുട്ടിയുടെ രക്ഷിതാവിന്‍റെ പരാതിയിൽ ഉടൻതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആര്‍സിസി ഡയറക്ടറോട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടിരിക്കുന്നത്.