തൃശൂർ:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റർ സമുച്ചയം നിർമിക്കുന്നതിനായി പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട്.അനധികൃത നിർമാണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.സമീപത്തുള്ള ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമിമാത്രമാണ് ഡി സിനിമാസിന്റെ ഭൂമിയോടൊപ്പമുള്ളത്.സർക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസ്സിൽ ഇല്ലെന്ന് ജില്ലാ സർവ്വേ സൂപ്രണ്ട് കല്കട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം;സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്ന്.അടൂർ മൌന്റ്റ് സിയോൺ,തൊടുപുഴ അൽ അസ്ഹർ,വയനാട് ഡി എം എന്നീ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള വിധിയാണ് സുപ്രീം കോടതി ഇന്ന് പറയുക.പ്രവേശന നടപടികളിലെ വസ്തുതകൾ പരിശോധിച്ച് നിലവിൽ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഓഗസ്റ്റ് 31 ന് ശേഷമുള്ള പ്രവേശനം അംഗീകരിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം.എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അംഗീകരിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.
കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട
കോഴിക്കോട്:കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട.ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 1400 ലിറ്റർ സ്പിരിറ്റാണ് പോലീസ് പിടികൂടിയത്.ചേവായൂർ സ്റ്റേഷനിലെ എസ്.ഐയും സംഘവും നടത്തിയ പട്രോളിംഗിനിടെ തേങ്ങാ കയറ്റി വന്ന ഗുഡ്സ് വാഹനം ശ്രദ്ധയിൽപെടുകയായിരുന്നു. വാഹന പരിശോധനയ്ക്കായി നിർത്തിയ ഡ്രൈവർ പോലീസുകാർക്കടുത്ത് വന്നു മടങ്ങിയ ശേഷം പെട്ടെന്ന് വണ്ടി ഓടിച്ചു മുന്നോട്ട് നീങ്ങി.ഇത് ശ്രദ്ധയിൽപെട്ട പോലീസ് വണ്ടിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പൊളിച്ച തേങ്ങ ഉപയോഗിച്ച് മൂടിയ നിലയിൽ കന്നാസുകളിൽ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കടത്തുകയായിരുന്നു സ്പിരിറ്റ്.ഡ്രൈവർ അജിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇയാൾ ഏജന്റ് മാത്രമാണെന്നാണ് സൂചന.
ഷാർജയിൽ വാഹനാപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്:ഷാർജയിൽ വാഹനാപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചു.കാഞ്ഞങ്ങാട് കടപ്പുറത്തെ ജലാൽ മൺസിലിലെ മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകൻ ജാഫർ(28) ആണ് മരണപ്പെട്ടത്.ഷാർജ സജയിൽ സിഗ്നൽ ഇല്ലാത്ത ക്രോസിങ്ങിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഷാർജ അൽ കാസിമി ഹോസ്പിറ്റലിൽ എത്തിച്ചു.അബോധാവസ്ഥയിലായതിനെ തുടർന്ന് ഐ സി യു വിലേക്ക് മാറ്റിയ ജാഫർ വ്യാഴാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.സജയിൽ പിതൃ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈപ്പർ മാർകെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.വീട്ടിലേക്ക് പണമയച്ച് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി
കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ,ആസിഫ് അലി,ഷംസീർ എംഎൽഎ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി.പി.സി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘടനയായ യുവജനപക്ഷമാണ് ഇത് സംബന്ധിച്ച് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്ഗീസ്,പി.സി ജോർജ് എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
പി.വി അൻവർ എം എൽ എയുടെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി:നിലമ്പൂർ എം എൽ എ പി.വി അൻവറിന്റെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ചട്ട പ്രകാരമുള്ള സൗകര്യങ്ങൾ ഒന്നും തന്നെ പാർക്കിൽ ഇല്ലെന്നും അതിനാൽ അനുമതി നല്കാനാകില്ല എന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിൽ വ്യക്തമാക്കി.ചൊവ്വാഴ്ചയ്ക്കകം അപാകതകൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പാർക്കിന്റെ അനുമതി റദ്ദാക്കുമെന്നും ബോർഡ് കോടതിയെ അറിയിച്ചു.ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ബോർഡ് പാർക്കിൽ പരിശോധന നടത്തിയതും റിപ്പോർട് നൽകിയതും.അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം നിലനിൽക്കെ ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ റെവന്യൂ മന്ത്രി ജില്ലാ കളക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ തടയണ നിർമിച്ച് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ഗോരഖ്പൂർ:അദ്ധ്യാപിക ക്രൂരമായി ശിക്ഷിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേ സെന്റ് ആന്റണി കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നവനീത് പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.’ഇത് പോലെ ക്രൂരമായി ആരെയും ശിക്ഷിക്കരുത്’ എന്ന് കുറിപ്പ് എഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.സെപ്റ്റംബർ 15 ന് സ്കൂളിൽ പരീക്ഷയെഴുതാൻ പോയ കുട്ടി വീട്ടിൽ വന്നതുമുതൽ അസ്വസ്ഥനായിരുന്നു എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.തന്നെ അദ്ധ്യാപിക മൂന്നു മണിക്കൂറോളം ബെഞ്ചിന് മുകളിൽ കയറ്റി നിർത്തിയിരുന്നെന്നും തന്നോട് മോശമായി പെരുമാറിയിരുന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.സ്കൂളിനും അധ്യാപികയ്ക്കും എതിരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.സ്കൂൾ അധികൃതർ വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അരവിന്ദ് കെജ്‌രിവാൾ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ:അരവിന്ദ് കെജ്‌രിവാൾ ചെന്നൈയിൽ കമലഹാസനുമായി കൂടിക്കാഴ്ച നടത്തി. കമലഹാസൻ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അഴിമതിക്കെതിരായി പോരാടണമെന്നും കൂടിക്കാഴച്ചയ്ക്ക് ശേഷം കെജ്‌രിവാൾ പറഞ്ഞു.കമലഹാസന്റെ ഇളയ മകൾ അക്ഷര കെജ്‌രിവാളിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.തുടർന്ന് കമൽഹാസന്റെ ആൾവാർപേട്ടിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ഡൽഹി മുഖ്യമന്ത്രി തന്നെ കാണാൻ എത്തിയതിൽ സന്തോഷമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു.അഴിമതിക്കെതിരെ പോരാടുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്‌രിവാളും തന്റെ ബന്ധുവാണെന്നും കമൽഹാസൻ പറഞ്ഞു.കമൽഹാസനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് കെജ്‌രിവാളും വ്യക്തമാക്കി.നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കമലാഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
തൃശൂർ:ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.പുലർച്ചെ ഒരുമണിയോടെ ദേശീയപാതയിൽ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം.കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വർഷ എം ബി എ വിദ്യാർത്ഥികളായ ബിമൽ സെബാസ്റ്റ്യൻ(23),ക്രിസ്റ്റി മാത്യു ഫിലിപ്പ്(24) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ബ്ലെൻസൻ.പി.വർഗീസ്(26) നെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിക്കറ്റ് സർവകലാശാല ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ ലോറിക്ക് പിന്നിലിടിച്ചത്.
രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ:രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.രണ്ടു കാറുകളിലായി എത്തിയ ഇവരിൽ നിന്നും ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു.അഞ്ചു തിരുവനന്തപുരം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.തിരുവനന്തപുരം സ്വദേശി കണ്ണൻ കൃഷ്‌ണകുമാറാണ് പിടിയിലായ അഭിഭാഷകൻ.