ശ്രീകണ്ഠപുരം:ചെമ്പന്തൊട്ടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ.ഒഡിഷ സ്വദേശി സന്തോഷ് ദോറയെയാണ് അരക്കിലോ കഞ്ചാവുമായി ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ആവശ്യക്കാരാണെന്ന വ്യാജേന എക്‌സൈസ് സംഘം ഇയാളെ സമീപിക്കുകയായിരുന്നു.ചെങ്കൽ മേഖലയിൽ ജോലി ചെയ്തു വരികയാണ് ഇയാൾ.ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെയും ഇയാൾ ഇത് വിതരണം ചെയ്തിട്ടുള്ളവരെയും കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
വൃക്ക രോഗികൾക്കായി സൗജന്യ യാത്രാപദ്ധതി ‘ജീവൻരേഖ’യ്ക്ക് തുടക്കമായി
കണ്ണൂർ:വൃക്ക രോഗികൾക്ക് ചികിത്സയ്ക്കായി സൗജന്യയാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയായ ‘ജീവൻരേഖ’യ്ക്ക് തുടക്കമായി.പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയായ ഫുഡ് ഫ്രീസർ,ബ്ലഡ് ഡോണേഴ്സ് ഫോറം തുടങ്ങിയവ ആവിഷ്‌ക്കരിച്ച അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റാണ് ഈ പദ്ധതിയും ആരംഭിച്ചിരിക്കുന്നത്.എം.എസ്.പി പ്രൈവറ്റ് ലിമിറ്റഡിന്റേയും കാർ വേൾഡ് കണ്ണൂരിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്വന്തമായി വാഹനമില്ലാത്ത നിർധനരായ വൃക്ക രോഗികൾ ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നത് ഓട്ടോറിക്ഷകളിലാണ്.ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനായി ആശുപത്രിയിൽ പോകുന്നവർക്ക് ഈ യാത്ര ചിലവ് ഒരു ബാധ്യതയാണ്. അതുപോലെ തന്നെ ഡയാലിസിസിന് ശേഷം ബസിൽ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് ഡോക്റ്റർമാർ തന്നെ പറയുന്നു.ഇതിനു പരിഹാരമായാണ് ജീവൻരേഖ പദ്ധതി ആരംഭിച്ചതെന്ന് അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജോസഫ് പൂവത്തോലിൽ പറഞ്ഞു.നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ്,പാപ്പിനിശ്ശേരി എം.എം ആശുപത്രി,ഖിദ്മ മെഡിക്കൽ സെന്റർ, നവജീവൻ ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിലെ നിർധനരായ പതിനാലോളം രോഗികൾക്കാണ് സൗജന്യ യാത്ര സേവനം നൽകുന്നത്.
മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം
പയ്യന്നൂർ:മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.അക്രമത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.തങ്ങളെ കെഎസ്‌യു പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.എന്നാൽ പുറമെ നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയോടെ പുറമെനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ മർദിക്കുകയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തി കോളേജിൽ സംഘർഷം സൃഷ്ട്ടിക്കുകയായിരുന്നുവെന്നും അധികൃതർ പരാതിപ്പെട്ടു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്.അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരായ അരുൺകുമാർ,പി.അഖിൽ,നന്ദു ആനന്ദ് എന്നിവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും കെഎസ്‌യു പ്രവർത്തകരായ മുഹമ്മദ് റാഹിബ്,ആകാശ് ബെന്നി,അക്ഷയ് അരവിന്ദ്,കെ.സച്ചിൻ എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.പോലീസിന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്ന ആശങ്കയെ തുടർന്നാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ചോദ്യം ചെയ്യലിനോട് നാദിർഷ പൂർണ്ണമായും സഹകരിച്ചിട്ടില്ലെന്നു പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.നാദിർഷയെ ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദ വിവരങ്ങൾ പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.നാദിർഷ നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നേരത്തെ നാദിർഷായ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. ദിലീപിന്റെ നിർദേശപ്രകാരം തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നാദിർഷ പണം തന്നിരുന്നു എന്നാണ് സുനി മൊഴി നൽകിയത്.
ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്ന് ലോക്നാഥ് ബെഹ്‌റ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നിയമപരമായി സമ്മർദ്ദമില്ലെന്നും അദ്ദേഹം വ്യകത്മാക്കി.കർശന ഉപാധികളോടെയാണ് ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചന കുറ്റം ആയതിനാൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
പുതിയ 100 രൂപ നോട്ട് പുറത്തിറക്കും
ന്യൂഡൽഹി:പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.അടുത്ത വർഷം ഏപ്രിലിൽ അച്ചടി തുടങ്ങാനാണ് തീരുമാനം.എ ടി എമ്മിൽ ഉപയോഗിക്കാൻ പാകത്തിൽ പഴയ നൂറുരൂപയുടെ അതെ വലുപ്പത്തിലുള്ള നോട്ടുകളാണ് പുറത്തിറക്കുക എന്നാണ് സൂചന.ഈ കഴിഞ്ഞ ഓഗസ്റ്റിൽ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇത് ജനങ്ങളുടെ കയ്യിൽ ആവശ്യത്തിന് ഇനിയും എത്തി തുടങ്ങിയില്ല.
ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും.കീച്ചേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ യോഗി പങ്കെടുക്കുമെന്ന് ബിജെപി കേരളം ട്വിറ്ററിലൂടെ അറിയിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ജനരക്ഷായാത്ര ഇന്ന് പയ്യന്നൂരിൽ ഉൽഘാടനം ചെയ്തത്.
ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിൽ
പഞ്ച്ഗുള:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് സിംഗിന്റെ വളർത്തുപുത്രി ഹണിപ്രീത് അറസ്റ്റിലായി.ചണ്ഡിഗഡ് ഹൈവേക്ക് സമീപത്തു നിന്നുമാണ് ഹരിയാന പോലീസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗുർമീത് സിങിനെ രക്ഷപ്പെടുത്താനാണയി ഗൂഢാലോചന നടത്തി എന്ന കേസാണ് ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത്.ഗുർമീത് സിംഗിനെ അറസ്റ്റ് ചെയ്തതിനു ശേഷം നടന്ന കലാപം ആസൂത്രണം ചെയ്തു എന്ന കുറ്റവും ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്.കലാപം നടന്നതിന് തൊട്ടു പിന്നാലെ ഹണിപ്രീത് ഒളിവിൽ പോയിരുന്നു.പിന്നീട് പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.ഇന്ന് രാവിലെ മുതൽ ചില ദേശീയ മാധ്യമങ്ങൾ ഹണി പ്രീതിന്റെ അഭിമുഖങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.ഗുർമീത്‌മയുള്ള തന്റെ ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതിനെ ഹണി പ്രീത് രൂക്ഷമായി വിമശിച്ചിരുന്നു.
വിജയ് മല്ല്യ അറസ്റ്റിൽ
ലണ്ടൻ:മദ്യ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കളളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്.ലണ്ടനില്‍ വെച്ച് ഇത് രണ്ടാം തവണയാണ് മല്യ അറസ്റ്റിലാകുന്നത്. നേരത്തെ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.വായ്പാതിരച്ചടക്കാനാവാത്തതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ച് വരികയായിരുന്നു.അദ്ദേഹത്തെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 9,000കോടിയുടെ വായ്പയാണ് അദ്ദേഹത്തിന്റെ പേരിലുളളത്.
കാസർകോഡ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം
കാസർകോഡ്:കാസർകോഡ് നീലേശ്വരത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.ഇന്നലെ രാത്രി നീലേശ്വരം ടൗണിലാണ് ആക്രമണം നടന്നത്.ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി കോടി തോരണങ്ങളും അലങ്കാര പണികളും ചെയ്തുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് പറഞ്ഞു. ലൈറ്റുകൾ,ഫ്ലസ്‌ബോർഡുകൾ,ബൈക്കുകൾ എന്നിവയും നശിപ്പിച്ചതായി ശ്രീകാന്ത് ആരോപിച്ചു.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.