കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പെടെ 11 പ്രതികൾ ഉണ്ടാകും.450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും.ഗൂഢാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേര് മാത്രമാണുള്ളത്.പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.കേസിലെ അനുബന്ധ കുറ്റപത്രം നേരത്തെ സമർപ്പിക്കപ്പെട്ടിരുന്നു.അതിൽ ദിലീപ് പതിനൊന്നാം പ്രതിയായിരുന്നു.എന്നാൽ പുതുതായി സമർപ്പിക്കപ്പെടുന്ന കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.കൂട്ട ബലാൽസംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനുമേൽ ചുമത്തപ്പെട്ടിരിക്കുന്നത്.അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
വടകരയിൽ ട്രാവലർ വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
വടകര:വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം ദേശീയപാതയിൽ ട്രാവലർ വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഞ്ചരക്കണ്ടി സ്വദേശികളായ മൂന്നുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുൻപാണ് ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾ മരണപ്പെട്ടത്.
കുവൈറ്റിൽ മലയാളി നഴ്സിന് അഞ്ചുവർഷം തടവ് ശിക്ഷ
കുവൈറ്റ്:കുവൈറ്റിൽ മലയാളി നഴ്സിന് അഞ്ചുവർഷം തടവ് ശിക്ഷ.രക്തപരിശോധനയ്ക്കായി ശേഖരിച്ച രക്തസാമ്പിളിൽ കൃത്രിമം നടത്തിയ കേസിലാണ് ശിക്ഷ.ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോളി പുത്തൻപുരയിൽ എബിൻ തോമസിനാണ് കുവൈറ്റ് കോടതി അഞ്ചുവർഷം തടവും 100 ദിനാർ പിഴയും വിധിച്ചത്.രണ്ടു വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയാണ് എബിൻ.ഇക്കാമ(താമസാനുമതിരേഖ) അനുവദിക്കുന്നതിനായുള്ള വൈദ്യപരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു എബിൻ.രോഗബാധിതനായ ഒരാൾക്കുവേണ്ടി മറ്റൊരാളുടെ രക്തസാമ്പിൾ മറിച്ചു നൽകി എന്നാണ് എബിനെതിരെയുള്ള കേസ്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായിരുന്ന നടൻ ദിലീപിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ.ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യങ്ങൾ വ്യക്തമാക്കി കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ.ഡിജിപി പ്രോസിക്യൂഷനുമായി ചർച്ച നടത്തി.ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ദിലീപിന് വിദേശത്തു പോകാൻ കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
എറണാകുളം മരടിൽ ഒന്നരവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു
കൊച്ചി:എറണാകുളം മരടിൽ ഒന്നരവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു.ഇന്ന് ഉച്ചയോടെയാണ് സംഭവം.വീടിനു മുന്നിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ കാലിൽ നായ കടിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. മറ്റു രണ്ടുപേർക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്.
കൊച്ചിയിൽ നാവികസേനയുടെ ആളില്ല വിമാനം തകർന്നു വീണു
കൊച്ചി:കൊച്ചിയിൽ നാവികസേനയുടെ ആളില്ല വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നു വീണു.ഇസ്രായേൽ നിർമിതമായ വിമാനമാണ് യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്. വെല്ലിങ്‌ടൺ ഐലൻഡിൽ രണ്ടു ഇന്ധന ടാങ്കുകൾക്ക് ഇടയിലേക്കാണ് വിമാനം തകർന്നു വീണത്.എന്നാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവാകുകയായിരുന്നു.കടലിൽ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഈ ഡ്രോൺ വിമാനം റിമോട്ട് കൺട്രോളിലൂടെ തുടർച്ചയായി എട്ടു മണിക്കൂർ നിയന്ത്രിക്കാൻ കഴിയുന്നതാണ്.സംഭവത്തിൽ നാവിക സേന ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശനത്തിനെത്തുന്നതിനാൽ കൊച്ചി വിമാനത്താവള മേഖല വൻ സുരക്ഷാ നിയന്ത്രണത്തിലായിരുന്നു.ഇതിനിടെ ഉണ്ടായ അപകടം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി നൽകി
ആലുവ:നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് വിദേശത്തു പോകാൻ അനുമതി തേടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദിലീപിന് അനുകൂല വിധി.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉൽഘാടനം ചെയ്യുന്നതിനായി ദുബായിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് കാണിച്ചു ദിലീപ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തിനുള്ളിൽ വിദേശത്തു പോയി തിരിച്ചു വരണമെന്നാണ് ദിലീപിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്‌പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകരുതെന്നും വിദേശത്തേക്ക് പോയാൽ താരം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിനെ വിദേശത്ത് പോകാൻ അനുവദിച്ചാൽ അത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാൻ അനുമതി നൽകിയത്.അതോടൊപ്പം എന്തിനാണ് ദുബായിൽ പോകുന്നതെന്നും എന്തൊക്കെയാണ് പരിപാടികളെന്നും ആരെയൊക്കെയാണ് കാണുകയെന്നും മറ്റുമുള്ള വിശദമായ വിവരങ്ങൾ വിദേശത്തേക്ക് പോകുന്നതിനു മുൻപ് അങ്കമാലി മജിസ്‌ട്രേറ്റിനു മുൻപിൽ നൽകണമെന്നും ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം വിസയുടെ വിശദാംശങ്ങളും വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും നല്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ബാങ്കിലെ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം;അന്വേഷണം തുടങ്ങി
കണ്ണൂർ:കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം.ഇതേ തുടർന്ന് ബാങ്കിന്റെ എച് ആർ വിഭാഗം അന്വേഷണം തുടങ്ങി.ഇവർക്ക് ശെരിയായ രേഖ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പലർക്കും ഇതുവരെ സമർപ്പിക്കാനായിട്ടില്ല.പുതുതായി നിലവിൽ വരുന്ന കേരള ബാങ്ക് രൂപവൽക്കരണത്തിനു മുന്നോടിയായി നടക്കുന്ന ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് പന്ത്രണ്ടുപേരുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയത്.യഥാർത്ഥ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവർ സ്ഥാനക്കയറ്റം നേടിയത്.സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും വാങ്ങാൻ വിട്ടതാണെന്നും അതിനു സമയമനുവദിക്കണമെന്നും ഇവർ വിശദീകരണം നൽകിയിട്ടുണ്ട്.ഇവിടുത്തെ മൂന്നു മാനേജർമാരും ഡി ജി എമ്മും സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം ബിരുദങ്ങൾ അംഗീകരിക്കണമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റും ഹാജരാക്കണം.എന്നാൽ ഇവർ ഇതും ഹാജരാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മാനേജർ തസ്തികലയിലേക്ക് സ്ഥാനക്കയറ്റം നേടാൻ ബിരുദം നിർബന്ധമാണ്.ഇതാണ് ഇവരെ മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പ് സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടാൻ നിർബന്ധിതരാക്കിയത്.
ഇരിട്ടിയിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ഇരിട്ടി:മീത്തിലെപുന്നാട് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബെറിയുകയും ബ്രാഞ്ച് സെക്രെട്ടറി കെ.രജീഷിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു. നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഈ മേഖലയിൽ സിപിഎം ആഹ്വാനം നൽകിയ ഹർത്താൽ പൂർണ്ണമായിരുന്നു.കടകൾ അടഞ്ഞു കിടന്നിരുന്നെങ്കിലും വാഹന ഗതാഗതത്തിനു തടസ്സമുണ്ടായില്ല.
അനധികൃത ചെങ്കൽ ഖനനം;കല്യാട്ട് 36 ലോറികൾ പിടികൂടി
ഇരിക്കൂർ:പടിയൂർ പഞ്ചായത്തിലെ കല്യാട്.ഊരത്തൂർ മേഖലകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് കയറ്റിയ 36 ലോറികൾ പിടികൂടി.ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ,ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ മേഖലകളിൽ 1500 ഏക്കറോളം വരുന്ന സ്ഥലത്ത് ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.ലോറികൾ പിടികൂടിയതോടെ തൊഴിലാളികൾ സംഘടിച്ചെത്തി പരിശോധന സംഘത്തെ തടയാൻ ശ്രമിച്ചു.വാക്കേറ്റം ശക്തമായതോടെ തഹസിൽദാർ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇത്രയും ലോറികൾ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിഴയടച്ചാൽ ലോറി വിട്ടു നല്കാമെന്നുള്ള തഹസിൽദാരുടെ നിർദേശം ഒരു വിഭാഗം തൊഴിലാളികൾ അംഗീകരിക്കുകയായിരുന്നു.എന്നാൽ മറ്റു വിഭാഗം ജീവനക്കാർ പിഴയടക്കാൻ തയ്യാറായില്ല.പിഴയടച്ചില്ലെങ്കിൽ ലോറികൾ കസ്റ്റഡിയിലെടുക്കുമെന്ന് റെവന്യൂ വകുപ്പ് കർശന നിലപാടെടുത്തതോടെ പിഴയടക്കാൻ മറ്റുള്ളവരും തയ്യാറായി.ഇത്തരത്തിൽ നിയമലംഘനം തുടർന്നാൽ ഇനി മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇവർക്ക് മുന്നറിയിപ്പും നൽകി.ചെറിയ ലോറികൾക്ക് 10000 രൂപയും വലിയ ലോറികൾക്കും ജെസിബിക്കും 25000 രൂപയുമാണ് പിഴ ഈടാക്കിയത്.