ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്റ്റർമാർ ഇന്ന് രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തുന്നു.സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ അടിയന്തിര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവെയ്ക്കും. ഹോമിയോ,ആയുർവ്വേദം,യുനാനി തുടങ്ങിയ ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാൻ അനുമതി നൽകിയതും എംബിബിഎസ് പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്ന നിബന്ധനയും പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.സംസ്ഥാനത്ത് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഡോക്റ്റർമാർ കെജിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്‌ക്കരിക്കും.രാവിലെ ഒൻപതുമണി മുതൽ പത്തുമണി വരെയാണ് ഒപി ബഹിഷ്‌കരണം. സർക്കാർ ആശുപത്രികളിൽ ഒരുമണിക്കൂർ ഒപി ബഹിഷ്ക്കരണമാണ് പറയുന്നതെങ്കിലും പ്രവർത്തനം സ്തംഭിക്കാനാണ് സാധ്യത.
ഇരിക്കൂർ ബ്ലാത്തൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഇരിക്കൂർ:ഇരിക്കൂർ ബ്ലാത്തൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അസാമിൽ നിന്നും ചെങ്കൽപ്പണിക്കായി ബ്ലാത്തൂരിൽ എത്തിയ സോഹൻ റായിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകമാണെന്ന സൂചനയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നൽകിയിട്ടില്ലെന്നും പോലീസിന്റെ നടപടി ബോധപൂർവ്വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പും അനുബന്ധ രേഖകളും രണ്ടാഴ്ച മുൻപ് കോടതി ദിലീപിന് നൽകിയിരുന്നു.എന്നാൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് നൽകിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ കാണണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം:പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മന്ത്രി അറിയിച്ചു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കാനിരിക്കുന്നതു 44 പേരാണ്.അടുത്ത വർഷം 16 പേരും വിരമിക്കും.പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് ഇവർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരക്കാർ പ്രധാനമായും ഉന്നയിച്ചത്.175 പുതിയ തസ്തികകൾ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുള്ളതിനാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുതുതായി പ്രവേശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് സമരക്കാരുടെ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.ഇത്തവണ ഉണ്ടാക്കിയ പുതിയ തസ്തികയ്ക്ക് പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായി കൂടുതൽ തസ്തികകൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യവും പരിഗണിക്കുമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി.
കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു
നീലേശ്വരം:കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുൽ സലാം-നഫീസത്ത് ദമ്പതികളുടെ മകൻ നിയാസ്(19) ആണ് മരിച്ചത്.നിയസിന്റെ സുഹൃത്ത് ചായ്യോത്തെ ഇർഫാനെ(18) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുവരും ന്യൂ ഇയർ ആഘോഷിക്കുന്നതിനായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.ആഘോഷം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
പുതുവത്സരാഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം:പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തിരുവനന്തപുരത്ത് ഒരാൾ കൊല്ലപ്പെട്ടു.മാറനല്ലൂർ സ്വദേശി അരുൺജിത് ആണ് കൊല്ലപ്പെട്ടത്.വർഷങ്ങൾക്കു മുൻപ് സിഐയെ അക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അരുൺ. ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു വാക്കേറ്റമെന്നാണ് സൂചന. അരുണിനോടൊപ്പമുണ്ടായിരുന്ന വണ്ടന്നൂർ സ്വദേശി അനീഷിനും വെട്ടേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കണ്ണൂരിൽ പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ കടകളിൽ പരിശോധന തുടരുന്നു.നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വില്പനനടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഇത്തരത്തിലുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദാക്കിക്കഴിഞ്ഞു.കണ്ണൂരിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിൽപ്പന നടത്തിയതിന് ലൈസൻസ് റദ്ദാക്കിയ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച വീണ്ടും തുറന്നു പ്രവർത്തിച്ചത് അധികൃതർ ഇടപെട്ട് തടഞ്ഞു.വെള്ളിയാഴ്ചയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.എന്നാൽ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
ഇരിട്ടി:കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നടുവനാട് ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.പോലീസും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് ജില്ലയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി
കണ്ണൂർ:ജില്ലയിലെ നിലവിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തി.ജില്ലയിൽ ഇന്നും നാളെയുമായി പോലീസ് നൈറ്റ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കും.രാത്രികാല പുതുവർഷാഘോഷങ്ങൾക്ക് ഉൾപ്പെടെ പോലീസ് മൈക്ക് പെർമിഷൻ അനുവദിക്കില്ല.പോലിസിന്‍റെ അനുമതിയില്ലാതെ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരേ കർശന നടപടിയെടുക്കും.ഉച്ചഭാഷിണി പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.ന്യൂ ഇയർ ആഘോഷത്തിന്‍റെ മറവിലുള്ള പടക്ക വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉഗ്രസ്ഫോടക ശബ്ദമുള്ള കരിമരുന്നുപയോഗം കർശനമായി നിരോധിക്കും. പൊതുജനങ്ങൾക്കുൾപ്പെടെ ശല്യമാകുന്ന രീതിയിലുള്ള പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ പൂർണമായും നിയന്ത്രിക്കും. നിലവിൽ രാഷ്ട്രിയ സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിലും സംഘർഷ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശമദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും മറ്റും ജില്ലയിലേക്ക് കടത്തികൊണ്ടു വരുന്നത് തടയാൻ അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം-ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ
കണ്ണൂർ:ബസ് ചാർജ് വർധിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കാനാവശ്യമായ അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം സർക്കാരിനു മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ ബസുടമാസംഘടനകൾ സെപ്റ്റംബർ 14ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മീഷനെ നിയമിക്കാം എന്ന സർക്കാരിന്‍റെ ഉറപ്പിനെത്തുടർന്നായിരുന്നു. കമ്മീഷനെ നിയമിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ നൂറ് കണക്കിന് ബസുടമകൾ അവരുടെ സർവീസുകൾ നിർത്തിവയ്ക്കുകയോ കിട്ടിയകാശിന് വിറ്റുപോവുകയോ ചെയ്യുകയാണ്.അടുത്ത റോഡ് ടാക്സ് അടയ്ക്കാനുള്ള സമയമാകുന്പോഴേക്കും കുറെ ബസുകൾകൂടി സർവീസ് നിർത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. 2018 വർഷത്തെ ബസുടമാ-തൊഴിലാളി പാസ് ജനുവരി 31 നുള്ളിൽ കൊടുത്തു പൂർത്തീകരിക്കേണ്ടതിനാൽ ബസുടമകളുടെയും അവരുടെ തൊഴിലാളികളുടെയും രണ്ട് വീതം സ്റ്റാന്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷകൾ ജനുവരി പത്തിനുള്ളിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ ഓഫീസിൽ ബന്ധപ്പെട്ടവർ എത്തിക്കണമെന്നും യോഗം നിർദേശിച്ചു.