ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുകൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന നിയമം നിലവിൽ വന്നത്.സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം മാർഗ്ഗരേഖയുണ്ടാക്കാൻ വിവിധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.ജൂൺ അഞ്ചിനകം ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തും.അതുവരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
കരിവെള്ളൂരിൽ എ ടി എം തകർത്ത് മോഷണശ്രമം
കരിവെള്ളൂർ:കരിവെള്ളൂരിൽ എ ടി എം തകർത്ത് മോഷണശ്രമം.സിൻഡിക്കറ്റ് ബാങ്കിന്റെ ഓണക്കുന്ന് ബ്രാഞ്ചിനോട് ചേർന്നുള്ള എ ടി എമ്മിലാണു മോഷണശ്രമമുണ്ടായത്.എ ടി എമ്മിന്റെ മേൽഭാഗത്തെ സ്ക്രീൻ അടക്കമുള്ള ഭാഗം തകർത്തെങ്കിലും പണം മോഷ്ടിക്കാനായില്ല. എ ടി എം കൗണ്ടറിലെ സിസിടിവി തകർത്തെങ്കിലും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്.തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് മോഷണ ശ്രമം നടന്നത്.മാനേജർ എസ്.ജ്യോതിസിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
കോഴിക്കോട്:രണ്ടുപേരിൽ നിന്നായി കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്.എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അനസിൽ നിന്നും 2249.3 ഗ്രാം സംയുക്തമാണ് പിടിച്ചെടുത്തത്..ഗ്രീൻചാനൽ വഴി പുറത്തിറങ്ങിയ ഇയാളിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ കെട്ടിവെച്ച നിലയിലാണ് സംയുക്തം കണ്ടെടുത്തത്. ഇതിൽ നിന്നും 1379.34 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കുകയായിരുന്നു.ഇതിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 41,82,000 രൂപ വിലവരും.ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിൽ എത്തിയ കണ്ണൂർ ശിവപുരം സ്വദേശി റഫാക്ക് ചൂരിയോടിൽ നിന്നുമാണ് 349.9 ഗ്രാം സ്വർണ്ണം പിടികൂടിയത്.പെർഫ്യൂം ബോട്ടിലുകൾക്കിടയിൽ മൂന്നു സ്വർണ്ണ ബിസ്‌ക്കറ്റുകൾ അടിച്ചു പരത്തി സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് സ്വർണ്ണം കടത്തിയത്.ഇതിന് ഏകദേശം 10,61,946 രൂപ വില വരും.
ആക്രമണത്തിന് ആഹ്വാനം നൽകി ഐഎസ് സന്ദേശം ഇൻസ്റ്റാഗ്രാമിൽ;സംസ്ഥാനത്ത് ജാഗ്രത നിർദേശം
കാസർകോഡ്:സംസ്ഥാനത്ത് അക്രമത്തിനു ആഹ്വാനം നൽകി ഐഎസ് പ്രവർത്തകർ അയച്ച സന്ദേശം ഇൻസ്റ്റഗ്രാമിൽ.ഇതിനെ തുടർന്ന് പോലീസ് സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി. കാസർകോട്ട് നിന്നും ഐഎസ്സിൽ ചേരുകയും അഫ്‌ഗാനിലെ നംഗർഹാർ ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്ന കാസർകോഡ് സ്വദേശി അബ്ദുൽ റഷീദ് ഇൻസ്റ്റഗ്രാം വഴി അയച്ച ശബ്ദ സന്ദേശത്തിലാണ് ആക്രമണത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സന്ദേശം ലഭിച്ച കാസർകോട്ടെ ബന്ധുക്കളാണ് വിവരം അധികൃതരെ അറിയിച്ചത്.കലാപവും ഒറ്റപ്പെട്ട ആക്രമണങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാനത്തെ ഐഎസ് സ്ലീപ്പർ സെല്ലുകൾക്ക് നിർദേശം നൽകുന്നതാണ് സന്ദേശം.റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കാനിരിക്കെ അന്വേഷണ ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു
മയ്യഴി:അഴിയൂർ കോറോത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കൊടക്കാട്ട് കണ്ടി കുമാരൻ(75),കുനിയിൽ രവിത(30),വാമേര ഫജർ(9),മണിയോത്ത് സാബിത്ത്(8),കളരിപ്പറമ്പത്ത് പൂക്കോയ(62),മറിയുമ്മ(68),സലിം ചാലിയാട്ട്(42),അശ്വിൻ കുനിയിൽ(5), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും അഞ്ചുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ മദ്രസ വിട്ടുപോവുകയായിരുന്ന വിദ്യാർത്ഥികളെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്.പിന്നീട് മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. മിക്ക കുട്ടികൾക്കും കൈക്കും കാലിനുമാണ് പരിക്കേറ്റത്.
സോളാർ കേസ്;ഉമ്മൻചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം:സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസിൽ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തത്.തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്ന് ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോട് മുന്നിൽ
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലാം ദിവസം പിന്നിടുമ്പോൾ കോഴിക്കോട് മുന്നേറ്റം തുടരുന്നു.655 പോയിന്റാണ് കോഴിക്കോട് ഇതുവരെ നേടിയിട്ടുള്ളത്. തൊട്ടു പിന്നിൽ 649 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്.638 പോയിന്റുമായി കണ്ണൂർ മൂന്നാമതാണ്.ജനപ്രിയ ഇനങ്ങളായ മോണോ ആക്ട്,ഒപ്പന,കഥകളി, ശാസ്ത്രീയ സംഗീതം,കവിതാലാപനം തുടങ്ങിയവ ഇന്ന് നടക്കും.
നടിയെ ആക്രമിച്ച കേസ്;കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തിനല്കിയെന്ന ദിലീപിന്റെ ഹർജിയിൽ കോടതി വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന ദിലീപിന്റെ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധിപറയും.കുറ്റപത്രം ചോർത്തിയ അന്വേഷണസംഘത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് പോലീസിൽ നിന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.എന്നാൽ ദിലീപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ദിലീപ് തന്നെയാണ് കുറ്റപത്രം ചോർത്തിയതെന്നുമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്.കേസിൽ നിർണായകമായേക്കാവുന്ന ചില മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാര്യർ, കാവ്യാ മാധവൻ,കുഞ്ചാക്കോ ബോബൻ,റിമി ടോമി,ശ്രീകുമാർ മേനോൻ,സംയുക്ത വർമ്മ,മുകേഷ് എന്നിവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുവന്നത്.ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുക.
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു മരണം
മലപ്പുറം:മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം.പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.മണിമൂളി സി.കെ.എച്.എസ്.എസ്സിലെ വിദ്യാർത്ഥികളാണ് മരിച്ചത്.നാട്ടുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.വഴിക്കടവിന് സമീപം മണിമൂഴി ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ടു വിദ്യാർത്ഥികളും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി സൗരോർജ പ്ളാൻറ് സ്ഥാപിക്കും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി സൗരോർജ പ്ളാൻറ് സ്ഥാപിക്കും.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചേർന്ന കിയാൽ ഡയറക്റ്റർ ബോർഡ് യോഗമാണ് ഇതിന് അനുമതി നൽകിയത്.തുടക്കത്തിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർപ്ലാന്റാണ് സ്ഥാപിക്കുക. പിന്നീട് വൈദ്യുതി ആവശ്യം വർധിക്കുന്നതിനനുസരിച്ച് 10 മെഗാവാട്ട് ആയി ഉയർത്തും.2000 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത് 69,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെട്ടിടങ്ങളുണ്ട്.ഇവയ്ക്ക് മുകളിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുക.സോളാർ പ്ലാന്റ് വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ് സ്വീകരിക്കുക.