തിരുവനന്തപുരം:തിരുവനന്തപുരം വെള്ളയമ്പലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.കോഴിക്കോട് സ്വദേശി അജ്മൽ (27) ആണ് മരിച്ചത്. മത്സരയോട്ടമാണ് അപകടകാരണമെന്നാണ് കരുതുന്നത്.അമിതവേഗതയിലായിരുന്ന ബൈക്ക് ബസ്സിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ടു ബൈക്കുകൾ തമ്മിലാണ് മത്സരയോട്ടം നടത്തിയതെന്നാണു പോലീസ് പറയുന്നത്. നവംബറിൽ രാജ്ഭവനുമുന്നിൽ മത്സരയോട്ടം നടത്തിയ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചിരുന്നു.
തൃപ്പൂണിത്തുറ കവർച്ച കേസിലെ പ്രതികൾ പിടിയിൽ
തൃപ്പൂണിത്തുറ:നാടിനെയാകെ വിറപ്പിച്ച തൃപ്പൂണിത്തുറ മോഷണക്കേസിൽ പ്രതികളെ പിടികൂടി.അർഷാദ്,ഷെഹ്‌സാദ്,റോണി എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്നും കവർച്ച ചെയ്ത ആഭരണങ്ങളും പിടിച്ചെടുത്തു.കേരള-ഡൽഹി പോലീസിന്റെ സംയുക്ത പരിശോധനയിൽ ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞമാസമാണ് തൃപ്പൂണിത്തുറ എരൂരിൽ ആനന്ദകുമാറിന്റെ വീട്ടിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ ആഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ചത്.മോഷണം തടയാൻ ശ്രമിച്ച ആനന്ദകുമാറിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷമായിരുന്നു കവർച്ച.ആനന്ദകുമാറിന് പുറമെ ‘അമ്മ സ്വർണ്ണമ്മ,ഭാര്യ ഷാരി,മക്കൾ ദീപക്,രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു. സ്വർണ്ണത്തിനും പണത്തിനും പുറമെ നാല് മൊബൈൽ ഫോണുകൾ,ലാപ്ടോപ്പ്,എ ടി എം,ക്രെഡിറ്റ് കാർഡുകൾ എന്നിവയും കവർച്ചക്കാർ കൊണ്ടുപോയി.
കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു
പേരാവൂർ:കണ്ണുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളത്തിലുള്ള വിരയെ പുറത്തെടുത്തു.മണത്തണ സ്വദേശി ഭാസ്കരനാണ് കണ്ണ് വേദനയെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.ഈച്ച കുത്തിയതാണെന്നു കരുതിയാണ് ഇയാൾ പെരുമ്പുന്നയിലെ അർച്ചന കണ്ണാശുപത്രിയിലെത്തിയത്.ഇവിടുത്തെ ഡോക്റ്റർ ചന്ദ്രപ്രഭയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണുവേദനയുടെ കാരണം ഈച്ച കുത്തിയതല്ലെന്നും വിറയാണെന്നും മനസ്സിലായത്.തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നും 18 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.ബീഫ്,പന്നി എന്നിവയുടെ മാസത്തിൽ ഇത്തരം വിരകളുടെ മുട്ടകളുണ്ടാകും.ഈ മാംസം ഭക്ഷിച്ച ശേഷം വിരകളുടെ മുട്ടകൾ ദഹിച്ചില്ലെങ്കിൽ അവ ശരീരത്തിനുള്ളിൽ നിന്നും രക്തക്കുഴലുകൾ വഴി സഞ്ചരിക്കും.ഇങ്ങനെയാണ് വിര കണ്ണിലെത്തുന്നത്.ഉടൻതന്നെ ചികിത്സ നൽകിയില്ലെങ്കിൽ ഇത് കണ്ണിന്റെ കാഴ്ചയെ തന്നെ ബാധിക്കുമെന്നും ഇത്തരം വിരകൾ ദേഹത്തുള്ള മൃഗങ്ങളെ കടിക്കുന്ന കൊതുകുകൾ വഴി രോഗം മനുഷ്യരിലേക്ക് പകരുമെന്നും ഡോക്റ്റർ ചന്ദ്രപ്രഭ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയതിനെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് നാളെ കലക്റ്റർ അവധി പ്രഖ്യാപിച്ചു.കേരള സിലബസ്സ് പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധിയെന്നു കലക്റ്റർ അറിയിച്ചു.895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാംസ്ഥാനത്തെത്തിയത്.
പുതുച്ചേരി വാഹന രെജിസ്ട്രേഷൻ കേസ്;സുരേഷ് ഗോപിക്ക് ജാമ്യം
കൊച്ചി:വ്യാജ മേൽവിലാസമുപയോഗിച്ച് പുതുച്ചേരിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്ക് ജാമ്യം അനുവദിച്ചു.ഒരുലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു.കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്‍റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോടിന് കലാകിരീടം
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയ്ക്ക് കലാകിരീടം.പാലക്കാട് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തള്ളി 895 പോയിന്‍റോടെയാണ് കോഴിക്കോട് നേട്ടം കൈവരിച്ചത്.893 പോയിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 875 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം നേടുന്നത്.865 പോയിന്റ് നേടി കണ്ണൂർ നാലാംസ്ഥാനത്താണ്. ആതിഥേയരായ തൃശൂർ 864 പോയിന്റ് നേടി അഞ്ചാമതെത്തി. ആദ്യദിവസം മുതൽ കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് പട്ടികയിൽ മുന്നിട്ട് നിന്നത്.കോഴിക്കോടിന് വേണ്ടി സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളും പാലക്കാടിന് വേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂളുമാണ് കൂടുതൽ പോയിന്റ് നേടിയത്.
പ്ലാസ്റ്റിക്ക് പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം
ന്യൂഡൽഹി:രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച പതാകകൾ നിരോധിക്കാൻ കേന്ദ്ര തീരുമാനം.പ്ലാസ്റ്റിക്ക് പതാകകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഫ്ലാഗ് കോഡ് നിർബന്ധമായും പാലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവിൽ പറയുന്നത്.ദേശീയ പതാക രാജ്യത്തിന് പുത്തൻ പ്രതീക്ഷകളും പ്രചോദനമേകുന്നതുമാണ്.അതിനു അർഹിക്കുന്ന ബഹുമാനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്ലാസ്റ്റിക്ക് പതാകകൾ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2002 ഇൽ ഉത്തരവിറക്കിയിരുന്നെങ്കിലും വീണ്ടും പ്ലാസ്റ്റിക്ക് പതാകകൾ വിപണിയിൽ സജീവമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓഖി ദുരന്തം;രണ്ടു മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്നാട് കൊല്ലംകോട് സ്വദേശി ജോണ്‍സണ്‍ (58) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.മൃതദേഹങ്ങൾ ബുധനാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങും.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം വിവിധ ആശുപത്രികളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത്.
സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും മാർച്ച് മാസത്തോടെ ഇ-പോസ് മെഷീൻ സ്ഥാപിക്കും
കണ്ണൂർ:ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വിതരണം നടത്തുന്നതിനുള്ള ഇ-പോസ് മെഷീൻ മാർച്ച് മാസത്തോടെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ.മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് സപ്ലൈക്കോ മാവേലി സ്റ്റോർ ഉൽഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യകത്മാക്കിയത്.ഇ-പോസ് മെഷീൻ നിലവിൽ വന്നാൽ പിന്നീട് ആർക്കും കാർഡുടമകളുടെ ഒരുമണി അരിപോലും കുറയ്ക്കാനോ തട്ടിയെടുക്കാനോ സാധിക്കില്ല.റേഷൻ നമ്മുടെ അവകാശമാണെന്നും എല്ലാവരും റേഷൻ കടകളിൽ പോയി അരിയും ഗോതമ്പും ആട്ടയും വാങ്ങി ഉപയോഗിക്കണം.ഇതിന്റെ പ്രതിഫലനം വിപണയിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.നിത്യോപയോഗ സാധനങ്ങൾ കൂടുതൽ എത്തിച്ചു റേഷൻ കടകൾ ശാക്തീകരിക്കും.ഇ-പോസ് മെഷീൻ വന്നുകഴിഞ്ഞാൽ ബാങ്കിങ് സർവീസ് അടക്കം റേഷൻ കടകളിലൂടെ നല്കാൻ കഴിയും.അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാവേലി സ്റ്റോർ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.കെ.കെ രാഗേഷ് എം.പി മുഖ്യാതിഥിയായിരുന്നു.മുണ്ടേരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ.പങ്കജാക്ഷൻ ആദ്യവില്പന നിർവഹിച്ചു.
സഹകരണ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയർത്തി
ആലപ്പുഴ:സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാൽശതമാനം ഉയർത്തി.ബുധനാഴ്ച ആരംഭിക്കുന്ന നിക്ഷേപ സമാഹരണം മുൻനിർത്തിയാണ് പലിശനിരക്ക് ഉയർത്തുന്നത്.പലിശനിരക്ക് ആകർഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണിത്. പ്രാഥമിക സഹകരണ സംഘങ്ങൾ,ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയിൽ വർധനയില്ല.മറ്റെല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും പലിശ കൂടും.സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങൾക്കും കാൽശതമാനം പലിശ അധികം കിട്ടും.മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും.