തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി ബസ്സുടമകളുമായി ചർച്ച നടത്തും.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചർച്ച.മിനിമം ചാർജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ചരിത്രത്തിലാദ്യമായി മുസ്ലിം വനിത മലപ്പുറത്ത് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി
മലപ്പുറം:രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിത മലപ്പുറത്ത് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി.മലപ്പുറം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്ക്കാരം.സൊസൈറ്റി ജനറൽ സെക്രെട്ടറി ജാമിദയാണ് ഇമാം ആയത്.സാധാരണ രീതിയിൽ മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച പുരുഷന്മാരാണ് ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്.എന്നാൽ പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുറാനിൽ പറഞ്ഞിട്ടില്ലെന്നാണ് സുന്നത്ത് സൊസൈറ്റിയുടെ വാദം.സ്ത്രീകൾ നാസക്കാരത്തിനു നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.അതേസമയം നമസ്‌കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിദയ്ക്ക് വധഭീഷണി ഉണ്ടെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
പുണെ:പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേർ മരിച്ചു.മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.ശിവജി പാലത്തിൽ വെച്ച് ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ഗൺപതിപുലിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്നു ബസ്.പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അനുവദനീയമായതിലും കൂടുതൽ രാസവസ്തു; പതഞ്‌ജലി ഉൽപ്പനങ്ങൾ ഖത്തറിൽ നിരോധിച്ചു
ദോഹ:അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉത്പന്നങ്ങൾ ഖത്തറിൽ നിരോധിച്ചു.ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറൻസ് ലഭിക്കുന്നത് വരെ ഇനി പതഞ്‌ജലി ഉൽപ്പന്നങ്ങൾ വിൽക്കാനാകില്ല.നേരത്തെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലി ഉൽപ്പനങ്ങൾ നേപ്പാൾ സർക്കാർ തിരിച്ചു വിളിച്ചിരുന്നു.ഇന്ത്യയിൽ വിൽക്കുന്ന പതഞ്‌ജലി ഉൽപ്പങ്ങൾക്കും ഗുണനിലവാരമില്ലെന്നു കണ്ടെത്തിയിരുന്നു.
ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്:ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്തു വീണ് വിദ്യാർത്ഥി മരിച്ചു.മാത്തറ എംജി നഗറിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിഷാണ് മരിച്ചത്.സ്കൂൾ ബസ് പിറകിലേക്ക് എടുത്തപ്പോൾ വൈദ്യുതി ബന്ധമില്ലാത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് പതിക്കുകയുമായിരുന്നു.എംജി നഗർ ഇരിങ്ങല്ലൂർ ചാലിൽ ഷാജിയുടെയും ധന്യയുടെയും മകനാണ് ആദിഷ്. സഹോദരൻ അശ്വിൻ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം.കൊടിമരം, പതാക, ദീപശിഖ എന്നിവ ഇന്നു സമ്മേളനനഗരിയായ കണ്ണൂരിലെത്തും. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം തലശേരി ജവഹർഘട്ടിൽ നിന്നും ദീപശിഖ കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റിലേയായാണ് സമ്മേളന നഗരിയിലെത്തിക്കുക.പതാക ജാഥയുടെ പര്യടനം ഇന്നു രാവിലെ ഒമ്പതുമണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു.ഒ.വി. നാരായണനാണ് ജാഥാ ലീഡർ. എം. പ്രകാശൻ നയിക്കുന്ന കൊടിമര ജാഥയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.30ന് ടി.വി. രാജേഷ് എംഎൽഎ നിർവഹിച്ചു.കാവുമ്പായി രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ.എം. ജോസഫിന്‍റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖാ റാലിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജയിംസ് മാത്യു എംഎൽഎ നിർവഹിച്ചു.വൈകുന്നേരത്തോടെ മൂന്നു ജാഥകളും കണ്ണൂർ കാൽടെക്സിൽ സംഗമിച്ചു പൊതുസമ്മേളന നഗരിയായ ജവഹർ സ്റ്റേഡിയത്തിൽ സമാപിക്കും.ഇതോടൊപ്പം ജില്ലയിലെ 162 പാർട്ടി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നുമായി ദീപശിഖകൾ സമ്മേളന നഗരിയിലെത്തിക്കും.നാളെ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസം നീളുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്
കണ്ണൂർ: ക്രമസമാധാനപാലനത്തിനുള്ള ഡിജിപിയുടെ സംസ്ഥാനതല ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്.കേരള പോലീസിലെ 196 പേർക്ക് ഇത്തവണ ഡിജിപിയുടെ ബാഡ്ജ് പ്രഖ്യാപിച്ചതിൽ ക്രമസമാധാനപാലന വിഭാഗത്തിൽ ശിവ വിക്രം മാത്രമാണുള്ളത്.2016ൽ തിരുവനന്തപുരം സിറ്റി പോലീസിൽ ഡപ്യൂട്ടി കമ്മീഷണറായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ്, സെക്രട്ടേറിയറ്റ് മാർച്ചുകൾ, തലസ്ഥാനത്തെ മറ്റ് സമരങ്ങൾ, വിവിഐപികളുടെ സന്ദർശനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം കുറ്റമറ്റ രീതിയിൽ നിർവഹിച്ചതാണ് ശിവ വിക്രമിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
കർണാടകയിൽ ‘പത്മാവത്’ പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം
ബെംഗളൂരു:സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം.കർണാടക ബലഗാവിയിലെ പ്രകാശ് തീയേറ്ററിന് നേരെയാണ് ആക്രമണം നടന്നത്.സെക്കൻഡ് ഷോ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പത്മാവത് സിനിമയ്‌ക്കെതിരെ കേരളത്തിലും ഉടൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർണിസേന വ്യക്തമാക്കിയിട്ടുണ്ട്.
വളപട്ടണം കീരിയാട് സ്ഫോടനം;ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു;രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ:വളപട്ടണം കീരിയാട് നടന്ന സ്‌ഫോടനത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്.ജിപ്സം ബോർഡ് പണിയെടുക്കുന്ന തൊഴിലാളികൾ കപ്പാസിറ്ററിന് മുകളിൽ സിൽവർ കോട്ടിംഗ് ചുറ്റുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.യു പി സ്വദേശി ബർകത്താണ് മരിച്ചത്.
റിപ്പബ്ലിക്ക് ദിനാഘോഷം;കണ്ണൂരിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും
കണ്ണൂർ:കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിക്കും.പരേഡിന്റെ ഭാഗമായി ദേശീയോഗ്രഥനം എന്ന വിഷയത്തിലുള്ള ഫ്ളോട്ടുകൾ ഉണ്ടാകും.ഇവയിൽ ആദ്യത്തെ മികച്ച മൂന്ന് എണ്ണത്തിന് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ സമ്മാനം നല്‍കും.പൊതുജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ പോലീസ് പരേഡ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലോ അവരവരുടെ ഓഫീസുകളിലോ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.