കൊൽക്കത്ത:കൊൽക്കത്തയിലെ തിരക്കേറിയ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ്സിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.അമിത വേഗതയിലായിരുന്ന ബസ് ട്രാഫിക്ക് സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ കോളേജ് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സഞ്ജയ് ബോനു,ബിസ്‍ജിത് ഭൂനിയ എന്നിവരാണ് മരിച്ചത്.അപകടത്തെ തുടർന്ന് പ്രകോപിതരായ ജനങ്ങൾ പോലീസിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞു.നാല് വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു.ഒരു പോലീസ് വാഹനത്തിനും ഫയർ എൻജിനും തീയിടുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം പോലീസ് റോഡ് അടച്ചിട്ടു.
കാസർകോട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്;രണ്ടുപേരുടെ നില ഗുരുതരം
കാസർകോഡ്:കുമ്പള ആരിക്കാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.മംഗളൂരുവിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കാസർകോഡ് ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.ആൾട്ടോ കാറിലിടിച്ച സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ്;തെളിവുകളുടെയും രേഖകളുടെയും പട്ടിക പോലീസ് കോടതിയിൽ സമർപ്പിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചു.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു സിസിടിവി ദൃശ്യങ്ങൾ,പെൻഡ്രൈവ്,സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.വിചാരണ വേളയിൽ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയിൽ നൽകിയത്. കേസിലെ പ്രതിയായ ദിലീപ് രേഖകൾ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി കേസിലെ മുഴുവൻ തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി നല്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജി കോടതി അഞ്ചാം തീയ്യതി പരിഗണിക്കും.
ഫീസടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിനി ജീവനൊടുക്കി
ഹൈദരാബാദ്:ഫീസടയ്ക്കാത്തതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാതെ അധ്യാപകർ ക്ലാസ്സിൽ നിന്നും പുറത്താക്കിയതിന്റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ്സുകാരി ജീവനൊടുക്കി.സെക്കന്തരാബാദ് സായ് ജ്യോതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സായ് ദീപ്തിയാണ് വ്യാഴാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ചത്.2000 രൂപയാണ് ഫീസിനത്തിൽ സായ് ദീപ്തി അടയ്ക്കാനുണ്ടായിരുന്നത്.ഇത് ഫെബ്രുവരി ആദ്യവാരം അടയ്ക്കാമെന്നു കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകിയിരുന്നതാണ്.ഫീസടയ്ക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയെ അദ്ധ്യാപകർ അപമാനിക്കുകയും മണിക്കൂറുകളോളം ക്ലാസിനു പുറത്തു നിർത്തുകയും ചെയ്തു.വ്യഴാഴ്ച നടന്ന പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തില്ല.വൈകുന്നേരം വീട്ടിലെത്തിയ ദീപ്തി അമ്മയെ വിളിച്ചു സംഭവം പറഞ്ഞു കരയുകയും ചെയ്തു.ഒരുമണിക്കൂറിനു ശേഷം അമ്മ തിരിച്ചു വിളിച്ചപ്പോൾ ദീപ്തി ഫോണെടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് ദീപ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദീപ്തിയുടെ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്‌ക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും
കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും.രാവിലെ ആറുമണിക്ക് പയ്യാമ്പലം പാർക്കിൽ നിന്നും തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന തരത്തിലാണ് ബീച്ച് റൺ ക്രമീകരിച്ചിരിക്കുന്നത്. വിദേശതാരങ്ങളടക്കം നിരവധിപേർ മത്സരത്തിൽ പങ്കെടുക്കും.എലൈറ്റ്(രാജ്യാന്തരം), അമച്വർ,ഹെൽത്ത് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.പതിനെട്ട് വയസ്സ് പൂർത്തിയായവരാണ് അമച്വർ മത്സരത്തിൽ പങ്കെടുക്കുക.എലൈറ്റ് വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 50000,25000,5000 രൂപ സമ്മാനമായി ലഭിക്കും.അമച്വർ വിഭാഗത്തിൽ യഥാക്രമം 25000,15000,5000 എന്നിങ്ങനെയാണ് സമ്മാനത്തുക.മുംബൈ മാരത്തണിന്റെ ടൈമിംഗ് ഗ്രൂപ്പാണ് കണ്ണൂർ ബീച്ച് റൺ നിയന്ത്രിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച ഉച്ച വരെ കണ്ണൂർ ചേംബർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്തവർ വൈകുന്നേരം ആറുമണിക്ക് മുൻപായി ഓഫീസിലെത്തി ചിപ്പ് കൈപ്പറ്റണമെന്നും സംഘാടകർ അറിയിച്ചു.
മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു
ചെന്നൈ:മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തുള്ള 35 ഓളം കടകളാണ് അഗ്നിക്കിരയായത്.രാത്രി 10.30 ഓടു കൂടിയാണ് അപകടം നടന്നത്.ക്ഷേത്രത്തിന്റെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു.അഗ്നിശമസേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും മധുര കലക്റ്റർ കെ.വീരരാഘവ റാവു പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം:പോണ്ടിച്ചേരി അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി തോമസ് ഐസക്.പോണ്ടിച്ചേരിയിൽ രജിസ്‍ട്രേഷന്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ വരെ നികുതി അടയ്‌ക്കാമെന്നും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.റീ-രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം വാഹനങ്ങൾക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു.
നടി സനുഷയ്ക്ക് ഡിജിപിയുടെ അനുമോദനം
തിരുവനന്തപുരം:ട്രെയിനിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ ധീരതയോടെ നേരിട്ട നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം.ഡിജിപിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സനുഷയ്ക്ക് അനുമോദന പത്രം നല്‍കി ആദരിച്ചു. സനുഷക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും ഡിജിപി അനുമോദിച്ചു.സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യം നൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്നും ഇനിയും ഏറെ മുന്നോട്ട് പോകണമെന്നും സനുഷയോട് ഡിജിപി പറയുകയുണ്ടായി.അതേസമയം സനുഷയെ സഹായിക്കാന്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഖേദകരമാണെന്നും പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ഡിജിപി ആവശ്യപ്പെടുകയുണ്ടായി.
തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യസേവനത്തിനും ഊന്നൽ നൽകി പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ തകർന്ന തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയും പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്ത് സൗജന്യ വൈ ഫൈ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി, തീരദേശത്തിന്‍റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 150 കോടി, മത്സ്യ മേഖലയ്ക്ക് 600 കോടി തുടങ്ങി തീരപ്രദേശത്തെ ക്ഷേമത്തിന് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ വകയിരുത്തും.എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ മാറ്റി വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫ്ലിപ്പ്കാർട്ടിലൂടെ ഐ ഫോണിന് ഓർഡർ നൽകി; കിട്ടിയത് ബാർസോപ്പ്
മുംബൈ:പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ 55000 രൂപയുടെ ആപ്പിൾ ഐ ഫോണിന് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ബാർസോപ്പ്.മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എൻജിനീയർ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഇത്തവണ തട്ടിപ്പിനിരയായത്.ഫ്ലിപ്പ്കാർട് വഴി മൊബൈൽ വാങ്ങിച്ചു താൻ വഞ്ചിക്കപ്പെട്ടതായി കാണിച്ച് ഇയാൾ മുംബൈ പൊലീസിന് പരാതി നൽകി.മുഴുവൻ തുകയും അടച്ചാണ് ഓൺലൈനിലൂടെ നഗ്രാലി ഫോൺ ഓർഡർ ചെയ്തത്. ഓർഡർ പ്രകാരം ജനുവരി 22 ന് സാധനം മുബൈയിയിലുള്ള ഇയാളുടെ വീട്ടിൽ എത്തി.എന്നാൽ പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത് ബാർസോപ്പാണെന്നാണ് നഗ്രാലി നൽകിയ പരാതിയിൽ പറയുന്നത്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.