മഞ്ചേശ്വരം:ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്കൂൾ ബസ് ലോറിയിലിടിച്ച് പത്തു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.മഞ്ചേശ്വരം പത്താം മൈലിന് സമീപം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്. തലപ്പാടി ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികളുമായി മൊര്‍ത്തണയിലേക്ക് പോവുകയായിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബസും ഉപ്പള ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പോലീസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്കിലിടിക്കാതിരിക്കാന്‍ സ്കൂള്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിൽ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 30 പേർ മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേർ മരിച്ചു. ഭാവ്നഗറിലെ രംഘോളയിൽ രാജ്കോട്ട്-ഭാവ്നഗർ ഹൈവേയിലാണ് സംഭവം.60 പേരാണ് ബസിലുണ്ടായിരുന്നത്.സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും.സര്‍ക്കാരും സിബിഐയും ഹരജിയില്‍ വിശദീകരണം നല്‍കും.സിപിഎമ്മിലെ കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണിതെന്നാണ് ഷുഹൈബിന്‍റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മന്ത്രി എ കെ ബാലന്‍ സിബിഐ അന്വേഷണം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. ഇതിനാലാണ് സിബിഐ അന്വേഷണം വേണ്ട എന്ന് സർക്കാരിന് പറയേണ്ടി വന്നത്. തീവ്രവാദ സ്വഭാവമുള്ള കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും ഹർജിയിൽ പറയുന്നു.
നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്
തിരുവനന്തപുരം:നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.ഇക്കാര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം.സർക്കാർ പ്രഖ്യാപിച്ച 20000രൂപ എന്ന മിനിമം വേതനം നല്കാനാകില്ല.ഇത് വലിയ വർധനവാണെന്നും തങ്ങൾക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും മാനേജമെന്റ് അറിയിച്ചു.അങ്ങനെ വന്നാൽ രോഗികളുടെ ചികിത്സ ചിലവ് കൂടുന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാനേജമെന്റ് വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ നിശ്ചയിച്ചിരുന്ന പണിമുടക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉപേക്ഷിച്ചിരുന്നു. നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിച്ചത്.കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്.എന്നാൽ ഇത് മിക്ക ആശുപത്രികളിലും നടപ്പാക്കിയിരുന്നില്ല.ഇതിൽ പ്രതിഷേധിച്ചാണ് ഈ മാസം ആറുമുതൽ നഴ്സുമാർ സമരം നടത്താൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്ക് വധഭീഷണി;ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ പിടിയിലായി.കണ്ണൂർ ചെറുതാഴം മുണ്ടൂർ ഹനുമാരമ്പലത്തിന് സമീപം വിജേഷ് ബാലൻ(30)എന്നയാളാണ് അറസ്റ്റിലായത്.കാസർകോട്ട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ഫോൺ സിഗ്‌നൽ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ചെറിയ തോതിൽ മനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളിയെത്തിയത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുതാഴത്തിന് സമീപത്തെ യുവതിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിളി വന്നതെന്ന് കണ്ടെത്തി.എന്നാൽ യുവതി ഏതാനും മാസമായി ഈ നമ്പർ ഉപയോഗിക്കാറില്ലെന്ന് വ്യക്തമായി.പിന്നീട് മൊബൈൽ ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സിം കാർഡ് ഇപ്പോൾ വിജേഷിന്റെ പേരിലാണെന്ന് കണ്ടെത്തിയത്.പിന്നീട് നടത്തിയ തിരച്ചിലിൽ കാസർകോഡ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇയാൾ പിടിയിലായി.അച്ഛനും അമ്മയും മരിച്ച ശേഷം നാടുവിട്ട വിജേഷ് കുറേക്കാലമായി കണ്ണൂരിലേക്ക് വരാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.സ്ഥിരമായി എവിടെയും തങ്ങാത്ത സ്വഭാവമാണ് ഇയാളുടേതെന്നും പരിചയക്കാർ പറയുന്നു.കുറച്ചുകാലം എറണാകുളത്ത് ജോലി ചെയ്തിരുന്നു.ജോലിക്കായാണ് കാസർകോഡ് എത്തിയതെന്നാണ് വിജേഷ് മൊഴി നൽകിയിരിക്കുന്നത്. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വിജയത്തിൽ ഹരം കയറിയാണ് ഓഫീസിലേക്ക് വിളിച്ചതെന്നാണ് വിജേഷ് പറയുന്നത്.
ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. സിഐടിയു പ്രവർത്തകൻ ബൈജു,ദീപ്‌ചന്ദ് എന്നിവരാണ് പിടിയിലായത്.പിടിയിലായ ദീപ്‌ചന്ദ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലപാകത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായി എന്ന് കരുതുന്ന സംഗീത് എന്നയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കണ്ണൂർ ചാലയിൽ വാഹനാപകടം;മൂന്നുപേർ മരിച്ചു
കണ്ണൂർ:ചാല ബൈപാസിൽ ഓമ്നി വാൻ ടിപ്പർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു.വാനിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ രാമർ(35),ചെല്ലദുരൈ(45), കുത്താലിംഗം(70) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടുകൂടി ചാല ബൈപാസ്സിലാണ് അപകടം നടന്നത്.തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാൻ നിയന്ത്രണം വിട്ട് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ പത്തുമണിയോട് കൂടി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ഏറെനേരം ചാല ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു.
മുഖ്യമന്ത്രിക്ക് വധഭീഷണി;പയ്യന്നൂർ സ്വദേശിക്കെതിരെ കേസെടുത്തു
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയയാൾക്കെതിരെ പോലീസ് കേസെടുത്തു.പോലീസ് ഹൈടെക് സെല്ലിന്‍റെ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയുടേതാണെന്ന് ഫോൺ നമ്പർ എന്ന് കണ്ടെത്തിയിരുന്നു.എന്നാൽ ഇയാളെ തേടി അന്വേഷണ സംഘം ഞായറാഴ്ച പയ്യന്നൂരിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.ശനിയാഴ്ച ഉച്ചയോടെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ ഫോണിലേക്കാണ് വധഭീഷണിയുമായി വിളിയെത്തിയത്.അദ്ദേഹം ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചു.തുടർന്ന് അടിയന്തര അന്വേഷണത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.സന്ദേശമെത്തുമ്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ ആശുപത്രിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശത്തെ തുടർന്ന് ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.വധഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാക്കൂട്ടം ചുരത്തിൽ വാഹനാപകടം;ഒരാൾ മരിച്ചു
ഇരിട്ടി:മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചുപേർക്ക് പരിക്കേറ്റു. വീരാജ്പേട്ട സ്വദേശി മുസ്തഫ(50) ആണ് മരിച്ചത്.അഹമ്മദ്,യൂസഫ്, ഇബ്രാഹിം,അലി, നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രി,പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.രാവിലെ 11മണിയോടെ മാക്കൂട്ടം കുട്ടപ്പാലത്തായിരുന്നു അപകടം നടന്നത്.മാക്കൂട്ടത്ത് നിന്നും ഇരിട്ടിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്.
കൂത്തുപറമ്പിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് പുറക്കളത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.കോൺഗ്രസ് പ്രവർത്തകൻ പുരുഷോത്തമന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ ഒരു സംഘം ബോംബെറിഞ്ഞത്.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. പുരുഷോത്തമന്റെ മക്കൾ ബി ജെ പി പ്രവർത്തകരാണ്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.