തിരുവനന്തപുരം:വനിതാ ദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും വനിതകൾ ഭരിക്കും.വനിതാ എസ്‌ഐമാരായിരിക്കും ഇന്ന് എസ് എച് ഓമാരായി ചുമതല നിർവഹിക്കുക.വനിതാ ഇൻസ്പെക്റ്റർമാരോ സബ് ഇൻസ്പെക്റ്റർമാരോ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയായിരിക്കും എസ് എച് ഒയുടെ നിർദേശപ്രകാരം സ്റ്റേഷൻ നിയന്ത്രിക്കുക. ഗാർഡ് ഡ്യൂട്ടി മുതൽ സ്റ്റേഷനിൽ വരുന്ന പരാതികൾ സ്വീകരിക്കുന്നതും മേൽനടപടികൾ സ്വീകരിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥയായിരിക്കും.
കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു
കണ്ണൂർ:കണ്ണൂർ തളിപ്പറമ്പിൽ ഗാന്ധി പ്രതിമ തകർത്തു.തളിപ്പറമ്പ താലൂക്ക് ഓഫീസിനടുത്തുള്ള പ്രതിമയാണ് തകർത്തത്.പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും തകർത്ത നിലയിലാണ്.രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാവി വസ്ത്രം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.താലൂക്ക് ഓഫീസ് പരിസരത്തുള്ള ആർ ടി ഓഫീസിൽ വാഹന റെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എത്തിയവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചതായാണ് സൂചന.
മൈസൂരിൽ വാഹനാപകടത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ മരിച്ചു
മൈസൂർ:മൈസൂരിൽ വാഹനാപകടത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ മരിച്ചു.ബുധനാഴ്ച പുലർച്ചെ മൈസൂർ-ബെംഗളൂരു റൂട്ടിൽ എൽവാൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. കർണാടക ആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാസർകോഡ് സ്വദേശികളായ ജുനൈദ്(26),അസ്ഹറുദ്ധീൻ(26) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പാർസൽ എടുക്കാനായി മൈസൂരിലേക്ക് പോയ യുവാക്കൾ മടങ്ങി വരുമ്പോൾ യുവാക്കൾ സഞ്ചരിച്ച പിക്കപ്പിൽ എതിരെ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ഇരുവരും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
പ്രതിമ തകർക്കൽ തുടരുന്നു;യുപിയിൽ അംബേദ്കറുടെ പ്രതിമയും തകർത്തു
മീററ്റ്:ത്രിപുരയിലെ ലെനിൻ പ്രതിമയും കോയമ്പത്തൂരിലെ പെരിയാർ പ്രതിമയും തകർത്തതിനു പിന്നാലെ ഉത്തർപ്രദേശിലെ മീററ്റിൽ അംബേദ്ക്കറുടെ പ്രതിമയും തകർത്തു. പ്രതിമ തകർത്തതിനു പിന്നിൽ പക്ഷേ, രാഷ്ട്രീയ കക്ഷികളല്ലെന്നാണ് നിഗമനം.പ്രാദേശിക ജനവിഭാഗങ്ങൾ തമ്മിൽ നിലനിന്ന തർക്കമാണ് പ്രതിമ നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നാണ് ഒരു വിഭാഗമാളുകൾ പറയുന്നത്. അതേസമയം സംഭവത്തേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവിടെ സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.രണ്ടു ദിവസം മുൻപ് അംബേദ്കർ പ്രതിമയുടെ കൈയിലെ വിരൽ അടർന്നുവീണതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കർണാടകയിൽ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു
ബെംഗളൂരു:കർണാടകയിൽ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു.ഇന്ന് ബംഗളൂരുവിലെ ഓഫീസിൽവച്ചാണ് ലോകയുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കു നേരെ ആക്രമണമുണ്ടായത്. തേജസ് ശർമയെന്ന ആൾ ഓഫീസിൽ അതിക്രമിച്ചു കയറി ഷെട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജഡ്ജിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.തേജസ് ശർമയെ പിടികൂടിയെന്നും ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.അതേസമയം സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ ആരോപിച്ചു.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കൊച്ചി:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി കേസിലെ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയുണ്ടായില്ല. അന്വേഷണത്തിന്‍റെ ഇതുവരെയുള്ള വിവരങ്ങളെല്ലാം സർക്കാർ കോടതിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും ആയുധം കണ്ടെത്തിയതിന്‍റെ വിശദാംശങ്ങളും ഹൈക്കോടതിക്ക് കൈമാറി.സിബിഐ അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറണം. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ അതിരൂക്ഷ പരാമർശങ്ങളാണ് സർക്കാരിനെതിരേ കോടതി ഉന്നയിച്ചത്.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഓർമിപ്പിച്ച കോടതി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.
തമിഴ്‌നാട്ടിൽ വ്യാപക ആക്രമണം;ബിജെപി ഓഫീസിന് നേരെ ബോംബേറ്
ചെന്നൈ:വെല്ലൂരിൽ പെരിയാറിന്‍റെ പ്രതിമ തകർത്തതിനു പിന്നാലെ തമിഴ്നാട്ടിൽ വ്യാപക ആക്രമണം.ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ ബിജെപി ഓഫീസിനു നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി. പുലർച്ചെ 3.20ന് ബൈക്കിലെത്തിയ സംഘം കോയമ്പത്തൂർ ഗാന്ധിപുരത്ത് വികെകെ റോഡിനു സമീപത്തുള്ള ഓഫീസിനു നേരെ ആക്രമണം ബോംബെറിയുകയായിരുന്നു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ബിജെപി ഭരണത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു.എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബിജെപി നേതാവ് എസ്.ജി സൂര്യയും പ്രകോപനപരമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു.ബിജെപിയുടെ പ്രകോപനപരമായ പ്രസ്താവനകളെ കടുത്ത ഭാഷയിൽ എതിർത്ത് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. പെരിയാറിന്‍റെ പ്രതിമ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.അതേസമയം പെരിയാറിന്‍റെ പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.
ആധാർ ബന്ധിപ്പിക്കൽ;അവസാന തീയതി നീട്ടിയേക്കും
ന്യൂഡൽഹി:സർക്കാരിന്റെ വിവിധ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി നീട്ടാൻ സാധ്യത.കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മാർച്ച് 31 ആണ് ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.എന്നാൽ, അതിനുമുമ്പ് കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന് ആധാർ നിയമത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചുമുമ്പാകെ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.സമയപരിധി മാർച്ച് 31ആയതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലിന്‍റെറ സാന്നിധ്യത്തിൽ ഈ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. ഹർജിക്കാരുടെ മൂന്ന് അഭിഭാഷകരുടെ വാദം മാത്രമാണ് പൂർത്തിയായത്. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത് മാർച്ച് 31നകം പൂർത്തിയാകില്ലെന്നാണ് സൂചന.
പയ്യന്നൂർ കോളേജിൽ സംഘർഷം;അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ കെഎസ് യു പ്രവർത്തകരെ എസ്എഫ് ഐയുടെ പയ്യന്നൂർ കോളജിലെ ഗുണ്ടകൾ രാഷ്ട്രീയ വിരോധത്താൽ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് കെ.ജയരാജ് ആവശ്യപ്പെട്ടു.എന്നാൽ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചരിത്രവിജയം നേടിയ പയ്യന്നൂർ കോളജിലെ വിജയികളെ അനുമോദിക്കാനായുള്ള പരിപാടിയുടെ ഭാഗമായി പ്രകടനം നടത്തുന്നതിനിടയിൽ കെഎസ്‌യുപ്രവർത്തകർ ആക്രമിക്കുകയായിരുന്നവെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറിയും പയ്യന്നൂർ കോളജ് മൂന്നാം വർഷ വിദ്യാർഥിയുമായ നവനീത് നാരായണൻ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയും ഒന്നാം വർഷ സുവോളജി വിദ്യാർഥിയുമായ സി.കെ.ഹർഷരാജ്, മുൻ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ സുവോളജി വിദ്യാർഥിയുമായ മാത്യു ഐസക് എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ നവനീതിനേയും ഹർഷരാജിനേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.
എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി,ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും.ഹയർ സെക്കണ്ടറി പരീക്ഷ രാവിലെ പത്തുമണിക്കും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് തുടങ്ങുക.റെഗുലർ വിഭാഗത്തിൽ 3046 കേന്ദ്രങ്ങളിലായി 4,41,103 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു കേന്ദ്രങ്ങൾ വീതമാണ് ഉള്ളത്.ഓരോ വിഷയത്തിലും 25 ശതമാനം അധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത്.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്.ഏറ്റവും കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലുമാണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.28 ന് പരീക്ഷ സമാപിക്കും.