തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബാങ്ക് ഗാരന്‍റി നല്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗാരന്‍റിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബാങ്ക് ഗാരന്‍റി നൽകും. വ്യക്തിഗത ഗാരന്‍റിക്ക് പുറമെ സർക്കാർ ഗാരന്‍റിയും നൽകും.ബാങ്കുകളുമായി ചർച്ച നടത്തി വിദ്യാർഥികൾക്ക് സഹാ യകരമായ ധാരണയുണ്ടാക്കുന്നതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്‍റെ അടി സ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയത്.ബാങ്ക് ഗാരന്‍റിയുടെ കാലാവധി ആറുമാസമായിരിക്കും. സെപ്റ്റംബർ അഞ്ചു മുതൽ ബാങ്ക് ഗാരന്‍റി കൊടുത്തുതുടങ്ങും. പ്രവേശനം ലഭിച്ചുവെന്ന് കോളജ് അ ധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതം ബാങ്ക് ബ്രാഞ്ചിന് വിദ്യാർഥി അപേക്ഷ നൽകണം. സ്വാശ്രയ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലിനായിരിക്കും ഗാരന്‍റി നൽകുക.ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യബന്ധനം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാർഥികൾക്കും ബാങ്കുകൾ ഗാരന്‍റി കമ്മീഷൻ ഈടാക്കുന്നതല്ല.
മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
മുംബൈ:മുംബൈയിൽ പക്മോഡീയ നഗരത്തിൽ മൂന്നു നില കെട്ടിടം തകർന്നു വീണു.20 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തിരക്കേറിയ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഇവിടെ വ്യാഴാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടമാണ് തകർന്നു വീണത്.ഇവിടെ ഇരുപതിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ കോഴ നൽകി നേടുന്ന പ്രവേശനം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴ കൊടുക്കാൻ ആരും തയാറാവരുത്. അങ്ങനെ ചെയ്താൽ ആ പ്രവേശനം നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.ബാങ്ക് ഗാരന്‍റി ഇല്ലെന്ന കാരണത്താൽ ആർക്കും പ്രവേശനം നഷ്ടപ്പെടില്ല. പാവപ്പെട്ട വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും. സ്വാശ്രയ കോളജുകളിലേക്ക് എല്ലാ അലോട്ട്മെന്‍റും നടത്തുന്നത് സർക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജുമെന്‍റുകളുടെ ഏജന്‍റുമാരുടെ ചതിക്കുഴിയിൽ വിദ്യാർഥികളും രക്ഷിതാക്കളും വീഴരുതെന്നും ശൈലജ പറഞ്ഞു.
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്
കണ്ണൂർ:അഴീക്കോട് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്.കല്ലേറിൽ വീടിനു മുൻവശത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വയനാട് സ്വദേശിയാണ് കെ.എം ഷാജി.അഴീക്കോട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്
വിനായകന്റെ മരണം;പോലീസുകാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
തൃശൂർ:ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ പോലീസുകാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.പാവറട്ടി സ്റ്റേഷനിലെ സാജൻ,ശ്രീജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.തൃശൂർ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷ സെപ്റ്റംബറിൽ ഹൈക്കോടതി പരിഗണിക്കും.ഈ പോലീസുകാർ ഇപ്പോൾ സസ്പെന്ഷനിലാണ്.കഴിഞ്ഞ മാസമാണ് വിനായകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മർദനം മൂലമാണ് വിനായകൻ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
സെൻകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി:വ്യാജരേഖകൾ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസിൽ മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു.കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.വ്യാജരേഖ നൽകി അവധി ആനുകൂല്യം പറ്റിയെന്ന പരാതിയിലാണ് സെന്കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.കേസിൽ സെൻകുമാറിന് സമൻസ് നല്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം; സ്പോട്ട് അഡ്മിഷൻ തുടങ്ങി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികൾ പൂർത്തിയായതിനു ശേഷം ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് അഡ്മിഷൻ നടക്കുന്നത്. അഞ്ചു ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്‍റിയും ഉൾപ്പെടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബാങ്ക് ഗ്യാരന്‍റിയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ നിലനിൽക്കുന്നതിനിടെ നിരവധി വിദ്യാർഥികൾ സീറ്റുപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഫീസ് കുത്തനെയുയർത്തിയ സുപ്രീം കോടതി വിധിക്കെതിരേ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ രണ്ടു ദിവസവും അലോട്ട്മെന്‍റ് നടക്കുന്ന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.അതിനിടെ വിധി വന്നതിനു പിന്നാലെ ചില കോളജുകൾ ബോണ്ടിനു പകരം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പേരു പറഞ്ഞ് വിദ്യാർഥികളെ മടക്കി അയച്ചതിനു ശേഷം ആ സീറ്റുകൾ സ്പോട്ട് അഡ്മിഷനിൽ വൻ തുകയ്ക്കു വിൽക്കുന്നതിനു വേണ്ടിയാണെന്നും പ്രവേശനം ഉപേക്ഷിച്ചു മടങ്ങിപ്പോയ ചില വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു.
ടി.പി വധക്കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ ഹൈക്കോടതിയിൽ
കൊച്ചി:ടി.പി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു.സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രമാദമായ കേസ് കഴിഞ്ഞ സർക്കാർ സിബിഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർജി നൽകുന്നത്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കെ.കെ രമ ആരോപിക്കുന്നത്.പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്.അക്രമികൾ എത്തിയ വാഹനം സിപിഎം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണെന്നു വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
തളിപ്പറമ്പിൽ യുദ്ധ സ്മാരകം ഉയരുന്നു
തളിപ്പറമ്പ്:വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ തളിപ്പറമ്പിൽ യുദ്ധസ്മാരകം ഉയരുന്നു.തളിപ്പറമ്പ് ക്ലാസ്സിക്ക് തീയേറ്റർ റോഡിൽ എസ്‌ബിഐക്കു മുന്നിലാണ് വിക്റ്ററി ഓഫ് വാരിയേഴ്സ് എന്ന പേരിൽ നാലുജവാന്മാർ ചേർന്ന് വിജയക്കൊടി നാട്ടുന്ന ശില്പം ഒരുക്കുന്നത്.വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഈ യുദ്ധസ്മാരകം പണി തീർക്കുന്നത്.പ്രശസ്ത ശില്പി കുഞ്ഞിമംഗലം സ്വദേശി പ്രേം ലക്ഷ്മണിനാണ് നിർമാണ ചുമതല.തളിപ്പറമ്പിൽ സ്ഥാപിക്കുന്ന ഈ യുദ്ധസ്മാരകത്തിനു ഫൌണ്ടേഷൻ ഉൾപ്പെടെ 17 അടിയോളം ഉയരം ഉണ്ടാകുമെന്നു ശില്പി പറഞ്ഞു.ഫൈബറും ലോഹവും കോൺക്രീറ്റും ചേർത്തുള്ള മിശ്രിതത്തിലാണ് ശിൽപ്പം നിർമ്മിക്കുന്നത്.താലൂക്ക് ആസ്ഥാനത്തു ഉയരുന്ന യുദ്ധ സ്മാരകത്തിന്റെ നിർമാണത്തിന് നാട്ടുകാരുടെ ഭാഗത്തു നിന്നും നിർലോഭമായ സഹകരണമാണുള്ളതെന്ന് സംഘാടകർ പറഞ്ഞു.രണ്ടു മാസത്തിനുളളിൽ സ്മാരകം നാടിനു സമർപ്പിക്കും.
‘മാഡം’ കാവ്യാമാധവൻ തന്നെയെന്ന് പൾസർ സുനിയുടെ വെളിപ്പെടുത്തൽ
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവൻ തന്നെയെന്ന് പൾസർ സുനി.എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി മാധ്യമങ്ങൾക്ക് മുൻപിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.ആരാണ് മാഡം എന്ന ചോദ്യത്തിന് കാവ്യാമാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി.